കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നറിയിപ്പുകള്‍ പലതും നല്‍കി!! എന്നിട്ടും കേരളം പഠിക്കാത്തത് എന്തേ? കുറിപ്പ് വൈറല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി | Oneindia Malayalam

കേരളത്തില്‍ മഴ ദുരിത പെയ്ത്ത് തുടരുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സംസ്ഥാനം വെള്ളത്തിനടിയിലായി. മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇതുവരെ 25 പേര്‍ മരിച്ചു. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാനമായ സാഹചര്യമാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ശക്തമായ മഴ പെയ്യുമ്പോള്‍ എന്തുകൊണ്ടാണ് കേരളം ഇത്രയൊക്കെ ബുദ്ധിമുട്ടേണ്ടി വരുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സാഹചര്യത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? മഴയുടേയും ദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ നിലവിലെ കേരള സാഹചര്യങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് മുരളി തുമ്മാരകുടി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

വെള്ളപ്പൊക്കവും ദുരന്തങ്ങളും

വെള്ളപ്പൊക്കവും ദുരന്തങ്ങളും

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കവും അതോടനുബന്ധിച്ചുള്ള ദുരന്തങ്ങൾ കാണുമ്പോൾ വിഷമം തോന്നുന്നു. കുറച്ചൊക്കെ മുന്നറിയിപ്പ് കിട്ടിയിരുന്നത് കൊണ്ട് ആളുകൾക്ക് മാറിത്താമസിക്കാൻ സമയം കിട്ടിക്കാണുമെന്നും അതുകൊണ്ടു തന്നെ ആൾനാശം കുറവായിരിക്കുമെന്ന് വിശ്വസിക്കുന്നു. വെള്ളപ്പൊക്കം കാണാൻ പോയി കൂടുതലാളുകൾ മരിക്കാതിരുന്നാൽ മതി.

മലവെള്ളം

മലവെള്ളം

വെള്ളപ്പൊക്കം വാസ്തവത്തിൽ ഒരു പ്രകൃതി ദുരന്തമല്ല. മഴ ഒരു പ്രകൃതി പ്രതിഭാസമാണ്, മഴ വരുമ്പോൾ വെള്ളം പൊങ്ങുന്നതും സ്വാഭാവികം. വെള്ളം പൊങ്ങുന്ന വഴിയിൽ നമ്മൾ വീടുവെക്കുകയും പാടം നികത്തി ഫാക്ടറി ഉണ്ടാക്കുകയും ചെയ്യുമ്പോൾ ദുരന്തം നാം സ്വയം ക്ഷണിച്ചു വരുത്തുന്നതാണ്.
കേരളത്തിൽ അണക്കെട്ടുകൾ ഉണ്ടാകുന്നതിന് മുൻപ് എല്ലാ വർഷവും ‘മലവെള്ളം' എന്ന പേരിൽ ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകാറുണ്ട്. വെള്ളം മാത്രമല്ല വലിയ തടിയും ചെളിയും പാമ്പും ഒക്കെ ഒഴുകി വരും, അത് നദീതടങ്ങളിലുള്ള പറമ്പിൽ കയറും, ഇതാണ് നദിയുടെ സ്വാഭാവിക രീതി. ഇതുകൊണ്ടാണ് നദീതടത്തിലുള്ള ഭൂമി ഫലഭൂയിഷ്ഠമായിരിക്കുന്നത്. അതുകൊണ്ടാണ് പണ്ടുകാലത്ത് നദിയുടെ തൊട്ടുകരയിൽ ആളുകൾ വീട് വെക്കാതിരുന്നത്.

