'നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണ';ബിജെപിയിലേക്കെന്ന പ്രചരണത്തിനെതിരെ തുറന്നടിച്ച് മുരളീധരൻ
കൊച്ചി: താൻ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് കെ മുരളീധരൻ എം പി. നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും. കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും മുരളീധരൻ തുറന്നടിച്ചു.
'എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ തനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ്', മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്.
രാഹുൽ ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബി ജെ പിയിൽ ചേരാനല്ല.
അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.
ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും.എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്.അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതു പോലെ ബി ജെ പിയിൽ ചേർന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തെക്കാൾ എനിക്ക് അഭിമാനം സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതാണ് .അതു കൊണ്ട് കെ കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ട.മതേതര നിലപാടുകൾ എന്നും ഹൃദയത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങൾക്കറിയാം', മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ അനുകൂല തരംഗം സൃഷ്ടിക്കാൻ കഴിയുന്ന കോൺഗ്രസ് നേതാവ് ഉടൻ ബി ജെ പിയിലെത്തുമെന്നും മന്ത്രിസഭയിൽ അംഗമാകുമെന്നുമായിരുന്നു സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ വൈകുന്നത് ഇത് കാരണമാണെന്നും ഉടൻ തന്നെ ചർച്ചകൾ പൂർത്തിയാക്കുമെന്നുമാണ് പ്രചരിക്കുന്നത്. ഇതോടെ കെ മുരളീധരനാണ് ബി ജെ പിയിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നതെന്ന തരത്തിലുള്ള പ്രചരണം ശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുരളീധരൻ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്.












Click it and Unblock the Notifications