' വരും ദിവസങ്ങളുൽ കണ്ടൈനറുകളും ഡ്രമ്മുകളും വന്നടിയും, ഈ വിദഗ്ധരെ എങ്ങനെ കൈകാര്യം ചെയ്യും'; മുരളി തുമ്മാരുകുടി
ഓരോ ദുരന്ത സമയത്തും അതത് സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാൻ ചാനലുകൾ 'ചില വിദഗ്ധരെ' ചർച്ചകളിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ദുരന്തങ്ങളുടെ സ്വഭാവം മാറുമ്പോൾ ഈ വിദഗ്ധർ പലപ്പോഴും മാറാറില്ല, മറിച്ച് ഈ ദുരന്തം അനുസരിച്ച് ഇവരുടെ വൈദഗ്ധ്യത്തിൽ മാത്രമാണ് മാറ്റം വരാറുള്ളത്. ഇപ്പോഴിതാ ഇത്തരം 'വിദഗ്ധരെ' പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരകുടി. കൊച്ചി തീരത്തിന് സമീപം മുങ്ങിയ എം എസ് സി എല്‍സ 3 (MSC Elsa 3) എന്ന ചരക്ക് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കുറിച്ച് ചാനലിൽ വന്ന് നിന്ന് ചില 'വിദഗ്ധർ' നടത്തിയ പ്രതികരണങ്ങളെയാണ് അദ്ദേഹം പരിഹസിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
'കടൽ തീരത്തെ വിദഗ്ദ്ധമാർ .ഓരോ അപകടം ഉണ്ടാകുമ്പോഴും ചാനലിൽ വിദഗ്ധന്മാർ വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പലപ്പോഴും ഒരേ ആളുകൾ ആണ്, ദുരന്തം അനുസരിച്ച് വൈദഗ്ധ്യം മാറും എന്ന് മാത്രം. ഇന്നലെ പക്ഷെ കടൽ തീരത്ത് ഒരു വിദഗ്ധന്റെ ഇന്റർവ്യൂ കണ്ടു. യൂണിവേഴ്സിറ്റിയിലെ വകുപ്പ് മേധാവി ആണെന്നാണ് പറഞ്ഞത്. കപ്പൽ അപകടം ഉണ്ടായ സാഹചര്യത്തിൽ ആലപ്പുഴ മുതൽ തെക്കോട്ടുള്ള തീരപ്രദേശങ്ങളിൽ അദ്ദേഹം നിരീക്ഷണം നടത്തുകയാണ്. ഗവേഷകർ ഫീൽഡിൽ ഇറങ്ങുന്നത് നല്ല കാര്യമാണ്.

പക്ഷെ കുഴപ്പം അതല്ല കടൽ തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് നർഡിൽസ് എടുത്ത് കയ്യിൽ വച്ച് അദ്ദേഹം അത് കാൽസ്യം കാർബൈഡ് ആണെന്ന് ചാനലുകാരോട് പ്രഖ്യാപിക്കുന്നു. പിന്നീട് കാൽസ്യം കാര്ബൈഡിനെ പറ്റിയുള്ള വിവരങ്ങളും അതിന്റെ അപകടത്തെ പറ്റിയും ഒക്കെയാണ് പറയുന്നത്.
കാൽസ്യം കാർബൈഡ് തീർച്ചയായും അദ്ദേഹം കണ്ടിട്ടില്ല. വായിച്ചു നോക്കിയിട്ടുള്ള അറിവാണ്, പക്ഷെ അത് തന്നെ വേണ്ടത്ര ചിന്തിച്ചിട്ടില്ല.
കാൽസ്യം കാർബൈഡ് എങ്ങനെയാണ് സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് എന്നതിനെ പറ്റി അദ്ദേഹത്തിന് വേണ്ടത്ര അറിയുന്ന മട്ടില്ല. (കയ്യിൽ എടുക്കുന്നത് തന്നെ ചൊറിച്ചിൽ ഉണ്ടാക്കാം, നനഞ്ഞ കയ്യാണെങ്കിൽ അപകടവും ആണ്). അല്ലെങ്കിൽ കാൽസ്യം കാർബൈഡ് എന്ന് വിശ്വസിക്കുന്ന വസ്തു കയ്യിൽ എടുത്ത് വക്കില്ലല്ലോ. വെള്ളവും ആയി ചേർന്നാൽ അതി വേഗത്തിൽ റിയാക്ട് ചെയ്ത് അസെറ്റിലിനും കാൽസ്യം ഹൈഡ്രോക്സൈഡും ആകുന്ന കാൽസ്യം കാർബൈഡ് ഏറെ സമയം കടലിലെ വെള്ളത്തിൽ കിടന്നിട്ടും എങ്ങനെയാണ് തരിയായി കരക്കെത്തുന്നതെന്ന് അദ്ദേഹം ചിന്തിക്കുന്നില്ല.
ഇങ്ങനെ ഉള്ള ആളുകൾ ഒക്കെ യൂണിവേഴ്സിറ്റിയിൽ വകുപ്പ് മേധാവിയായി ഇരിക്കുന്നതാണ് നല്ലത്. ഫയലുകളും ഒക്കെയായി യുദ്ധം ചെയ്യാമല്ലോ. ക്‌ളാസ്സ്‌റൂമിൽ പോയി ഇത്തരം അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുന്നതും ബീച്ചിൽ പോയി ചാനലുകൾ വഴി നാട്ടുകാരിൽ എത്തിക്കുന്നതും ആണ് കുഴപ്പം ഉണ്ടാക്കുന്നത്.
തുറന്ന കണ്ടൈനറുകളും പ്ലാസ്റ്റിക്ക് തരികളും ഇപ്പോൾ തന്നെ കരയിൽ എത്തുന്നുണ്ട്. ഇനി വരുന്ന ദിവസങ്ങളിൽ കടൽ തീരത്ത് കണ്ടൈനറുകളും ഡ്രമ്മുകളും തീർച്ചയായും വന്നടിയും. ഇവയൊക്കെ കൈകാര്യം ചെയ്യാൻ പ്രോട്ടോക്കോൾ ഉണ്ടാക്കാൻ പറ്റും. പക്ഷെ എങ്ങനെയാണ് ഏതു ദുരന്തത്തിലും എത്തിപ്പറ്റുന്ന "ഉടൻ വിദഗ്ദ്ധരെ" കൈകാര്യം ചെയ്യാൻ ഉള്ള സംവിധാനം കൂടി ഉണ്ടാക്കാൻ പറ്റുന്നത്?', അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications