മലപ്പുറത്ത് ഒരു കുടുംബത്തിലെ ഒമ്പത് പേരെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം! അർദ്ധരാത്രിയിൽ വീടിന് തീയിട്ടു
ചെറുവായൂർ പുഞ്ചിരിക്കൽ വീട്ടിൽ അബൂബക്കറിനെയും കുടുംബത്തെയുമാണ് ആലിക്കുട്ടി എന്നയാൾ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചത്.
മലപ്പുറം: വാഴക്കാട് ചെറുവായൂരിൽ ഒമ്പതംഗ കുടുംബത്തെ ചുട്ടുകൊല്ലാൻ ശ്രമം. ചെറുവായൂർ പുഞ്ചിരിക്കൽ വീട്ടിൽ അബൂബക്കറിനെയും കുടുംബത്തെയുമാണ് ആലിക്കുട്ടി എന്നയാൾ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചത്. അക്രമിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ചെറൂവായൂരിലെ പുഞ്ചിരിക്കൽ അബൂബക്കറിന്റെ വീട്ടിൽ കഴിഞ്ഞദിവസം രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അടയ്ക്കാ കച്ചവടക്കാരനായ അബൂബക്കറും ആലിക്കുട്ടിയും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. അടയ്ക്കാ കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നത്. ഈ തർക്കവും വിരോധവുമാണ് ആക്രമണത്തിന് കാരണമായത്.
രാത്രിയിൽ....
കഴിഞ്ഞദിവസം രാത്രിയിലാണ് ചെറുവായൂരിലെ അബൂബക്കറിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. മണ്ണെണ്ണയുമായി വീടിന് സമീപത്ത് എത്തിയ ആലിക്കുട്ടി ഇതുപയോഗിച്ചാണ് അബൂബക്കറിന്റെ വീടിന് തീയിട്ടത്. സംഭവസമയം സ്ത്രീകളും ചെറിയ കുട്ടികളുമടക്കം ഒമ്പത് പേർ വീട്ടിനകത്തുണ്ടായിരുന്നു. എന്നാൽ വീടിന് പുറത്ത് നിന്ന് തീകൊളുത്തിയ ഉറങ്ങികിടക്കുകയായിരുന്നവർ അറിഞ്ഞിരുന്നില്ല.
പുക ശ്വസിച്ച്...
വീടിന് തീകൊളുത്തിയ ശേഷം ആലിക്കുട്ടി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. അതിനിടെ വീടിന് ചുറ്റും തീ ആളിക്കത്താൻ തുടങ്ങി. പുക ശ്വസിച്ച് ഉറങ്ങികിടന്ന കുട്ടികൾ ശക്തമായി ചുമച്ചു. ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന മുതിർന്നവർ അപകടം സംഭവിച്ചതറിഞ്ഞത്. വീടിന് തീപിടിച്ചെന്ന് മനസിലാക്കിയ ഉടൻ അബൂബക്കറും കുടുംബാംഗങ്ങളും കുട്ടികളെയും എടുത്ത് പുറത്തേക്കോടിയാണ് രക്ഷപ്പെട്ടത്.
അണയ്ക്കാൻ...
അബൂബക്കറിന്റെയും കുടുംബത്തിന്റെയും നിലവിളി കേട്ടാണ് സമീപവാസികൾ അപകട വിവരമറിഞ്ഞത്. തുടർന്ന് ഓടിക്കൂടിയെത്തിയ സമീപവാസികളും നാട്ടുകാരും ചേർന്ന് തീയണച്ചു. കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതും തക്കസമയത്ത് എഴുന്നേൽക്കാൻ തോന്നിയതുമാണ് അബൂബക്കറിനെയും കുടുംബത്തെയും വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവസമയത്ത് അബൂബക്കറിന്റെ സഹോദരന്റെ ചെറിയ കുട്ടികളടക്കം വീട്ടിലുണ്ടായിരുന്നു.
സിസിടിവി...
അതിനിടെ വീടിന് തീപിടിച്ചത് എങ്ങനെയാണെന്ന സംശയം മാത്രം ബാക്കിനിന്നു. ഷോർട്ട് സർക്യൂട്ടാവും അപകടകാരണമെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ പോലീസും അഗ്നിശമന സേനയും നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. തുടർന്നാണ് സമീപത്തെ വീടിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.
പിടിയിലായി...
ഒരാൾ മണ്ണെണ്ണെയുമായി അബൂബക്കറിന്റെ വീടിനടുത്തേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ആലിക്കുട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ഉടൻതന്നെ ആലിക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് താൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് ആലിക്കുട്ടി സമ്മതിച്ചത്. അടയ്ക്കാ കച്ചവടവുമായി ബന്ധപ്പെട്ടുള്ള വിരോധമാണ് വീടിന് തീയിടാൻ കാരണമെന്നാണ് ആലിക്കുട്ടി പോലീസിനോട് പറഞ്ഞത്.
ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വ്യാപക സംഘർഷം, സിപിഎം പ്രവർത്തകനെ ചുട്ടുകൊന്നു...
ബന്ധുവീട്ടിൽ നിന്ന് തൃത്താലയിലേക്ക് കാറിൽ ഒരുമിച്ച് യാത്ര! മൊയ്തീൻകുട്ടിയും യുവതിയും തമ്മിൽ അടുപ്പം