എത്രയോ തവണ പറ‍ഞ്ഞു

എത്രയോ തവണ പറ‍ഞ്ഞു

അണക്കെട്ടുകൾ വന്നതോടെ കാര്യം മാറി. മല വെള്ളം വരാതായി, ആളുകൾ മലവെളളത്തെ മറന്നു. നദിക്കരയിൽ വീടുവെക്കാൻ തുടങ്ങി എന്ന് മാത്രമല്ല, അതൊരു ഫാഷൻ ആയി. ആലുവാക്കും പെരുമ്പാവൂരിനും ഇടക്കുള്ള ഏറ്റവും വിലയുള്ള റിയൽ എസ്റ്റേറ്റ് ഇപ്പോൾ പെരിയാറിന്റെ തീരമാണ്.
നാട്ടുകാർ മറന്നാലും പുഴ അതിന്റെ സ്വാഭാവിക അതിരുകൾ മറക്കില്ല എന്നും കൂടുതൽ മഴയുള്ള കാലത്ത് ഡാമുകൾ ഇരുതല വാളാണെന്നും ഞാൻ എത്രയോ തവണ ഇവിടെ പറഞ്ഞിട്ടുണ്ട്. ഈ വർഷത്തെ മഴ കണ്ടപ്പോൾ ജൂൺ പതിനാലിന് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു.

ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം

ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം

വെള്ളം പൊങ്ങും മുൻപേ വിളിക്കൂ..
കേരളത്തിൽ ഏതൊരു അപകടം ഉണ്ടായിക്കഴിഞ്ഞാലും മാധ്യമ സുഹൃത്തുക്കൾ എന്നെ വിളിക്കുന്നത് ഒരു പതിവാണ്. എന്തെങ്കിലും സാങ്കേതിക സംശയങ്ങൾ ചോദിക്കാൻ, ഇനി പ്രശ്നത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മുൻകൂട്ടി അറിയാൻ, പ്രശ്നത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ.ഇങ്ങനെ വിളിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. സമയമുണ്ടെങ്കിൽ സംസാരിക്കാനും ഇഷ്ടമാണ്. പക്ഷെ ദുരന്തം ഉണ്ടാകുമ്പോൾ മാത്രം ഒരു പ്രശ്നത്തിന്റെ പുറകേ പോകുന്നത് ഒട്ടും ഇഷ്ടമല്ല.

മാധ്യമ സുഹൃത്തുക്കള്‍

മാധ്യമ സുഹൃത്തുക്കള്‍

കേരളത്തിൽ ഒരു വർഷത്തിൽ എണ്ണായിരത്തിലധികം ആളുകളാണ് അപകടങ്ങളിൽ മരിക്കുന്നത്, അതിൽ ബഹു ഭൂരിപക്ഷവും ഒഴിവാക്കാവുന്ന അപകടങ്ങൾ. ഇക്കാര്യം അപകടങ്ങൾക്ക് മുൻപ് ആളുകൾ അറിയണം. എങ്ങനെയാണ് ദുരന്തം ഇല്ലാത്ത കാലത്ത് ദുരന്ത സാധ്യതകളെപ്പറ്റി ആളുകളെ മനസ്സിലാക്കുന്നത്? ഇവിടെയാണ് എനിക്ക് മാധ്യമ സുഹൃത്തുക്കളുടെ സഹായം വേണ്ടത്.
ഇപ്പോഴത്തെ പ്രശ്നം ഉരുൾപൊട്ടലാണ്. നീണ്ടു നിൽക്കുന്ന മഴയിൽ മണ്ണിൽ വെള്ളം ഇറങ്ങി മല കുതിർന്നു നിറയുമ്പാൾ ആണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്.

