Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലഹരി ഉപയോഗിച്ചാൽ പണി പോകും'; കുഴപ്പം പിടിച്ച പദ്ധതിയെന്ന് മുരളി തുമ്മാരുകുടി, കാരണങ്ങൾ..

തിരുവനന്തപുരം: ജീവനക്കാർക്കിടയിൽ ലഹരി പരിശോധന നടത്തി പിടിക്കപ്പെടുന്നവരെ പിരിച്ചുവിടുന്ന പദ്ധതിടയുമായി പോലീസും സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളും കൈകോർക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ തന്റെ നിലപാട് പറയുകയാണ് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതി കേട്ടിടത്തോളം പല തരത്തിൽ കുഴപ്പം പിടിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

thumarukudi

ശാസ്ത്രീയമായി ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് അനവധി ലോകമാതൃകകൾ ഉണ്ട്. ഇവയൊക്കെ സംയോജിപ്പിച്ച് സംസ്ഥാനവ്യാപകമായി ഒരു കർമ്മപദ്ധതിയാണ് വേണ്ടത്. എറണാകുളത്തെ ഐ ടി മേഖലയെ കേന്ദ്രീകരിച്ച്, ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കാണുന്ന ഒരു പദ്ധതി തീർച്ചയായും ശാസ്ത്രീയമല്ല, ഈ കാലഘട്ടത്തിന് യോജിച്ചതല്ല, വിഷയത്തെ കൈകാര്യം ചെയ്യാൻ പോന്നതല്ലെന്നും കൂടുതൽ ആധുനികവും, ശാസ്ത്രീയവും ആയ ഒരു സമീപനം ഉണ്ടാകുമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്..

ലഹരി മരുന്നും സ്വകാര്യ മേഖലയും, സ്വകാര്യ മേഖലയിൽ, പ്രത്യേകിച്ചും ഐ ടി മേഖലയിൽ, ഉള്ളവരെ ഇടക്കിടക്ക് പരിശോധനക്ക് വിധേയരാക്കി അവർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ അവർക്കെതിരെ അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അവരെ പിരിച്ചു വിടുന്നത് ഉൾപ്പടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള ഒരു പദ്ധതി കൊച്ചിയിൽ തുടങ്ങുന്നതായി വായിച്ചു. ലിങ്ക് ഒന്നാമത്തെ കമന്റിൽ.
കേരളത്തിൽ ലഹരിമരുന്നിന്റെ ഉപയോഗം കൂടി വരുന്നു, അതിൽ തന്നെ രാസലഹരികൾ വ്യാപകമാകുന്നു.

സ്‌കൂളുകളിൽ പോലും ലഹരി എത്തുന്നു. അടുത്തയിടെ ഉണ്ടായ കുറ്റകൃത്യങ്ങളിൽ പലതിലും ലഹരി ഒരു ഘടകമാകുന്നു. ഇതൊക്കെ കൂടി ആകുമ്പോൾ ഈ വിഷയത്തിൽ തീർച്ചയായും ശക്തമായ നടപടികൾ വേണ്ടതാണ്. ഇക്കാര്യത്തിൽ സമൂഹത്തിന് വലിയ താല്പര്യവും ആശങ്കയും ഉണ്ട്.

അതേ സമയം, ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതി കേട്ടിടത്തോളം പല തരത്തിൽ കുഴപ്പം പിടിച്ചതാണ്.
1. ഒന്നാമതായി ഇത് നിയമപരമായി നിലനിൽക്കുന്ന ഒന്നാണോ എന്നെനിക്കറിയില്ല. ഒരു സ്ഥാപനത്തിന്റെ മേധാവിക്ക് ഇടക്കിക്കിടക്ക് ആ സ്ഥാപനത്തിലെ ജോലിക്കാരോട് ലഹരി പരിശോധനക്ക് വിധേയമാകാൻ ആവശ്യപ്പെടാൻ നിയമപരമായി അവകാശമുണ്ടോ?. അങ്ങനെ അവരെ
നിർബന്ധിക്കാൻ പൊലീസിന് അധികാരമുണ്ടോ?. ഈ പരിശോധനയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിൽ പോയേക്കാം എന്ന തരത്തിൽ സമ്മർദ്ദം ഉണ്ടാക്കി ആളുകളെ പരിശോധനക്ക് വിധേയമാക്കുന്നത് ശരിയാണോ?. ഇതൊക്കെ നിയമവിദഗ്ധർ അഭിപ്രായം പറയേണ്ടതും ആവശ്യം വന്നാൽ കോടതിയിൽ തീരുമാനിക്കപ്പെടേണ്ടതുമാണ്.

2 . രണ്ടാമതായി, ലഹരി ഉപയോഗത്തെ പറ്റിയുള്ള ആധുനികമായ ചിന്ത ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികൾ ആയി കാണരുത്, ഇരകളായി കാണണം എന്നാണ്. ഇന്ത്യയിലെ നിയമം തന്നെ അത്തരത്തിൽ മാറ്റുവാൻ പോകുന്നു എന്ന വാർത്ത കണ്ടു. അടുത്തയിടക്ക് കേരളത്തിലെ മുഖ്യമന്ത്രിയും ഇതേ അഭിപ്രായം പറഞ്ഞതായിട്ടാണ് വായിച്ചത്. ഇത് ശരിയായ നയമാണ്. അപ്പോൾ ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികൾ ആയി കണ്ട് തൊഴിൽ നഷ്ടപ്പെടുത്തുന്നത് ഈ രംഗത്തെ ശാസ്ത്രീയവും ആധുനികവുമായ രീതികൾക്ക് ചേർന്നതല്ല എന്ന് മാത്രമല്ല ഇത്തരം പദ്ധതി നിർബന്ധിതമായി നടപ്പിലാക്കിയാൽ പരിശോധനയിൽ കണ്ടുപിടിക്കാൻ കൂടുതൽ ബുദ്ധിമുട്ടുള്ള രാസലഹരിയിലേക്ക് കൂടുതൽ ആളുകൾ എത്തിപ്പറ്റും. വിപരീത ഫലം ഉണ്ടാവുകയും ചെയ്യും.

3. ലഹരി ഉപയോഗം രാസപരിശോധനയിലൂടെ കണ്ടുപിടിക്കുന്നത് ഏറെ സാങ്കേതികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിൽ തന്നെ എല്ലാ രാസലഹരികളും കണ്ടെത്താൻ സാധിക്കില്ല എന്ന് മാത്രമല്ല നമ്മൾ സാധാരണഗതിയിൽ ഉപയോഗിക്കുന്ന മറ്റു മരുന്നുകൾ (ആയുർവ്വേദം ഉൾപ്പടെ) രാസപരിശോധനയിൽ ലഹരിക്ക് സമാനമായ സിഗ്നലുകൾ തന്നേക്കാം. ഇത്തരത്തിൽ ശാത്രീയമായി ഏറെ സങ്കീർണ്ണമായ ഒരു പരിശോധനയെ തൊഴിൽ നഷ്ടപ്പെടുത്താനുള്ള സാധ്യതയുള്ള ഒന്നായി നമ്മുടെ പോലീസ് എക്സൈസ് സംവിധാനങ്ങളുടെ കയ്യിൽ കൊടുക്കുന്നത് തെറ്റായ തീരുമാനങ്ങൾക്ക്, സമൂഹത്തിൽ മാനഹാനിക്ക്, അഴിമതിക്ക് ഒക്കെ വഴി വക്കും.

4. സ്വകാര്യമേഖലയിൽ, പ്രത്യേകിച്ച് ഐ ടി മേഖലയിൽ, ഉള്ള യുവാക്കൾ ആണ് ലഹരി കൂടുതൽ ഉപയോഗിക്കുന്നത് എന്നൊരു പൊതുബോധം ഇപ്പോൾ തന്നെ ഉണ്ട്. ഇതിന് അടിസ്ഥാനമായ വസ്തുതകൾ ഒന്നും തന്നെ ഇതുവരെ പബ്ലിക് ഡൊമൈനിൽ ഇല്ല. അപ്പോൾ സ്വകാര്യ മേഖലയെ, പ്രത്യേകിച്ചും ഐ ടി മേഖലയെ ടാർഗറ്റ് ചെയ്യുന്നത് ഈ പൊതുബോധത്തിന്റെ ആക്കം കൂട്ടാനേ സഹായിക്കൂ. കേരളത്തിൽ ഉള്ള കുട്ടികളെ കേരളത്തിൽ ഐ ടി ജോലിക്ക് പോകാതിരിക്കാനും കേരളത്തിന് പുറത്തുള്ള ആളുകൾ കേരളത്തിൽ ഐ ടി ജോലിക്ക് വരാൻ മടിക്കുകയും ചെയ്യും.

5. ഇത്തരത്തിൽ ഒരു പദ്ധതി മുന്നോട്ട് വാക്കുകയാണെങ്കിൽ, സ്വകാര്യ മേഖലയെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നതും സർക്കാർ മേഖലയെ ഒഴിവാക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല. കേരളത്തിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെയും കുറ്റകൃത്യങ്ങളെയും കൈകാര്യം ചെയ്യാൻ തീർച്ചയായും കർമ്മപദ്ധതികൾ വേണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമ്മേളനത്തിൽ അനവധി നിർദ്ദേശങ്ങൾ ഉണ്ടായി.

ശാസ്ത്രീയമായി ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് അനവധി ലോകമാതൃകകൾ ഉണ്ട്. ഇവയൊക്കെ സംയോജിപ്പിച്ച് സംസ്ഥാനവ്യാപകമായി ഒരു കർമ്മപദ്ധതിയാണ് വേണ്ടത്. എറണാകുളത്തെ ഐ ടി മേഖലയെ കേന്ദ്രീകരിച്ച്, ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കാണുന്ന ഒരു പദ്ധതി തീർച്ചയായും ശാസ്ത്രീയമല്ല, ഈ കാലഘട്ടത്തിന് യോജിച്ചതല്ല, വിഷയത്തെ കൈകാര്യം ചെയ്യാൻ പോന്നതല്ല. ഈ കാര്യത്തിൽ പുനർവിചിന്തനം ഉണ്ടാകുമെന്നും കൂടുതൽ ആധുനികവും, ശാസ്ത്രീയവും ആയ ഒരു സമീപനം ഉണ്ടാകുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും
മുരളി തുമ്മാരുകുടി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+