കൊലപാതക ശ്രമം എന്ന പരാതി: സരിതയുടെ രക്തസാമ്പിളുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച്. ഭക്ഷണത്തില്‍ രാസവസ്തു പലപ്പോഴായി കലര്‍ത്തി നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് സരിത എസ് നായര്‍ നല്‍കിയ പരാതി. സരിതയുടെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുളള രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കെമിക്കല്‍ ലാബില്‍ പരിശോധന നടത്തും. ഇതിനുളള രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ സരിതയ്ക്ക് നോട്ടീസ് നല്‍കാനുളള തീരുമാനത്തിലാണ് അന്വേഷണ സംഘം.
മുന്‍ ഡ്രൈവര്‍ ആയ വിനു കുമാര്‍ എന്നയാളിന് എതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. 2018 മുതല്‍ തനിക്ക് സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്താനുളള ശ്രമം നടക്കുന്നതായി സരിത പറയുന്നു. വിനു കുമാര്‍ താന്‍ കേസ് കൊടുത്ത ആളുകളുമായി ചേര്‍ന്ന് ആസൂത്രണം ചെയ്താണ് കൊലപാതക ശ്രമം എന്നാണ് സരിത എസ് നായരുടെ ആരോപണം. സരിത പ്രതിയായ സോളാര്‍ കേസ് കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കിയത്. പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കെതിരെ സരിത ലൈംഗിക പീഡനാരോപണം ഉന്നയിച്ചിരുന്നു.

കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കാന്‍ തന്നിരുന്ന ജ്യൂസിലുമടക്കം വര്‍ഷങ്ങളായി തനിക്ക് േേസ്ലാ പോയിസണ്‍ തന്ന് കൊണ്ടിരിക്കുകയാണെന്നും 2022 ജനുവരിയില്‍ താനത് നേരിട്ട് കണ്ടുവെന്നും സരിത പറയുന്നു. ഒരു ജ്യൂസ് കടയില്‍ വെച്ച് തനിക്ക് വേണ്ടി വാങ്ങിയ ജ്യൂസില്‍ പൊടി കലര്‍ത്തുന്നത് നേരിട്ട് കണ്ടുവെന്നാണ് സരിത വ്യക്തമാക്കുന്നത്. ശരീരത്തില്‍ വിഷ വസ്തുക്കള്‍ കലര്‍ന്നത് മൂലം പല ആരോഗ്യപ്രശ്‌നങ്ങളും താന്‍ നേരിടുന്നതായും സരിത വ്യക്തമാക്കി. കണ്ണിന്റെ കാഴ്ച കുറയുകയും കാലുകളുടെ ചലന ശേഷി കുറയുകയും ചെയ്തതായും സരിത എസ് നായര്‍ പറയുന്നു.












Click it and Unblock the Notifications