'മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
സുപ്രീംകോടതിയിൽ രേഖാമൂലം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടത്. മതപേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദ് ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ഡൽഹി: പാർട്ടിയെ നിരോധിക്കണം എന്ന ഹർജി തള്ളണമെന്ന് മുസ്‌ലിം ലീഗ്. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയിലാണ് ലീഗിന്റെ എതിർ സത്യവാങ്മൂലം. സുപ്രീംകോടതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.
ഹിന്ദു, ക്രൈസ്തവ വിഭാഗത്തിൽപെട്ട നൂറിലധികം ജനപ്രതിനിധികൾ ലീഗിൽ ഉണ്ടെന്നും കേരളത്തിൽ സംസ്‌കൃത സർവ്വകലാശാല ആരംഭിച്ചത് ഇ ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോളാണെന്നും എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
രാഷ്ട്രീയ പാർട്ടികൾ മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നതിനെതിരായ ഹരജിയിൽ വിശദീകരണം നൽകാൻ മുസ്ലിം ലീഗിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് വിശദീകരണം.
സുപ്രീംകോടതിയിൽ രേഖാമൂലം അഭിപ്രായം അറിയിക്കാനാണ് ആവശ്യപ്പെട്ടത്. മതപേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ അംഗീകാരം റദ്ദ് ആക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ്, എ.ഐ.എം.ഐ.എം അടക്കമുള്ള പാർട്ടികൾക്കെതിരെയാണ് സയ്യിദ് വസീം റിസ്‌വി സുപ്രിംകോടതിയിൽ ഹരജി നൽകിയത്. നേരത്തെ, ഹരജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് നൽകിയിരുന്നു.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹർജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയാണ് ഹരജിക്കാരനായി കോടതിയിൽ ഹാജരായത്. സംസ്ഥാന പാർട്ടി അംഗീകാരമുള്ള രണ്ട് കക്ഷികളുടെ പേരിൽ 'മുസ്‌ലിം' എന്നുണ്ടെന്ന് ഗൗരവ് ഭാട്ടിയ പറഞ്ഞു. ചില പാർട്ടികളുടെ കൊടികളിൽ മതചിഹ്നങ്ങളായ ചന്ദ്രികയും നക്ഷത്രവും ഉണ്ട്. വേറെയും ചില പാർട്ടികൾക്കു മതനാമങ്ങളാണുള്ളതെന്നും ഗൗരവ് ആരോപിച്ചു.