എന്ത് കാര്യം

എന്ത് കാര്യം

മല തുരന്നു കരിങ്കൽ മടകൾ ഉണ്ടാക്കുന്നതും, മലയുടെ അരികുകൾ അരിഞ്ഞു റോഡ് വെട്ടുന്നതും, മലയുടെ ചെരിവ് ചെത്തി നിരപ്പാക്കി കെട്ടിടം പണിയുന്നതും, മലയിലെ മരങ്ങൾ വെട്ടിമാറ്റുന്നതും കരിങ്കൽ പൊട്ടിക്കാൻ ഡയനാമിറ്റ് വച്ച് മലയിളക്കുന്നതും ഉരുൾപൊട്ടൽ സാധ്യത വർദ്ധിപ്പിക്കും. ഇതൊക്കെ ചെയ്യുന്ന സമയത്താണ് മാധ്യമ ശ്രദ്ധ അവിടെ വേണ്ടത്, അപ്പോഴാണ് ജനങ്ങളെ ബോധവൽക്കരിച്ച് ഇതിനെതിരെ പ്രവർത്തിക്കാൻ പറയേണ്ടത്, ആ സമയത്താണ് നിയമ ലംഘനം ഉണ്ടെങ്കിൽ അത് സർക്കാരിന്റെ മുന്നിൽ കൊണ്ടുവരേണ്ടത്, നിയമലംഘനത്തിന് ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ടെങ്കിൽ അത് പുറത്തു കൊണ്ട് വരേണ്ടത് അപ്പോൾ ആണ്. അല്ലാതെ മലയിടിഞ്ഞു തുടങ്ങുമ്പോൾ ആരെ വിളിച്ചിട്ടോ കുറ്റം പറഞ്ഞിട്ടോ എന്ത് കാര്യം ?

സ്ഥിതി പിടിച്ചാല്‍ കിട്ടാതാവും

സ്ഥിതി പിടിച്ചാല്‍ കിട്ടാതാവും

ഒരു ക്ലൂ തരാം. ഈ വർഷം ഏപ്രിൽ മുതൽ തന്നെ മഴ തുടങ്ങി, ജൂണിൽ തന്നെ നല്ല മഴ ഉണ്ട്. ഇക്കണക്കിന് പോയാൽ ജൂലൈ ആകുമ്പോഴേക്കും നമ്മുടെ അണക്കെട്ടുകൾ നിറയാൻ തുടങ്ങും. കേരളത്തിലെ ഏറ്റവും വലിയ മഴകൾ ഉണ്ടായിട്ടുള്ളത് ജൂലൈ മാസത്തിൽ ആണ്. വലിയ മഴയോടൊപ്പം അണക്കെട്ടും തുറന്നു വിട്ടാൽ താഴെ വെള്ളം പൊങ്ങും, സ്ഥിതി പിടിച്ചാൽ കിട്ടാതാകും.
കേരളത്തിലെ അണക്കെട്ടുകളിലെ ജലനിരപ്പ് എത്രയാണ് എന്ന് ഇപ്പോഴേ അന്വേഷിക്കുക, അവിടുത്തെ റിസർവോയർ മാനേജ്‌മെന്റ് പോളിസി എന്തെന്ന് ചോദിച്ചു മനസിലാക്കുക, മഴക്കാലത്തിന്റെ പകുതി ആകുമ്പോഴേക്കും അണക്കെട്ട് നിറയാൻ സാധ്യത ഉണ്ടെങ്കിൽ ഷട്ടർ തുറക്കുന്നതിന്റെ പോളിസി എന്തെന്ന് ചോദിക്കുക.

ജനങ്ങളെ അറിയിക്കുക

ജനങ്ങളെ അറിയിക്കുക

ഇതൊക്കെ എല്ലാ ദിവസവും ജനങ്ങളെ അറിയിക്കുക. എന്നാൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കും. അല്ലാതെ ഇപ്പോൾ മഴയും കൊണ്ട് GNPC യും നോക്കി ഇരുന്നിട്ട് ജൂലൈ മഴയിൽ വെള്ളം പൊങ്ങുകയും അണക്കെട്ട് തുറക്കുകയും സ്പ്രിങ്ങ് ടൈഡ് വരുകയും ഒക്കെ ചെയ്യുന്ന ദിവസം "എന്റമ്മേ" എന്ന് വിളിച്ചിട്ടും സർക്കാരിനെ കുറ്റം പറഞ്ഞിട്ടും എന്ത് കാര്യം ?
നാളത്തെ ദുരന്ത സാധ്യതയെപ്പറ്റി ചർച്ച ചെയ്യാനാണ് ജനീവക്ക് വിളിക്കേണ്ടത്. ദുരന്തം ഒഴിവാക്കാനാണ്, ഉണ്ടായിക്കഴിഞ്ഞിട്ട് അതിനെ നേരിടുന്നതിലും എനിക്കിഷ്ടം.

