മുസ്ലിം ലീഗില്‍ മുറുമുറുപ്പ്; മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തില്‍ ഇടപെടല്‍, ശമ്പളവും പെന്‍ഷനും നേട്ടം
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിമാരുടെ നിയമനവും വകുപ്പ് വിഭജനവും പൂര്‍ത്തിയായതോടെ മന്ത്രിമാരുടെ സ്റ്റാഫ് നിയമന തിരക്കിലാണ് ഭരണമുന്നണി. പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് മന്ത്രിമാരുടെ സ്റ്റാഫില്‍ നിയമിക്കുക. ഇതില്‍ മന്ത്രിയുടെ താല്‍പ്പര്യവും പാര്‍ട്ടിയുടെ താല്‍പ്പര്യവും നിര്‍ണായകമാണ്.
സ്റ്റാഫ് അംഗമാകുന്നവര്‍ക്ക് മികച്ച ശമ്പളം കിട്ടുമെന്നതാണ് ആകര്‍ഷണം. മാത്രമല്ല, മൂന്ന് വര്‍ഷത്തെ സേവനം ഉണ്ടെങ്കില്‍ പെന്‍ഷനും ലഭിക്കും. കേരളത്തില്‍ മന്ത്രിമാര്‍ക്ക് 'ജംബോ സ്റ്റാഫ്' ആണ് എന്ന വിമര്‍ശനം നേരത്തെയുള്ളതാണ്. 19 മുതല്‍ 25 വരെ അംഗങ്ങളെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നതാണ് ഈ വിമര്‍ശനത്തിന് കാരണം. സ്റ്റാഫ് നിയമനത്തെ ചൊല്ലി മുസ്ലിം ലീഗില്‍ അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്.

മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാരാണുള്ളത്. പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീര്‍, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, വിഇ അബ്ദുല്‍ ഗഫൂര്‍ എന്നീ മന്ത്രിമാര്‍ക്ക് കീഴില്‍ മൊത്തം 100 വരെ സ്റ്റാഫ് അംഗങ്ങള്‍ നിയമിക്കപ്പെടാന്‍ അവസരമുണ്ട്. ആരെ നിയമിക്കണം എന്ന് നേരത്തെ മുസ്ലിം ലീഗ് ആലോചന തുടങ്ങിയിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കാണ് ചുമതല.
രണ്ട് തരത്തിലാണ് മന്ത്രിമാരുടെ സ്റ്റാഫിനെ നിയമിക്കുക. പാര്‍ട്ടി പ്രവര്‍ത്തകരെ നേരിട്ട് നിയമിക്കും, സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനിലും നിയമിക്കും. രണ്ടിലും പാര്‍ട്ടിയുടെയും മന്ത്രിയുടെയും തീരുമാനം നിര്‍ണായകമാണ്. പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക മുസ്ലിം ലീഗിന്റെ പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മറ്റികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്.
വിവാദം തുടങ്ങിയത് ഇങ്ങനെ
ഇതെല്ലാം ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ പാണക്കാട് റഷീദലി തങ്ങള്‍ കൂടിയാലോചന ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. മുസ്ലിം ലീഗിന്റെ ജില്ലാ കമ്മിറ്റികള്‍ക്കും മന്ത്രിമാര്‍ക്കുപോലും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിയുമായി സജീവ ബന്ധമില്ലാത്തവരുടെ സമ്മര്‍ദ്ദത്തിന് റഷീദലി തങ്ങള്‍ വഴങ്ങുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരിക്കുകയാണ്.
ഹരിത വിവാദ കാലത്ത് സംഘടനാ നടപടി നേരിട്ടവരും പുതിയ സ്റ്റാഫ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ജില്ലാ കമ്മിറ്റികള്‍ ചൂണ്ടിക്കാട്ടി. അധ്യാപക, സര്‍വീസ് സംഘടനകളില്‍ നിന്ന് പട്ടിക സ്വീകരിച്ചെങ്കിലും പരിഗണന ലഭിച്ചില്ല. അമര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ വിഷത്തില്‍ ഇടപെട്ടേക്കമെന്നും പ്രതീക്ഷിക്കുന്നു.
മന്ത്രിമാരുടെ കാലാവധി വരെയാണ് സ്റ്റാഫ് അംഗങ്ങളുടെയും കാലാവധി. നേരിട്ട് നിയമിക്കപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്ത പെന്‍ഷന് അര്‍ഹരാകും. ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ക്ക് അവരുടെ ഔദ്യോഗികകാലം കഴിയുമ്പോഴാണ് പെന്‍ഷന്‍ ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും ആനുപാതികമാണ് ഇവരുടെ ആനുകൂല്യങ്ങള്‍. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെടുന്നവര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കും.















Click it and Unblock the Notifications