അഭിമന്യുവിന്റെ വട്ടവടയിലേക്ക് സുരേഷ് ഗോപിയുടെ ടൂർ പ്രോഗ്രാം... ചിരികളിയും സെല്‍ഫികളും; മരണ വീട്ടിൽ
വട്ടവട: മരണ വീട്ടില്‍ പാലിക്കേണ്ട ചില മര്യാദകളൊക്കെയുണ്ട്. അത് ഒരു നേതാവിനെ ആരും പഠിപ്പിച്ച് കൊടുക്കേണ്ട കാര്യമല്ല. ഏത് മരണ വീട്ടില്‍ ചെന്നാലും കണ്ണുകള്‍ ഈറനാക്കി നിന്ന് അഭിനയിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്ള നാടാണിത്. അത്രമാത്രം അഭിനയം വേണമെന്ന് ആരും പറയില്ല. എന്നാല്‍ രാജ്യസഭ എംപിയും നടനും ബിജെപി നേതാവും ആയ സുരേഷ് ഗോപി വട്ടവടയില്‍ കാണിച്ചത് ഔചിത്യമില്ലായ്മയാണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്നു അഭിമന്യുവിനെ അതി ക്രൂരമായാണ് കുത്തി കൊലപ്പെടുത്തിയത്. എന്നാല്‍ അതിലും ക്രൂരമായിരുന്നു അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ സുരേഷ് ഗോപിയുടെ നടപടികള്‍.
ചിരിച്ചുല്ലസിച്ചുകൊണ്ടാണ് താരം വട്ടവടയില്‍ വന്നിറങ്ങിയത്. അതിന് ശേഷം വഴിനീളെ സെല്‍ഫിയെടുത്ത് കൂടെയുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ടാണ് സുരേഷ് ഗോപി അഭിമന്യുവിന്റെ വീട്ടിലെത്തിയത്.
വട്ടവടയില്‍
അഭിമന്യുവിന്റെ നാടായ വട്ടവട ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല. നാട്ടുകാര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു അഭിമന്യു. ആ നാട്ടില്‍ നിന്ന് ബിരുദപഠനത്തിനായി ആദ്യമായി പുറത്ത് പോയ വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു. ആ നാടിന്റെ കൂടി പ്രതീക്ഷയായിരുന്നു അവന്‍.
ഒരുപാട് പേര്‍
വട്ടവടയിലെ അഭിമന്യുവിന്റെ ഒറ്റമുറി വീട്ടിലേക്ക് ഇപ്പോഴും സന്ദര്‍ശകരുടെ പ്രവാഹമാണ്. ആ നാടിനേയും അവന്റെ കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ ആണ് അവര്‍ എത്തുന്നത്. അതിനിടയിലേക്കാണ് താരപരിവേഷത്തോടെ സുരേഷ് ഗോപി എംപിയും എത്തുന്നത്.
ആള് കൂടി
സുരേഷ് ഗോപിയെ പോലെ ഒരു താരം എത്തുമ്പോള്‍ ആളുകള്‍ കൂടും എന്നത് സ്വാഭാവികമാണ്. അത് തന്നെയാണ് വട്ടവടയില്‍ സംഭവിച്ചത്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ആളല്ല ഒരു രാജ്യസഭ എംപി എന്ന കാര്യ സുരേഷ് ഗോപി മറന്നുപോയോ എന്നാണ് സംശയം.
ചിരിച്ചുല്ലസിച്ച്
ചിരിച്ചുല്ലസിച്ചായിരുന്നു താരത്തിന്റെ ആഗമനം. വഴിനീളെ ആളുകള്‍ സുരേഷ് ഗോപിയെ കാണാന്‍ നിന്നിരുന്നു. അവര്‍ക്കൊപ്പം നിന്ന്, ചിരിച്ചുല്ലസിച്ച് സെല്‍ഫികള്‍ എടുത്തുകൊടുത്താണ് സുരേഷ് ഗോപി വട്ടവട എന്ന അഭിമന്യുവിന്റെ നാട്ടില്‍ നിന്ന് മടങ്ങിയത്.
മരണവീട്ടിലെ കളി
അഭിമന്യുവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മുക്തമാകാത്ത ഒരു ഗ്രാമത്തില്‍ എത്തിയാണ് താര എംപിയുടെ പ്രകടനം. ഔചിത്യമില്ലാത്ത പ്രകടനം ആയിപ്പോയി സുരേഷ് ഗോപിയുടേത് എന്നാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകള്‍ വിലയിരുത്തുന്നത്.
വിനോദയാത്രയോ...
ഒരു വിനോദയാത്രയ്ക്ക് എത്തിയതുപോലെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രകടനങ്ങള്‍ എന്നാണ് ആരോപണം. ആശ്വസിപ്പിക്കാന്‍ എത്തിയ ജനപ്രതിനിധിയുടെ ഇത്തരത്തിലുള്ള പ്രകടനം അഭിമന്യുവിന്റെ സുഹൃത്തുകളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അവര്‍ അക്കാര്യം പ്രകടിപ്പിക്കുകയും ചെയ്തു.
രാഷ്ട്രീയക്കളി വേറെ
വട്ടവടയില്‍ എത്തിയ സുരേഷ് ഗോപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു എന്നും ആരോപണം ഉണ്ട്. അഭിമന്യുവിന്റെ മരണം വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള ബലിയാണെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ഹിന്ദു ഹെല്‍പ് ലൈന്‍ രംഗത്ത് വന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടണം.
വട്ടവടയ്ക്ക് വേണ്ടി
വട്ടപടയില്‍ എംപി എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിക്കാന്‍ തയ്യാറാണെന്ന് പോലും സുരേഷ് ഗോപി പ്രഖ്യാപിച്ചിട്ടുണ്ട്. വട്ടവട പഞ്ചായത്തിലെ രാഷ്ട്രീയ സാഹചര്യം അനുവദിക്കുകയാണെങ്കില്‍ സ്‌കൂള്‍ നവീകരണത്തിന് ഫണ്ട് അനുവദിക്കാം എന്നാണ് വാഗ്ദാനം.
അഭിമന്യുവിന്റെ പേരില്‍
മറ്റൊരു വാഗ്ദാനം കൂടി സുരേഷ് ഗോപി മുന്നോട്ട് വച്ചിട്ടുണ്ട്. വട്ടവടയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണിത്. അഭിമന്യു ഡ്രിങ്കിങ്ക് വാട്ടര്‍ പ്രോജക്ട് എന്ന പേരില്‍ പദ്ധതി ഉണ്ടാക്കാം എന്നാണ് വാഗ്ദാനം.
രൂക്ഷമായ വിമര്‍ശനങ്ങള്‍
സുരേഷ് ഗോപിയുടെ വട്ടവട സന്ദര്‍ശന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ആണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതില്‍ ബിജെപി നേതൃത്വവും ഇപ്പോള്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.