'സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി...' മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെഎം ഷാജി!
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൌൺ കാരണം വരുമാനം നിലച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നില്ല എന്നാണ് ധനമന്ത്രി തോമസ് ഐസക് അടക്കം ആരോപിക്കുന്നത്. പ്രളയ കാലത്ത് എന്ന പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സർക്കാർ അഭ്യർത്ഥിക്കുന്നു. വിഷുക്കൈനീട്ടവും സക്കാത്തുമെല്ലാം ഇക്കുറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കഴിഞ്ഞ ദിവസം പിണറായി അഭ്യർത്ഥിച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി.
കെഎം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിരമായും മഹല്ലു കമ്മിറ്റികൾ ചേർന്ന് ഈ വർഷത്തെ സക്കാത്ത് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാൻ നിർദ്ദേശം നൽകേണ്ടതാണ്. പ്രത്യേകിച്ച് അടുത്ത് തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട് ; CBI ക്കു കേസ് വിട്ടുകൊടുക്കാതെ നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ!!
നേരത്തെ നിങ്ങൾ പ്രളയ കാലത്ത് മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായത് കൊണ്ട് ഷുക്കൂർ , കൃപേശ് , ശരത്ത് ലാൽ ഷുഹൈബ് കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലമ്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാൻ നമുക്കു പറ്റി! അതുകൊണ്ട് സക്കാത്ത് മാത്രമല്ല വിഷു കൈനീട്ടം കൂടി കൈ നീട്ടി സർക്കാർ ഫണ്ടിലേക്ക് തരണം!! മുഖ്യമന്ത്രിക്കു ഈ പൈസയൊക്കെ കൊടുക്കുമ്പോൾ "എല്ലാം നമുക്കു വേണ്ടിയാണല്ലോ ഈശ്വര" എന്ന ആശ്വാസത്തോടെ വേണം എല്ലാവരും കൊടുക്കാൻ!!''
മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന ഇങ്ങനെ: '' വിഷു ആഘോഷത്തിന്‍റെ പ്രധാനമായ ഒരു ഭാഗം വിഷുകൈനീട്ടമാണ്. നമ്മുടെ നാട് അസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈ നീട്ടം നാടിനുവേണ്ടിയാകട്ടെ എന്ന് ഒരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുകൈന്നീട്ടത്തെ മാറ്റാന്‍ എല്ലാവരും പ്രത്യേകിച്ച് നമ്മുടെ കുട്ടികള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു.
Recommended Video
ഏപ്രിലില്‍ തന്നെ വിശുദ്ധ റമദാന്‍ കാലം ആരംഭിക്കുകയാണ്. സക്കാത്തിന്‍റെ ഘട്ടം കൂടിയാണ് അത്. ആ മഹത്തായ സങ്കല്‍പവും നമ്മുടെ ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയായി മാറ്റണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. നാടിന്‍റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവര്‍ക്കും ഒരേ മനസ്സോടെ നിര്‍വഹിക്കാം''.