മുനമ്പം മനുഷ്യക്കടത്ത്; ബോട്ടിലുള്ള 80 പേരെ തിരിച്ചറിഞ്ഞു, പോലീസ് സ്വമേധയാ കേസെടുത്തു
കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധന ബോട്ടിൽ വിദേശത്തേയ്ക്ക് കടന്ന 80 പേരുട വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. ബോട്ടിൽ ആകെ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. വിവിധയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മനുഷ്യക്കടത്താണോ നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ല.
ശ്രീലങ്കൻ അഭയാർത്ഥി കുടുംബങ്ങളും തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിലുള്ളതെന്നാണ് സൂചന. പരസ്പരം പരിചയമുള്ളവരോ ബന്ധുക്കളോ ആണ് ബോട്ടിലുള്ളവരിൽ ഭൂരിഭാഗം പേരുമെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രഭു ദണ്ഡപാണി, രവി എന്നിവരുടെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്ത് നിന്നുൾപ്പെടെ വിവിധ ഇടങ്ങളിൽ നിന്നായി 71 ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ദയാമാതാ എന്ന ബോട്ടിന് രൂപമാറ്റം വരുത്തിയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. ജനുവരി 12ന് മാല്യങ്കരയിലെ സ്വകാര്യ ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്ട് പുറപ്പെട്ടതെന്നാണ് സൂചന. ബോട്ട് കണ്ടെത്താനായി നാവിക സേനയും തീരസേനയും തിരിച്ചിൽ തുടരുകയാണ്. ഓസ്ട്രേലിയ ലക്ഷ്യമാക്കിയാണ് ഇവർ യാത്ര തിരിച്ചതെന്നാണ് നിഗമനം.