'കക്കാൻ പഠിച്ചവർ നിക്കാനും പഠിക്കുമല്ലോ', മാർക്ക്ദാന വിവാദത്തിൽ കെടി ജലീലിനെ ട്രോളി പികെ ഫിറോസ്!
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് എതിരായ മാര്‍ക്ക് ദാന ആരോണം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. എംജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് നേരിട്ട് പങ്കുളളതായി റിപ്പോര്‍ട്ടില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വ്യക്തമാക്കിയിട്ടുളളത്. തനിക്ക് മാര്‍ക്ക് ദാനത്തില്‍ പങ്കില്ലെന്നും തനിക്കെതിരെ ഒരു റിപ്പോര്‍ട്ടും ഇല്ലെന്നും കെടി ജലീല്‍ പ്രതികരിച്ചു. ഗവര്‍ണറുടെ സെക്രട്ടറി മന്ത്രിയുടെ ഇടപെടല്‍ നിയമ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
വിഷയത്തിൽ ജലീലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ' മന്ത്രി ശ്രീ കെടി ജലീലിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ചു എന്നാണ് സൈബർ സഖാക്കൾ അവകാശവാദമുന്നയിക്കുന്നത് (മന്ത്രിയും അങ്ങിനെ അവകാശപ്പെടുന്നുണ്ട്). എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? മന്ത്രിക്കെതിരെ എന്തായിരുന്നു ആരോപണം? സാങ്കേതിക സർവ്വകലാശാലയിലെയും എംജി സർവ്വകലാശാലയിലെയും തോറ്റ വിദ്യാർത്ഥികൾക്ക് മന്ത്രി ഇടപെട്ട് മാർക്ക് ദാനം നൽകി വിജയിപ്പിച്ചു എന്നായിരുന്നു ആരോപണം.
ഇത്തരമൊരു ആരോപണം പുറത്ത് വന്നപ്പോൾ മന്ത്രി പറഞ്ഞത് ഇത് മാർക്ക് ദാനമല്ല മോഡറേഷൻ മാത്രമാണെന്നാണ്. എന്നാൽ റിസൽട്ട് പ്രഖ്യാപിക്കുന്നതിനു മുമ്പേ പരീക്ഷാ ബോർഡ് ചേർന്ന് തീരുമാനിക്കുന്നതാണ് മോഡറേഷനെന്നും ഫലം പ്രസിദ്ധീകരിച്ചാൽ ബോർഡിനോ വൈസ് ചാൻസലർക്കോ ഒരു മാർക്ക് പോലും അധികം നൽകാനാവില്ല എന്നാണ് നിയമമെന്നതൊന്നും മന്ത്രി അംഗീകരിച്ചില്ല. മാത്രവുമല്ല താൻ ചെയ്തത് മഹത്തായ കാര്യമാണെന്ന് വരെ മന്ത്രി അവകാശപ്പെട്ടു.
ഒടുവിലെന്തായി? ചെയ്തത് തെറ്റാണെന്ന് ബോധ്യമായപ്പോൾ (തെറ്റ് കണ്ട് പിടിക്കപ്പെട്ടപ്പോൾ) രണ്ട് സർവ്വകലാശാലയും നിക്കക്കളളിയില്ലാതെ മാർക്ക് ദാനം റദ്ധാക്കി. തോറ്റ കുട്ടികൾക്ക് ജയിച്ചു എന്ന് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങി. ഗവർണറുടെ ഓഫീസ് ഇതേ കുറിച്ച് അന്വേഷണം നടത്തി. ഡപ്യൂട്ടി സെക്രട്ടറി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തി.
അവസാനം ഗവർണറും പറഞ്ഞു മാർക്ക് ദാനം തെറ്റാണെന്ന്. ചെയ്തത് മഹത്തായ കാര്യമാണെന്ന മന്ത്രിയുടെ വാദം ശരിയായിരുന്നെങ്കിൽ മാർക്ക് ദാനം ഗവർണർ ശരിവെക്കേണ്ടതല്ലേ? സർവ്വകലാശാലകൾ തെറ്റ് തിരുത്തിയത് കൊണ്ടും മാർക്ക് ദാനത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവില്ലാത്തത് കൊണ്ടും നടപടിക്ക് നിർവ്വാഹമില്ലെന്ന ഗവർണറുടെ വിചിത്ര വാദത്തിലാണ് മന്ത്രി തൽക്കാലം തടിയൂരിയത്. കക്കാൻ പഠിച്ചവർ നിക്കാനും പഠിക്കുമല്ലോ!'