അണക്കെട്ടുകൾ തുറക്കാൻ

അണക്കെട്ടുകൾ തുറക്കാൻ

മുരളി തുമ്മാരുകുടി
ജൂലൈ ഇരുപത്തി ആറിന് കുറച്ചു കൂടെ ഉറപ്പോടെ പറഞ്ഞു.
"കേരളത്തിലെ അണക്കെട്ടുകൾ തുറക്കാൻ അത് നിറഞ്ഞു തുളുമ്പേണ്ട ആവശ്യം ഒന്നുമില്ല. മഴ തുടരുകയാണല്ലോ. മഴക്കാലം അവസാനിക്കുന്ന സമയത്ത് അണക്കെട്ടിൽ പരമാവധി വെള്ളം സംഭരിക്കുക എന്നതാണല്ലോ ഒരു ലക്‌ഷ്യം അപ്പോൾ അതനുസരിച്ചു വേണം റിസർവോയർ സ്റ്റോറേജ് ഒപ്ടിമൈസ് ചെയ്യാൻ. ഈ ട്വൻറി ട്വൻറിയിൽ ഒക്കെ റൺ റേറ്റ് വച്ച് ഫൈനൽ സ്‌കോർ പ്രെഡിക്ട് ചെയ്യുന്ന പദ്ധതി ഉപയോഗിച്ചാൽ മതി."

സുരക്ഷാ ചുമതല

സുരക്ഷാ ചുമതല

ആഗസ്റ്റ് നാലാം തീയതി യിലെ "അണകെട്ടി നിർത്തിയിരുന്ന വസ്തുതകൾ" എന്ന പോസ്റ്റിൽ ഇങ്ങനേയും പറഞ്ഞു.
"അണ കെട്ടുന്നത് സർക്കാരിന്റെ വിവിധ വകുപ്പുകളാകാം. ജലസേചനം, ജലവിഭവം, പൊതുമരാമത്ത്, ദുരന്ത നിവാരണം, ടൂറിസം എന്നിങ്ങനെ.
കേരളത്തിലെ അണക്കെട്ട് വീരൻ വൈദ്യുതി വകുപ്പാണ് എന്ന് തോന്നുന്നു. പല അണകളും അവരാണ് നിർമ്മിച്ചത്. പക്ഷെ അണ കെട്ടുന്നത് ഏതു വകുപ്പാണെങ്കിലും അത് നോക്കി നടത്തുന്നത് സിവിൽ എൻജിനീയർമാർ ആണ്. അവർക്കാണ് അണക്കെട്ടിന്റെ അറ്റകുറ്റപ്പണിയുടെയും സുരക്ഷയുടെയും ഒക്കെ ചുമതല.

