മൂന്നാറിൽ കാട്ടാന ചരിഞ്ഞതല്ല!! മണ്ണ് മാന്തി ഉപയോഗിച്ച് ഇടിച്ചു കൊന്നത്!!
മണ്ണ് മാന്തി യന്ത്രം കൊണ്ടുള്ള ഇടിയേറ്റ് ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇതാണ് മരണകാരണമായത്. ആനയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
മൂന്നാർ: മൂന്നാറിനു സമീപത്ത് കാട്ടാന ചരിഞ്ഞത് മണ്ണ് മാന്തി യന്ത്രം കൊണ്ട് ഇടിച്ചതിനാലാണെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൂന്നാറിലെ എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങി ഭീതിവിതച്ച ചില്ലിക്കൊമ്പൻ എന്ന ആനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചെണ്ടുവര ഫാക്ടറിയിൽ നിന്നും നൂറു മീറ്റർ അകലെയുളള ചതുപ്പിൽ കൊമ്പ് കുത്തിയിരിക്കുന്ന നിലയിലായിരുന്നു കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ചെണ്ടുവര പ്രദേശത്തെത്തിയ കാട്ടാന വ്യാപക നാശം വിതച്ചിരുന്നു. കെഡിഎച്ച്പി ഫാക്ടറിക്ക് സമീപത്തുള്ള വാഹനങ്ങൾ തകർത്ത ആന സമീപത്തെ പളളിയും തകർത്തിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഏറെ പണിപ്പെട്ടായിരുന്നു ആനയെ തുരത്തിയത്. മണ്ണ് മാന്തി യന്ത്രം കൊണ്ടുള്ള ഇടിയേറ്റ് ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇതാണ് മരണകാരണമായത്. ആനയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. രണ്ട് തവണ ആനയ്ക്ക് ഇടിയേറ്റതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. മണ്ണു മാന്തി യന്ത്രത്തിന്റെ ഇടിയേറ്റതിനെ തുടർന്നാണ് ആന ചരിഞ്ഞതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായി. ഇതിനെ തുടർന്ന് മണ്ണ് മാന്തി യന്ത്രവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. രണ്ടു പേർക്ക് നേരിട്ട ബന്ധമുണ്ടെന്നാണ് വിവരം.
മണ്ണ് മാന്തി പോലുള്ള ഉപകരണങ്ങൾ കൊണ്ടുള്ള ഇടിയേറ്റാൽ 50 മുതൽ 70 മീറ്ററിൽ കൂടുതൽ ആന പോകില്ലെന്നാണ് വനമവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മണ്ണ് മാന്തി ഇടിച്ച സ്ഥലത്തു നിന്ന് 70 മീറ്ററിനുള്ളിലായിരുന്നു ആനയുടെ ജഡം കണ്ടെത്തിയിരുന്നത്.
മൂന്നാറിൽ കാട്ടാന ശല്യം രൂക്ഷമാണ്. ഇത് തടയുന്നതിനായി ആനമല റിസർവോയറിൽ നിന്ന് കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടനകളെ വിരട്ടിയോടിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് കാട്ടാന ചരിഞ്ഞിരിക്കുന്നത്.