മലയാളികള്‍ 'ചതിച്ച' ബോംബെ എസ് കമാല്‍ ഇനി ഓര്മ
തിരുവനന്തപുരം: മലയാളികള്‍ക്ക് ഏറെ സ്നേഹം നിറഞ്ഞ ഒട്ടേറെ ഗാനങ്ങള്‍ പകര്‍ന്ന് നല്കി ആ ബോംബെക്കാരന് മടങ്ങി. ജീവിതത്തിന്റെ സിംഹഭാവും കേരളത്തില്‍ പാടി ജീവിച്ച ബോംബെ എസ് കമാല്‍ മടങ്ങിയത് തന്റെ ജന്മനാടായ ബോംബേയിലേക്കല്ല, മരണത്തിലേക്കാണ്. എന്നാല്‍ മലയാളികള്‍ ഇദ്ദേഹത്തിന് തിരിച്ച് നല്കിയതെന്താണ്?
മാര്‍ച്ച് 16 ന് രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു. 83 കാരനായ കമാല്‍ 1959 ല്‍ ആണ് കേരളത്തിലെത്തിയത്.
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ കമാല്‍ ഒരു ബന്ധുവിന്റെ സഹായത്തോടെ ആയിരുന്നു സംഗീതം അഭ്യസിച്ചത്. പത്ത് വര്‍ഷത്തോളം ഉസ്താദ് മുഹയുദ്ദീന്‍ ഖാന് സാഹിബിന്റെ വീട്ടില്‍ നിന്നായിരുന്നു പഠനം. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്ന കമാല്‍, റഫിയുടെ പാട്ടുകള്‍ പാടി മുംബൈക്കാരുടെ മനം കവര്‍ന്നു.
ഇതിനിടെയാണ് മലയാളികളുടെ പ്രിയ സംഗീതജ്ഞന് ബാബുരാജ് മുംബൈയില്‍ എത്തുന്നത്. കമാലിന്റെ ഗാനാലാപനം ബാബുരാജിന് ഏറെ പിടിച്ചു. ഗാനമേളകള്‍ സജീവമായിരുന്ന കേരളത്തിലേക്ക് ക്ഷണിച്ചു. ആദ്യം ആ ക്ഷണം നിരസിച്ചെങ്കിലും പിന്നീട് കമാല്‍ കേരളത്തില്‍ തന്നെയെത്തി.
ബാബുരാജിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. 13 സിനിമകള്‍ക്ക് സംഗീതം നല്കി. നിര്‍ഭാഗ്യവശാല്‍ അവയില്‍ ചിലത് പുറത്തിറങ്ങിയില്ല. നിരവധി ആല്‍ബങ്ങള്‍ക്കും കമാല്‍ സംഗീതം നല്‍കിയിട്ടുണ്ട്. ഗാനഗന്ധര്വന് യേശുദാസ് ഇദ്ദേഹത്തിന്റെ 30 പാട്ടുകള്‍ പാടി.
എന്നാല്‍ കേരളത്തിന്റെ സിനിമ/സംഗീത ലോകം കമാലിന് വലിയ സൗഭാഗ്യങ്ങളൊന്നും സമ്മാനിച്ചില്ല. ഗാനമേള വേദികളില്‍ റഫിയെ മാത്രം പാടിയ കമാലിനെ തേടി പലരും എത്തിയെങ്കിലും പ്രതിഫലം കാര്യമായൊന്നും ലഭിച്ചില്ല.
തിരുവനന്തപുരത്തെ ഒരു ചേരിയില്‍ പോലും ഭാര്യക്കൊപ്പം കഴിയേണ്ടി വന്നിട്ടുണ്ട് ബോംബെ എസ് കമാലിന്. ജീവിതാന്ത്യത്തില്‍ മുടവന്മഗളിലെ മകളുടെ വീട്ടിലായിരുന്നു താമസം. അപ്പോഴും തന്റെ പ്രിയപ്പെട്ട ഹാര്‍മോണിയം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന ചിത്രിത്തിന് വേണ്ടിയാണ് കമാല്‍ ഒടുവില്‍ സംഗീത സംവിധാനം നടത്തിയത്. സിനിമയിലെ ഹിന്ദിയിലുള്ള ടൈറ്റില്‍ സോങ് എഴുതിയതും ചിട്ടപ്പെടുത്തിയതും കമാല്‍ തന്നെ. എന്നാല്‍ ഗാനരചയിതാവിന്റെ പേര് മാത്രമാണ് ഇതില്‍ കമാലിന് ലഭിച്ചത്.