പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്ഥാനം രാജി വെച്ചു, കേരളത്തിൽ ഭരണമാറ്റമെന്ന് കുഞ്ഞാലിക്കുട്ടി
ദില്ലി: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്ഥാനം രാജി വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ രാജി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്തിയത്. എംപി സ്ഥാനം രാജി വെച്ചുകൊണ്ടുളള കത്ത് കുഞ്ഞാലിക്കുട്ടി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൈമാറി. എംപി സ്ഥാനം രാജി വെക്കുന്നത് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ ഇത്തവണയും ഭരണമാറ്റം ഉണ്ടാകുമെന്ന് രാജിക്ക് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫിന്റെ സാധ്യത വര്‍ധിച്ച് വന്നുകൊണ്ടിരിക്കുകയാണ്. ഭരണമാറ്റം എന്നത് കേരളത്തിലെ ഒരു രീതിയാണ്. ഇത് ഇക്കുറിയും നടക്കുമെന്ന് കുഞ്ഞാലിക്കുട്ടി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ശബരിമല ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ശബരിമല ചര്‍ച്ചയായാല്‍ ബിജെപിക്ക് മുതലെടുപ്പ് സാധ്യമാകില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കിയാല്‍ അത് ബിജെപിക്ക് അനുകൂലമാവും എന്നായിരുന്നു പ്രചാരണം നടന്നത്. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും അത് തന്നെ നടക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നു. എല്ലാവരേയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരുന്നതിനോട് മുസ്ലീം ലീഗിനുളളില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. വേങ്ങര എംഎല്‍എ ആയിരിക്കെയാണ് 2017ല്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മലപ്പുറം എംപി ആയിരുന്ന ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നായിരുന്നു അത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.