വേട്ടയാടൽ എകെജി സെന്ററിൽ നിന്നുളള ലിസ്റ്റനുസരിച്ച്, ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് പ്രതിരോധിച്ച് ലീഗ്
മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് നേതൃത്വം. ഇടതു സർക്കാറിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. വിജിലൻസിനെയും മറ്റും ഉപയോഗിച്ച് യു.ഡി.എഫ് നേതാക്കളെ വേട്ടയാടാൻ സർക്കാർ പദ്ധതിയുണ്ടെന്ന് മുസ്‌ലിംലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് എംഎൽഎമാരെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് സർക്കാർ നീക്കം. എകെജി സെന്ററിൽനിന്ന് കൊടുക്കുന്ന ലിസ്റ്റനുസരിച്ചാണ് ഈ വേട്ടയാടൽ എന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി.
കോൺഗ്രസിൽ കലാപം, കപില്‍ സിബലിനോട് കൊമ്പ് കോര്‍ത്ത് ടീം സോണിയ, ഭിന്നത മൂര്‍ച്ഛിച്ച് കോണ്‍ഗ്രസ്
അധികാര ദുർവിനിയോഗത്തിന്റെ ഈ രാഷ്ട്രീയം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇടതുപക്ഷത്തെ ഓർമ്മപ്പെടുത്തുകയാണ്. ഇബ്രാഹിംകുഞ്ഞിനെ കുടുക്കാൻ നേരത്തെ തന്നെ പദ്ധതിയുണ്ടായിരുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ചെന്നൈയിലെ ഐ.ഐ.ടി ലോഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞിട്ടും ഹൈക്കോടതി തന്നെ രണ്ടു തവണ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങിയില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നും കെപിഎ മജീദ് ആരോപിച്ചു.
മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കാൻ താഴെ നിന്ന് വന്ന ഒരു ഫയലിൽ ഒപ്പിട്ടതിന്റെ പേരിൽ ഒരു മന്ത്രി പ്രതിയാകുമെങ്കിൽ ഒരുപാട് മന്ത്രിമാർ വെള്ളംകുടിക്കേണ്ടി വരും. സമ്മർദ്ദം സഹിക്കാതെയാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിന് സാഹചര്യമില്ലെന്നു പറഞ്ഞ അതേ ഏജൻസിയെ ഉപയോഗിച്ചാണ് അറസ്റ്റ് നടത്തുന്ന്. സി.പി.എമ്മും സർക്കാരും ചേർന്നു നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണിത് എന്നും ലീഗ് സംസ്ഥാന നേതാവ് കുറ്റപ്പെടുത്തി.
Recommended Video
അഴിമതിയുടെ കൂമ്പാരത്തിൽ നാണംകെട്ട് കിടക്കുന്ന സർക്കാരിനെ ഇതുകൊണ്ട് വെളുപ്പിച്ചെടുക്കാമെന്നു വിചാരിക്കേണ്ട. വരുംദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെപിഎ മജീദ് വ്യക്തമാക്കി. ഇടതു സർക്കാറിന്റെ പ്രതികാര രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം പഞ്ചായത്ത്, മുനിസിപ്പൽ മേഖലകളിലെ പ്രധാന കേന്ദ്രങ്ങളിൽ യു.ഡി.എഫ് ഘടക കക്ഷികളുടെ പങ്കാളിത്തത്തോടെ മുസ്‌ലിംലീഗ് പ്രവർത്തകരും പോഷക ഘടകങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തണം. അധികാരമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്നു കരുതേണ്ട. മുസ്‌ലിംലീഗും യു.ഡി.എഫും ഇടത് സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തെ ശക്തമായി നേരിടുക തന്നെ ചെയ്യുമെന്നും കെപിഎ മജീദ് പറഞ്ഞു.