പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വീട്ടിൽ പുലർച്ചെ
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. കൊച്ചി പളളുരുത്തിയിലെ പാര്‍വ്വതി മന്ദിരം എന്ന വീട്ടില്‍ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
Recommended Video
നിരവധി സിനിമകള്‍ക്കും പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും ഉള്‍പ്പെടെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചിട്ടുളള സംഗീതകാരനാണ് അര്‍ജുനന്‍ മാസ്റ്റര്‍. മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നിരവധി ഗാനങ്ങള്‍ക്കാണ് അര്‍ജുനന്‍ മാസ്റ്റര്‍ ഈണമൊരുക്കിയിട്ടുളളത്. ഇരുന്നൂറിലധികം സിനിമകളിലായി ഏകദേശം അറുന്നൂറില്‍ അധികം ഗാനങ്ങള്‍ക്കാണ് അര്‍ജുനന്‍ മാസ്റ്റര്‍ ജീവന്‍ നല്‍കിയിട്ടുളളത്. നാടകഗാനങ്ങള്‍ക്ക് ഈണമിട്ട് കൊണ്ടാണ് സംഗീത സംവിധാന രംഗത്തേക്കുളള അര്‍ജുനന്‍ മാസ്റ്ററുടെ ചുവട് വെയ്പ്പ്.
പളളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യമായി അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതമൊരുക്കിയത്. കാളിദാസ കലാകേന്ദ്രം, കെപിസിസി, ആലപ്പി തിയറ്റേഴ്‌സ്, ദേശാഭിമാനി തീയറ്റേഴ്‌സ് തുടങ്ങി നിരവധി നാടക സമിതികളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. 300ഓളം നാടകങ്ങള്‍ക്ക് വേണ്ടി 800ഓളം ഗാനങ്ങള്‍ ഒരുക്കി. ചലച്ചിത്ര ഗാന സംവിധാനത്തിലേക്ക് അര്‍ജുനന്‍ മാഷ് കടക്കുന്നത് കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയില്‍ മാസ്റ്റര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തിരുവോണപ്പുലരി തന്‍, നീല നിശീഥിനീ, സുഖമൊരു ബിന്ദു, കസ്തൂരി മണക്കുന്നല്ലോ കാറ്റേ, സീമന്ത രേഖയില്‍ ചന്ദനം, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി തുടങ്ങി മലയാളികള്‍ എക്കാലവും ഗൃഹാതുരതയോടെ ഓര്‍ക്കുന്ന നിരവധി ഗാനങ്ങള്‍ അര്‍ജുനന്‍ മാസ്റ്ററുടേതായുണ്ട്.
ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ മാസ്റ്റര്‍ ടീമിന്റെ ഗാനങ്ങള്‍ക്ക് എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. പി ദേവരാജനൊപ്പവും വയലാറിനൊപ്പവും ഒഎന്‍വി കുറുപ്പിനൊപ്പവും അര്‍ജുനന്‍ മാസ്റ്റര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു. 2017ല്‍ മികച്ച സംഗീത സംവിധായകനുളള സംസ്ഥാ സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചു. ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിന് സംഗീതമൊരുക്കിയതിനായിരുന്നു പുരസ്‌ക്കാരം. 1936 ഓഗസ്റ്റ് 25ന് ഫോര്‍ട്ട് കൊച്ചിയിലെ ചിരട്ടപ്പാലത്താണ് എംകെ അര്‍ജുനന്റെ ജനനം. കൊച്ചുകുഞ്ഞായിരുന്നു അച്ഛന്‍. അമ്മ പാറുവും. കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. കുട്ടിയായ അര്‍ജുനനെ അമ്മ പഴനിയിലെ ജീവകാരുണ്യ ആശനന്ദാശ്രമത്തില്‍ ചേര്‍ത്തു. അവിടെ വെച്ചാണ് അര്‍ജുനന്‍ മാസ്റ്റര്‍ സംഗീതം പഠിക്കുന്നത്. നാട്ടിലേക്ക് തിരിച്ചെത്തിയതിന് ശേഷം സംഗീത കച്ചേരികള്‍ക്കൊപ്പം കൂലിവേല കൂടി ചെയ്തായിരുന്നു ജീവിതം. പിന്നീടാണ് നാടകരംഗത്തേക്ക് എത്തുന്നത്.