രാജനാഥ് സിങിനെ തലപ്പാവണിയിച്ചത് കൊലക്കേസ് പ്രതി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം കൊലക്കേസ് പ്രതിയും. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് രാജനാഥ് സിങിന് ഒപ്പം ഉണ്ടായിരുന്നത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് കൊലക്കേസ് പ്രതിയായ ആര്‍എസ്എസ്സുകാരന്‍ രാജ്‌നാഥ് സിങിനെ തലപ്പാവ് അണിയിച്ചത്. കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരും സംസ്ഥാന പോലീസും നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇത്.
2008 ല്‍ തിരുവനന്തപുരം കൈതമുക്ക് സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണുവിനെ റോഡിലിട്ട് വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായ സന്തോഷ് ആണ് രാജ്നാഥ് സിങിനെ തലപ്പാവണിയിച്ചത്. ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്നാഥ് സിങും കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരും ഇതിന് അനുമതി നല്‍കിയത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ ജയിച്ചാല്‍ അണിയിക്കാന്‍ വേണ്ടി ഒരുക്കിയതാണ് തലപ്പാവെന്നാണത്രെ സന്തോഷ് പറഞ്ഞത്. ഇത് ഹൈദരാബാദില്‍ നിന്ന് കൊണ്ടു വന്നതാണെന്നും പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആണ് ദൃശ്യങ്ങളോടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് മനോജിന്റെ വീട് സന്ദര്‍ശിച്ച് ദു:ഖം രേഖപ്പെടുത്തിയ ആളാണ് രാജ്‌നാഥ് സിങ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചിരുന്നു. അതേ രാജ്‌നാഥ് സിങ്ങിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി തലപ്പാവ് അണിയിച്ചത്.