തമിഴ്നാട് സ്വദേശിയുടെ കൊല സഹോദരന്റെ അറസ്റ്റ് വൈകും, പ്രതി ചികിത്സയില്‍!
തിരുവനന്തപുരം: മുടവൂർപ്പാറയിൽ ഫർണിച്ചർ വ്യാപാരിയായ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഹോദരന്റെ അറസ്റ്റ് വൈകുമെന്ന് സൂചന. മുടവൂർപാറ പൂങ്കോട് വാടകയ്‌ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ശിവനെ (42) വെട്ടിക്കൊന്ന സംഭവത്തിനിടെ പ്രതിയും അനുജനുമായ മുരുകന് കഴുത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനാലാണ് അറസ്റ്റ് വൈകുന്നത്.
മെഡിക്കൽ കോളേജിൽ ഇയാളെ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടിയശേഷമേ അറസ്റ്റ് ചെയ്യാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ആദ്യഭാര്യയ്ക്കും മക്കൾക്കും ജീവനാംശം കൊടുക്കാത്തത് ചോദ്യം ചെയ്തതിന്റെ വിരോധത്താലാണ് ശിവനെ മുരുകൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ മുടവൂർപ്പാറ വെട്ടുവേലിൽക്കുളത്തിന് സമീപം മുരുകൻ താമസിച്ചുവന്ന വാടക വീട്ടിലായിരുന്നു സംഭവം.
ചെലവിന് നൽകുന്നില്ലെന്ന് ആരോപിച്ച് മുരുകന്റെ ആദ്യഭാര്യയിലെ മകനായ സുബ്ബരാജ് മുടവൂർപ്പാറയിലെത്തി ശിവനെ കണ്ട് പരാതി പറഞ്ഞിരുന്നു. ശിവനും മകൻ വിഷ്ണുവും സുബ്ബരാജിനൊപ്പം ഇതേപ്പറ്റി ചോദിക്കാൻ മുരുകന്റെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകമുണ്ടായത്. പിടിവലിയ്ക്കിടെയാണ് മുരുകന് കഴുത്തിന് പരിക്കേറ്റത്.ഇയാൾ പൊലീസ് കാവലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശിവന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾ ഏറ്റുവാങ്ങി.