പാർട്ടിയും സർക്കാരുമെല്ലാം പിണറായി വിജയൻ തന്നെ, കോടിയേരിയുടെ രാജിയിൽ കെപിഎ മജീദ്
മലപ്പുറം: സിപിഎമ്മിനകത്തുളള ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനമാണ് കോടിയേരി ബാലകൃഷ്ണന്റെ രാജിയെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കോടിയേരി പേരിന് സംസ്ഥാന സെക്രട്ടറിയായിരുന്നുവെന്നും പാർട്ടിയും സർക്കാരുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്നും കെപിഎ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കെപിഎ മജീദിന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞത് വൈകിയുദിച്ച വിവേകമാണ്. അടിമുടി അഴിമതിയിൽ മുങ്ങിയ ഒരു സർക്കാറിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറി നേരത്തെ രാജിവെക്കേണ്ടതായിരുന്നു. കോടിയേരിയുടെ മകൻ തന്നെ മയക്കുമരുന്ന് കേസിൽ ജയിലിലാണ്. സി.പി.എമ്മിന് യാതൊരു പിടിയുമില്ലാത്ത സർക്കാറാണിത്.
കോടിയേരി പേരിന് സംസ്ഥാന സെക്രട്ടറിയായിരുന്നു. പാർട്ടിയും സർക്കാരുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. പാർട്ടിക്കകത്തുള്ള ഈ ആഭ്യന്തര സംഘർഷത്തിന്റെ പ്രതിഫലനമാണ് കോടിയേരിയുടെ രാജി. ഇതിനു മുമ്പും അദ്ദേഹം ചികിത്സക്ക് പോയിട്ടുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല. എല്ലാ ആരോപണങ്ങളിലും മുഖ്യമന്ത്രിയാണ് പ്രതിസ്ഥാനത്തുള്ളത്.
മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെയാണ് കോടിയേരി സ്ഥാനമൊഴിയുന്നത്. പകരം ചുമതലക്കാരനും പിണറായിയെ മറികടന്ന് ആ പാർട്ടിയിൽ ഒന്നും ചെയ്യാനില്ല. യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. പാർട്ടി സെക്രട്ടറിയെ മാറ്റിയതുകൊണ്ടു മാത്രം ഒന്നും സംഭവിക്കുന്നില്ല. ഇനി പുറത്തു പോകേണ്ടത് മുഖ്യമന്ത്രിയാണ്''.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ, പകരം എ വിജയരാഘവൻ
സിപിഎമ്മി ന്റെ ശക്തി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ക്യാപ്റ്റൻമാർക്കാണ് അമ്പ് കൊണ്ടിരിക്കുന്നത് എന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോടിയേരിയുടേത് അവധിയായല്ല രാജിയായി തന്നെയാണ് കണക്കാക്കാനാവുക എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
'സി.പി.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്റെ പാത മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരണം. കോടിയേരി ബാലകൃഷ്ണൻ്റേത് വൈകി വന്ന വിവേകമാണ്. ഇത് ആദ്യം ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണക്കടത്തിന്റെയും ഡോളർ കൈമാറ്റത്തിന്റെയും ഹവാല ഇടപാടുകളുടെയും സിരാകേന്ദ്രമായത്' എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
'ലേശം ഉളുപ്പ്', ചില കോൺഗ്രസ് നേതാക്കൾക്ക് പെരുന്തച്ചൻ സിൻഡ്രോം, തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്
തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത, രാജി തുടരുന്നു