'അനവസരത്തിലെ പ്രതികരണങ്ങൾ', കോൺഗ്രസിനോട് കലിച്ച് ലീഗ്, ; മുതലെടുത്ത് സുധാകരന് പണികൊടുക്കാൻ നേതാക്കൾ
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ കടുത്ത അതൃപ്തിയുമായി ലീഗ് നേതൃത്വം. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ ലീഗ് നേതാക്കൾ വിഷയം ഉന്നയിച്ചു.നേതാക്കളുടെ അനവസരത്തിലെ പ്രസ്താവനകൾ യുഡിഎഫിന് വലിയ ക്ഷീണം ഉണ്ടാക്കുന്നുണ്ടെന്നാണ് ലീഗിന്റെ പരാതി. ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒറ്റക്കെട്ടായി തയ്യാറെടുക്കണമെന്നും ലിഗ് വ്യക്തമാക്കി. അതിനിടെ ലീഗിന്റെ അതൃപ്തി മുതലെടുത്ത് സുധാകരനെ പുറത്തിരുത്താനുള്ള തന്ത്രങ്ങൾ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും ആരംഭിച്ചിട്ടുണ്ട്.
കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകളാണ് ലീഗിനെ അസ്വസ്ഥരാക്കുന്നത്. നേരത്തേ സുധാകരന്റെ ബി ജെ പി-ആർ എസ് എസ് അനുകൂല പ്രസ്താവനകളിൽ കടുത്ത അതൃപ്തി ലീഗ് നേതൃത്വത്തിന് ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കാൻ സുധാകരന്റെ പ്രതികരണം കാരണമായെന്നാണ് ലീഗ് അന്ന് പരസ്യമായി തുറന്നടിച്ചത്. ഇക്കാര്യത്തിൽ തങ്ങളുടെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തേയും ലീഗ് അറിയിച്ചിരുന്നു. പ്രശ്നങ്ങൾ ഇരു വിഭാഗവും ചർച്ച ചെയ്ത് പരിഹരിച്ചെങ്കിലും ഇപ്പോഴും അതൃപ്തിയുണ്ട്.
അതിനിടെയാണ് എരിതീയിൽ എണ്ണ പകർന്ന് കൊണ്ട് ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിയെ പ്രതിസ്ഥാനത്ത് നിർത്തി കൊണ്ടുള്ള അഭിഭാഷകന്റെ വെളിപ്പെടുത്തലിൽ സുധാകരൻ നടത്തിയ പ്രതികരണം. പ്രസ്താവന അനവസരത്തിൽ ഉള്ളത്തായിരുന്നുവെന്ന് ലീഗ് പറയുന്നു. വെളിപ്പെടുത്തൽ ഗൗരവുമുള്ളതാണെന്നും പരിശോധിക്കുമെന്നുമായിരുന്നു ആദ്യം സുധാകരൻ പ്രതികരിച്ചത്. ഇതോടെ സുധാകരനെതിരെ ലീഗ് രംഗത്തെത്തി . വിഷയം യുഡിഎഫിൽ ഉന്നയിക്കുമെന്നും ലീഗ് വ്യക്തമാക്കിയിരന്നു. സംഭവം വിവാദമായതോടെ സുധാകരൻ നിലപാടിൽ മലക്കം മറിഞ്ഞു.
അതുപോലെ തന്നെ എകെ ആന്റണിയുടെ പ്രസ്താവനയും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആന്റണി നടത്തിയ പ്രതികരണം അനാവശ്യമായിപ്പോയെന്നതാണ് ലീഗ് നിലപാട്. എല്ലാ സമുദായങ്ങളേയും ഒന്നിച്ച് കൊണ്ട് പോകുമെന്ന് പ്രഖ്യാപിക്കേണ്ട സമയത്ത് വിവാദമുണ്ടാക്കാനുള്ള വഴി തുറന്നിട്ടുവെന്നും ലീഗ് ആക്ഷേപം ഉന്നയിച്ചു.
കോൺഗ്രസിനുള്ള നേതൃ തർക്കങ്ങളിലും ലീഗിന് അതൃപ്തിയുണ്ട്. ശശി തരൂരിനെതിരെ മുതിർന്ന നേതാക്കൾ നടത്തുന്ന പ്രതികരണം യു ഡി എഫിന് തിരിച്ചടിയാകുമെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിനുള്ളിലെ ഐക്യമില്ലായ്മ കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല യാതൊരു വിഷയത്തിലും മുന്നണിക്കുള്ളിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടാകില്ലെന്നാണ് മറ്റൊരു ആക്ഷേപം. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഉത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ലീഗ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ലീഗ് ഉയർത്തുന്ന അതൃപ്തി സുധാകരനെതിരായ പടയൊരുക്കത്തിനുള്ള ആയുധമാക്കുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സുധാകരനെ ഏത് വിധേനയും പുറത്ത് നിർത്താനാണ് ഇവർ കോപ്പ് കൂട്ടുന്നത്. ചിലർ സുധാകരനെതിരായ പരാതി ഹൈക്കമാന്റിന് കൈമാറിയിട്ടുണ്ട്. വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് സ്ഥാനം ഏറ്റെടുത്ത സുധാകരന്റെ മിക്ക പ്രഖ്യാപനങ്ങളും നനഞ്ഞ പടക്കമായി പോയെന്ന് ഇവർ പറയുന്നു. മാത്രമല്ല സുധാകരന് അനാരോഗ്യം ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ നേടിയെടുക്കാനും സുധാകരന് സാധിക്കുന്നില്ലെന്നും ഇക്കൂട്ടർ പരാതി ഉയർത്തുന്നുണ്ട്. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്ന നേതാവ് വേണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാൽ സുധാകരനെ നിലവിലെ സാഹചര്യത്തിൽ മാറ്റി നിർത്തുന്നത് നേതൃത്വത്തിന് തിരിച്ചടിയാകുനെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.
മൈസൂരുവിൽ ബിജെപിയുടെ ഇരട്ട പദ്ധതി; വൊക്കാലിഗ നേതാക്കളെത്തും, അമിത് ഷാ തന്ത്രങ്ങൾ
'ചിരിച്ച് നിൽക്കുന്ന മുഖങ്ങൾക്ക് പിന്നിൽ സങ്കടങ്ങളുടെ കഥ ഉണ്ടാകും'; വീഡിയോയുമായി റിയാസ്