ഡാമിന്‍റെ സുരക്ഷ

ഡാമിന്‍റെ സുരക്ഷ

അതെ സമയം അണക്കെട്ടിലെ ജലം ഉപയോഗിക്കാൻ പ്ലാൻ ചെയ്യുന്നത് വേറെ ആളുകൾ ആണ്. അവർ എൻജിനീയർമാർ തന്നെ ആകണം എന്നില്ല, എൻജിനീയർമാർ ആണെങ്കിൽ തന്നെ ഡാം സേഫ്റ്റിയെ പറ്റി അറിയുന്ന സിവിൽ എൻജിനീയർമാർ ആയിരിക്കില്ല. പക്ഷെ ഡാമിലെ വെള്ളം എന്ത് ആവശ്യത്തിനായി, എത്ര വേഗത്തിൽ ഉപയോഗിക്കണം എന്നൊക്കെ തീരുമാനിക്കുന്ന റിസർവോയർ മാനേജർമാർ ആണ്. ഇവർ രണ്ടു ഒരുമിച്ച് ആണ് പ്രവർത്തിക്കേണ്ടത്. എന്നാൽ സത്യം മറിച്ചാണ്. ഒരു കാരണവശാലും ഡാമിന്റെ സുരക്ഷാ അപകടത്തിലാകാൻ പറ്റില്ലെന്ന് ചിന്തിക്കുന്നവരാണ് ഡാം സുരക്ഷാ എഞ്ചിനീയർമാർ.

കേരളത്തിലെ മാത്രം കാര്യമല്ല

കേരളത്തിലെ മാത്രം കാര്യമല്ല

മഴപെയ്ത് വെള്ളം കൂടിത്തുടങ്ങിമ്പോൾ വേഗത്തിൽ അണക്കെട്ട് കുറേശ്ശെ തുറന്നുവിടാനാണ് സുരക്ഷാ എൻജിനീയർമാരുടെ താല്പര്യം. പക്ഷെ മഴ തീരുന്നതിനു മുൻപ് പരമാവധി വെള്ളം പിടിച്ചുവെക്കുക എന്നതാണ് റിസർവോയർ മാനേജർമാരുടെ ആഗ്രഹം. കുറെയൊക്കെ സുരക്ഷാ എൻജിനീയർമാർ സമ്മതിക്കും, പക്ഷെ, അണക്കെട്ടിന്റെ മുകളിൽ വെള്ളം എത്തുമെന്ന ചിന്ത വന്നാൽ പിന്നെ അവർ മുൻ-പിൻ നോക്കാറില്ല. കാരണം അണക്കെട്ട് തകർന്നാൽ താഴെ നദിയിൽ വെള്ളപ്പൊക്കവും സുനാമിയും ഒക്കെ ഉണ്ടാകുമെന്നും സർവ്വനാശം ആയിരിക്കും ഫലമെന്നും അവർക്കറിയാം. അതുകൊണ്ട് അണക്കെട്ടിന്റെ സുരക്ഷ അപകടത്തിലാകുമെന്ന് കണ്ടാൽ പകലോ രാത്രിയോ എന്നു നോക്കാതെ സുരക്ഷക്കാർ അണക്കെട്ട് തുറക്കും. ഇത് കേരളത്തിലെ മാത്രം കാര്യമല്ല.

എന്താണ് ചെയ്യേണ്ടത്

എന്താണ് ചെയ്യേണ്ടത്

വാസ്തവത്തിൽ ഇങ്ങനെയല്ല ചെയ്യേണ്ടത്. ഓരോ വർഷത്തെയും മഴയുടെ രീതിയും മഴക്കാലത്തെ ജലഉപയോഗത്തിന്റെ ആവശ്യവുമനുസരിച്ച് എങ്ങനെയാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരാൻ പോകുന്നതെന്ന് മോഡലിംഗ് വഴി കണ്ടുപിടിക്കാം. മഴക്കാലത്തിന്റെ മധ്യത്തിൽ അണക്കെട്ട് നിറച്ചുവെക്കേണ്ട കാര്യമില്ല. നല്ല മഴയുള്ള വർഷങ്ങളിൽ ആദ്യമേ തന്നെ അണക്കെട്ടുകളിൽ നിന്നും ജലം കുറേശ്ശേ തുറന്നുവിടാം. അപ്പോൾ അണക്കെട്ടിന്റെ സുരക്ഷ കുഴപ്പത്തിലാക്കില്ല. ഒറ്റയടിക്ക് കൂടുതൽ വെള്ളം തുറന്നുവിടേണ്ടിയും വരില്ല."

