പീഡനവീരന് സ്തുതി; മട്ടന്നൂരില്‍ ലീഗില്‍ കൂട്ടരാജി
മട്ടന്നൂര്‍: മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവിനെ ജില്ലാ നേതൃത്വം സംരക്ഷിക്കുന്നു എന്നാരോപിച്ച് മുസ്ലീം ലീഗില്‍ നിന്ന് കൂട്ട രാജിയെന്ന് റിപ്പോര്‍ട്ട്. 85 പേരാണത്രെ ലീഗില്‍ നിന്ന് രാജി വച്ചത്.
മദ്രസ അധ്യാപകനും, എസ്‌കെഎസ്എസ്എഫിന്റേയും യൂത്ത് ലീഗിന്റേയും നേതാവുമായ മൂരിയാട് സ്വദേശി സഹീര്‍ ആണ് ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. 11 വയസ്സുള്ള ആണ്‍കുട്ടി വിവരം വീട്ടില്‍ പറയുകയും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
മട്ടന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ട കുട്ടി. വൈകുന്നേരം സ്‌കൂളില്‍ നിന്ന് പോരുമ്പോള്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സഹീര്‍ കുട്ടിയെ കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് ആളെഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട് രക്ഷപ്പെട്ടു.
കാറിന്റെ നമ്പര്‍ സഹിതം കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സഹീര്‍ ഇപ്പോള്‍ ഒളിവിലാണ്.
സഹീറിനെതിരെ നേരത്തേയും ഈ വിധത്തിലുള്ള പരാതികള്‍ ഉയണ്ടായിരുന്നുവത്രെ. സഹീറിന് സംരക്ഷണം ഒരുക്കിയത് യൂത്ത് ലീഗിന്റെ ജില്ലാ നേതാവാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഈ വിഷയം ഉന്നയിച്ച് നേതാവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ജില്ലാ നേതാക്കളെ സമീപിക്കുകയായിരുന്നു.
എന്നാല്‍ നേതാക്കള്‍ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല നിഷേധാത്മക നിലപാട് സ്വീകരിക്കുക കൂടി ചെയ്തുവത്രെ. ആവശ്യം ഉന്നയിച്ച് ചെന്ന സാധാരണ പ്രവര്‍ത്തകരെ നേതാക്കള്‍ അധിക്ഷേപിച്ചുവെന്നും പറയപ്പെടുന്നു.
തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രവർത്തകര്‍ യൂത്ത് ലീഗ് ഓഫീസ്സില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മട്ടന്നൂര്‍, കളറോഡ്, എടയന്നൂര്‍, നാലാങ്കേരി, പാലോട് പള്ളി എന്നിവടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മുസ്ലീം ലീഗില്‍ നിന്ന് രാജി വച്ചിരിക്കുന്നത്.