ഉള്ളിലെ പ്രശ്‌നങ്ങൾ തീരുന്നില്ല, അതിനിടെ ലീഗിന്റെ അടിയും! കെഎം ഷാജി തോൽക്കാൻ കാരണം കോൺഗ്രസ് എന്ന്
കണ്ണൂർ: ആഭ്യന്തര സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആകാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് കോൺഗ്രസ്. ഒന്നിന് പിറകെ ഒന്നായി നേതാക്കളുടെ രാജിയും സിപിഎമ്മിലേക്കുള്ള ചേക്കേറലും ആണ് കാണുന്നത്. അതുകൊണ്ടൊന്നും കോൺഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല എന്നൊക്കെയാണ് നേതാക്കൾ പറയുന്നത്.
എല്ലാത്തിനും കാരണം സാദിഖ് അലി തങ്ങൾ; പാണക്കാട് കുടുംബത്തിലെ 4-ാം ഖലീഫ... ആഞ്ഞടിച്ച് ഹരിത മുൻ നേതാവ്
കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോകുന്നതിന്റെ ഇടയിലാണ് ഘടകകക്ഷിയായ ലീഗിൽ നിന്നും കോൺഗ്രസിന് ഒരു പ്രഹരം ലഭിക്കുന്നത്. അഴീക്കോട് മണ്ഡലത്തിൽ കെഎം ഷാജി തോൽക്കാനുള്ള കാരണവും കോൺഗ്രസിന്റെ തലയിൽ തന്നെയാണ് ലീഗ് വയ്ക്കുന്നത്. അധികാരത്തിൽ നിന്ന് രണ്ടാം തവണയും മാറ്റി നിർത്തപ്പെട്ടതോടെ ഘടകക്ഷികൾക്കിടയിലുള്ള മുറുമുറുപ്പും കൂടി വരികയാണ്.
അഴീക്കോട് മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ആയിരുന്ന കെഎം ഷാജി ഇത്തവണ പരാജയപ്പെട്ടു. കഴിഞ്ഞ തവണ എംവി നികേഷ് കുമാർ മത്സരിച്ചിട്ടും നിലനിർത്തിയ മണ്ഡലം ആണ് ഇത്തവണ മുസ്ലീം ലീഗിന് നഷ്ടമായത്. അത് മാത്രമല്ല, പൊതുമണ്ഡലത്തിൽ ലീഗിന്റെ ജിഹ്വ കൂടി ആയിരുന്നു കെഎം ഷാജി. അഴീക്കോട്ടെ പരാജയം മുസ്ലീം ലീഗിനെ രാഷ്ട്രീയമായി വലിയതോതിൽ വേട്ടയാടുകയും ചെയ്തിട്ടുണ്ട്.
കെഎം ഷാജി അഴീക്കോട് തോൽക്കാൻ കാരണം കോൺഗ്രസ് ആണെന്നാണ് മുസ്ലീം ലീഗിന്റെ കണ്ടെത്തൽ. മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ ആണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും കെഎം ഷാജിയ്ക്ക് വോട്ട് ചോർച്ചയുണ്ടായി എന്നാണ് കണ്ടെത്തൽ. ഈ പ്രശ്‌നത്തിന് കാരണം കോൺഗ്രസിന്റെ സംഘടനാപരമായ വീഴ്ചയാണെന്നും മുസ്ലീം ലീഗിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
2016 ൽ 63,082 വോട്ടുകൾ ആയിരുന്നു കെഎം ഷാജി നേടിയത്. എതിർ സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാറിനെ അന്ന് തോൽപിച്ചത് 2,287 വോട്ടുകൾക്കായിരുന്നു. 2021 ൽ എത്തിയപ്പോൾ കെഎം ഷാജിയുടെ വോട്ടുകൾ 59,653 ആയി കുറഞ്ഞു. എതിർ സ്ഥാനാർത്ഥിയായ കെവി സുമേഷ് വിജയിച്ചത് 6,141 വോട്ടുകളുടെ ഭൂരിപക്ഷത്തിലും. വലിയ വോട്ടുചോർച്ച യുഡിഎഫ് വോട്ടിൽ ഉണ്ടായിട്ടുണ്ട് എന്ന് വിലയിരുത്തുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ആണ്.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
മറ്റൊരു പ്രധാന വിഷയം മുസ്ലീം ലീഗിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് കെഎം ഷാജിയുടെ പ്രചാരണത്തിനായി ഫണ്ട് ലഭിച്ചില്ല എന്നതാണത്. എല്ലാ സ്ഥാനാർത്ഥികളുടേയും പ്രചാരണത്തിന് കൃത്യമായ വിഹിതം മുസ്ലീം ലീഗ് സംസ്ഥാന സമിതിയിൽ നിന്ന് നൽകുന്നതാണ് പതിവ്. എന്നാൽ അഴീക്കോട് മണ്ഡലത്തിൽ ഇത് കിട്ടിയില്ല എന്നത് ഗുരുതരമായ ആരോപണമാണ്. സംസ്ഥാന നേതാക്കളും സ്ഥാനാർത്ഥിയും അടക്കമുള്ളവർ ഇതിന് മറുപടിയും പറയേണ്ടി വരും.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെഎം ഷാജിയ്‌ക്കെതിരെ ആരോപണങ്ങളുടെ പെരുമഴയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലൻസ് കേസും ഇഡി അന്വേഷണവും എല്ലാം തുടങ്ങിയിരുന്നു. ഈ ആരോപണങ്ങളെ പ്രതിരോധിക്കാൻ മുസ്ലീം ലീഗിന് ആയില്ല എന്ന വിമർശനവും മണ്ഡലം കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിലുണ്ട്. സിപിഎം വേട്ടയാടലിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും എന്നായിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ കെഎം ഷാജിയുടെ പ്രധാന പ്രചാരണം. എന്നാൽ ആ ഇരവാദം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചില്ല.
കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കുമ്പോഴും മുസ്ലീം ലീഗ് നേതൃത്വത്തിനും കെഎം ഷാജിയ്ക്കും എതിരെ തന്നെയാണ് ഈ അവലോകന റിപ്പോർട്ട് എന്നും വേണമെങ്കിൽ പറയാം. ആരായിരിക്കും അഴീക്കോട്ടെ സ്ഥാനാർത്ഥി എന്നതിൽ അവസാന നിമിഷം വരെ തീരുമാനം നീണ്ടത് തിരിച്ചടിയായി എന്ന വിമർശനവും അവലോകന റിപ്പോർട്ടിൽ ഉണ്ട്. ഇത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി എന്നാണ് കണ്ടെത്തൽ.
എംഎൽഎ എന്ന നിലയിൽ കെഎം ഷാജിയുടെ പ്രകടനം തൃപ്തികരമായിരുന്നില്ല എന്ന തരത്തിലും അവലോകന റിപ്പോർട്ടിൽ വിമർശനമുണ്ട്. രണ്ടാമത് തിരഞ്ഞെടുക്കപ്പെട്ടതോടെ മണ്ഡലത്തിന്റെ കാര്യത്തിൽ ഷാജിയുടെ ശ്രദ്ധ കുറഞ്ഞിരുന്നു എന്നാണ് ആക്ഷേപം. ഇത് ജനങ്ങളിൽ മടുപ്പുണ്ടാക്കിയിട്ടുണ്ട്. അതുപോലെ, നേതാക്കളുടെ അധികാരമോഹവും പ്രവർത്തകരിൽ മടുപ്പുണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നു.
മുസ്ലീം ലീഗിൽ നിന്ന് ഇടതുപക്ഷത്തിന് നേർക്കും സർക്കാരിന് നേർക്കും കടുത്ത ആക്രമണം അഴിച്ചുവിടാറുള്ള നേതാവായിരുന്നു കെഎം ഷാജി. മുസ്ലീം ലീഗിനുള്ളിൽ എംകെ മുനീറിനോട് ചേർന്നാണ് ഷാജിയുടെ നീക്കങ്ങൾ. ഇതിനോട് കുഞ്ഞാലിക്കുട്ടി പക്ഷത്തിന് വലിയ താത്പര്യവും ഇല്ല. കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പോലും പരോക്ഷ വിമർശനങ്ങൾ കെഎം ഷാജി പരസ്യമായി നടത്തിയതും പാർട്ടിയ്ക്കുള്ളിൽ വിവാദമായിരുന്നു. എന്നാൽ, കോഴ ആരോപണത്തിന്റെ പേരിൽ ഷാജിയെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്താനുള്ള നീക്കങ്ങൾ ഫലം കണ്ടില്ല.
കോൺഗ്രസിൽ പുതിയ നേതൃത്വം വന്നതിനെ ഘടകക്ഷികൾ എല്ലാം സ്വാഗതം ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം കോൺഗ്രസിൽ നടക്കുന്ന കാര്യങ്ങളിൽ ലീഗിനും അതൃപ്തിയുണ്ട്. അത് ചില ഘട്ടങ്ങളിൽ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. അതിന്റെ ഒപ്പമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് അവലോകനത്തിൽ കോൺഗ്രസിനെതിരെയുള്ള രൂക്ഷ വിമർശനം. താഴേ തട്ടിലുളള മണ്ഡലം കമ്മിറ്റിയാണ് ഇങ്ങനെ ഒരു വിമർശനം ഉന്നയിച്ചിട്ടുള്ളത് എങ്കിലും അതിനെ ലഘൂകരിക്കാൻ ആവില്ല എന്നാണ് വിലയിരുത്തലുകൾ. കണ്ണൂർ ജില്ലയിൽ മുസ്ലീം ലീഗിന് ആകെയുണ്ടായിരുന്ന സീറ്റ് ആണ് നഷ്ടപ്പെട്ടത് എന്നത് അവരെ സംബന്ധിച്ച് വലിയ നഷ്ടമാണ്.
Recommended Video
ഇടതുമുന്നണിയിൽ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതിന് ഇടയിൽ തന്നെയാണ് മുസ്ലീം ലീഗിൽ നിന്നും ഇങ്ങനെ ഒരു റിപ്പോർട്ട് വന്നിരിക്കുന്നത്. സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ കേരള കോൺഗ്രസ് മ്മിനാണ് വിമർശനവും പഴിയും. അതിന്റെ പേരിൽ തർക്കങ്ങൾ ഒരുവഴിയ്ക്ക് നടക്കുന്നും ഉണ്ട്. എന്നാൽ, സിപിഎം നടത്തിയ അവലോകനത്തിന്റെ പ്രത്യാഘാതങ്ങൾ പാർട്ടിയിൽ കാണാനും ഉണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പാളിച്ച പറ്റിയവർക്കെതിരെ കർശന നടപടികൾ ആണ് ഇപ്പോൾ എറണാകുളം ജില്ലയിൽ സിപിഎം സ്വീകരിച്ചിരിക്കുന്നത്. നേരത്തേ തിരുവനന്തപുരം ജില്ലയിലും കർശന നടപടികൾ സ്വീകരിച്ചിരുന്നു. ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ അധികം വൈകാതെ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.