പാക്കിസ്ഥാനില്‍

പാക്കിസ്ഥാനില്‍

ഇതൊന്നും ഞാൻ കേരളത്തിലെ കാര്യം മാത്രം നോക്കി പറഞ്ഞതല്ല. പാകിസ്താനിലെ 2010 -ലെ വെള്ളപ്പൊക്കത്തിലും തായ്‌ലൻഡിലെ 2011 -ലെ വെള്ളപ്പൊക്കത്തിലും പ്രധാന വില്ലൻ അണക്കെട്ടുകളായിരുന്നു. മഴയുടെ ആദ്യമാസങ്ങളിൽ വെള്ളം അമിതമായി സംഭരിച്ചുവെച്ചും, അവസാനം താഴെ വെള്ളം പൊങ്ങിയ കാലത്ത് തന്നെ അണക്കെട്ട് തുറന്നുവിട്ട് രാജ്യത്തിൻറെ മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിനടിയിലാക്കി. ഈ അനുഭവമുള്ളതുകൊണ്ടാണ് ഈ വർഷം ജൂണിൽ തന്നെ നമ്മുടെ അണക്കെട്ടുകളിൽ വെള്ളം ഉയരുന്നത് സൂക്ഷിക്കണമെന്നും നേരത്തെ തന്നെ തുറന്നുവിടണമെന്നും ഞാൻ പറഞ്ഞത്. അത് വേണ്ട വിധത്തിൽ മാധ്യമങ്ങളോ അധികാരികളോ ശ്രദ്ധിച്ചില്ല എന്നതിൽ എനിക്ക് വിഷമം ഉണ്ട്.

ഒഴിവാക്കാവുന്ന ദുരന്തങ്ങൾ

ഒഴിവാക്കാവുന്ന ദുരന്തങ്ങൾ

ഇതൊന്നും വീണ്ടും പറയുന്നതിൽ എനിക്ക് ഒരു സന്തോഷവും ഇല്ല. ഒഴിവാക്കാവുന്ന ദുരന്തങ്ങൾ ഒഴിവാക്കുന്നതിനെ ആണ് ദുരന്ത ലഘൂകരണം എന്ന് പറയുന്നത്. ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ ഒരാളെയോ വകുപ്പിനെയോ കുറ്റം പറയുന്നതിൽ കാര്യമില്ല. ആദ്യം ദുരന്തത്തിന്റെ ആഘാതം കുറക്കാൻ നോക്കുക. പിന്നെ ദുരിത ബാധിതർക്ക് ആശ്വാസം നൽകുക. അതിന് ശേഷം എന്തുകൊണ്ടാണ് ഇടുക്കിയും ഇടമലയാറും ഒക്കെ ഒരുമിച്ചു തുറക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് തുറന്ന ചിന്തിക്കുക. ഇനിയെങ്കിലും അത് ഒഴിവാക്കാൻ ശ്രമിക്കുക.

സുരക്ഷിതരായിരിക്കുക

സുരക്ഷിതരായിരിക്കുക

ജൂൺ പതിനാലിന് പറഞ്ഞ കാര്യം ഒരിക്കൽ കൂടി പറയാം."നാളത്തെ ദുരന്ത സാധ്യതയെ പറ്റി ചർച്ച ചെയ്യാനാണ് ജനീവക്ക് വിളിക്കേണ്ടത്. ദുരന്തം ഒഴിവാക്കാനാണ് ഉണ്ടായിക്കഴിഞ്ഞിട്ട് അതിനെ നേരിടുന്നതിലും എനിക്കിഷ്ടം".
അതുകൊണ്ടു തന്നെ ഉത്തരവാദികളെ കണ്ടുപിടിക്കാനുള്ള ചർച്ചക്ക് ഞാനില്ല. സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
murali thummarakudys facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X