25 വര്‍ഷം മുന്നെ 21 കാരി പഞ്ചായത്ത് പ്രസിഡന്റ്... കണക്കിൽ പിഴച്ച് ലീഗ്, കണക്കുതീർത്ത് സിപിഎം, തെളിവ് സഹിതം
തിരുവനന്തപുരം: 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആവുകയണ്. സിപിഎമ്മിന്റെ ഈ തീരുമാനത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. ഈ ചെറു പ്രായത്തില്‍ മേയര്‍ സ്ഥാനത്തിരുന്ന് ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ ആകുമോ എന്നാണ് പലരുടേയും സംശയം. അതെന്തായാലും കാലം തീരുമാനിക്കേണ്ട ഒന്നാണ്.
പ്രായം കുറഞ്ഞ മേയര്‍ സ്ഥാനാര്‍ത്ഥി എന്ന സിപിഎമ്മിന്റെ അവകാശവാദത്തെ പ്രായം കുറഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ വച്ച് പ്രതിരോധിക്കാനാണ് മുസ്ലീം ലീഗിന്റെ ശ്രമം. എന്നാല്‍ അതിനും സിപിഎമ്മിന് നല്ല മറുപടിയുണ്ട്. ലീഗിന്റെ അവകശവാദങ്ങള്‍ പൊളിക്കുന്ന മറുപടി...
ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നാണ് ആര്യ രാജേന്ദ്രന്‍ വിജയിച്ചത്. പ്രായം 21 വയസ്സ്. ഓള്‍ സെയിന്റ്‌സ് കോളേജിലെ രണ്ടാം വര്‍ഷ ഗണിത ബിരുദ വിദ്യാര്‍ത്ഥിയാണ്. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആകാന്‍ പോവുകയാണ് ആര്യ രാജേന്ദ്രന്‍.
സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം
യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിധ്യം നല്‍കിക്കൊണ്ടായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക. മേയര്‍ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന വ്യക്തി പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആര്യയെ മേയര്‍ ആക്കുക എന്ന രാഷ്ട്രീയ തീരുമാനം സിപിഎം സ്വീകരിച്ചത്.
ഞങ്ങള്‍ക്കും ഉണ്ടേ...
ആദ്യഘട്ടത്തില്‍ സിപിഎമ്മിന്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പലരും രംഗത്ത് വന്നത്. പിന്നീട് പലരും അത് മാറ്റി. അതിനിടയിലാണ് മുസ്ലീം ലീഗിന്റെ അവകാശവാദം വരുന്നത്. കാല്‍ നൂറ്റാണ്ടുമുമ്പ് 21 കാരിയെ തങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ആക്കി എന്നതായിരുന്നു അത്.
ഖദീജ മൂത്തേടത്ത്
ഖദീജ മൂത്തേടത്താണ് മുസ്ലീം ലീഗ് പറയുന്ന പഴയ 21 കാരിയായ വനിത പഞ്ചായത്ത പ്രസിഡന്റ്. മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്തില്‍ 1995 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ഇത്. സിപിഎമ്മിന്റെ കുത്തക വാര്‍ഡ് തിരിച്ചുപിടിച്ച ആളായിരുന്നു 21-ാം വയസ്സില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയ ഖദീജ മൂത്തേടത്ത്.
വയസ്സില്‍ കണ്‍ഫ്യൂഷന്‍
എന്നാല്‍ പ്രസിഡന്റ് ആകുമ്പോള്‍ ഖദീജ മൂത്തേടത്തിന് 21 വയസ്സ് തന്നെ ആയിരുന്നോ പ്രായം എന്നാണ് മറ്റ് ചിലരുടെ ചോദ്യം. 2010 ല്‍ പഞ്ചായത്തംഗം ആയപ്പോള്‍ ഖദീജയുടെ പ്രായം 39 വയസ്സാണ്. അപ്പോള്‍ 1995 ലെ തിരഞ്ഞെടുപ്പില്‍ എത്രവയസ്സുണ്ടാകും എന്നാണ് ചോദ്യം. ഖദീജയ്ക്ക് അന്ന് 21 ആയിരുന്നില്ല, 24 ആയിരുന്നു പ്രായം എന്നാണ് ഈ രേഖ സൂചിപ്പിക്കുന്നത്.
അപ്പോള്‍ ബേബി ബാലകൃഷ്ണനോ
ഖദീജ മൂത്തേടത്താണ് 21 കാരിയായ ആദ്യ വനിത പഞ്ചാത്ത് പ്രസിഡന്റ് എന്ന ലീഗിന്റെ വാദം പിന്നേയും പൊളിക്കുകയാണ് സിപിഎം. അതേ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ മടിക്കൈ ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് ആയത് ബേബി ബാലകൃഷ്ണന്‍ എന്ന 21 കാരിയായിരുന്നു. ലീഗിന്റെ അവകാശവാദം ഇതോടെ പൊളിയുകയും ചെയ്തു.
വീണ്ടും പ്രസിഡന്റ്
2000 ലെ തിരഞ്ഞെടുപ്പിലും ബേബി ബാലകൃഷ്ണന്‍ തന്നെ മടിക്കൈ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയി. ആകെ 10 വര്‍ഷം പ്രസിഡന്റ് പദവിയില്‍ ഇരുന്നു. 2004 ല്‍ ഏറ്റവും മികച്ച പ്രസിഡന്റിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയി. ഇപ്പോള്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ മടിക്കൈ ഡിവിഷനില്‍ നിന്ന് വിജയിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായക്ക് പ്രസിഡന്റ് പദവിയിലേക്ക് സിപിഎമ്മിന്റെ തീരുമാനവും ബേബി ബാലകൃഷ്ണന്‍ തന്നെ.
മുസ്ലീം വനിത മേയര്‍
സിപിഎമ്മിന്റെ മറുപടി ഇനിയും തീരുന്നില്ല. രാജ്യത്ത് ആദ്യമായി ഒരു മുസ്ലീം വനിതയെ കോര്‍പ്പറേഷന്‍ മേയര്‍ ആക്കിയത് സിപിഎം ആണെന്നാണ് അടുത്തത്. കൊല്ലം കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍ അഡ്വ സബിത ബീഗത്തെ കുറിച്ചാണിത്. അന്നും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ സബിത ബീഗം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
എന്തുകൊണ്ടിങ്ങനെ
ആര്യ രാജേന്ദ്രനെ മേയര്‍ ആക്കാനുള്ള തീരുമാനത്തിനെതിരെ മറ്റ് ചിലരും രംഗത്ത് വന്നിട്ടുണ്ട്. ആര്യയുടെ ജാതിയെ കുറിച്ചാണ് ഇവരുടെ പരാതി. തിരുവനന്തപുരത്ത് എല്‍ഡിഎഫ് നായര്‍ സമുദായത്തില്‍ പെട്ടവരെ മാത്രമേ മേയര്‍ ആക്കൂ എന്നതാണ് ഇവരുടെ പരാതി. ഇതിനും സിപിഎമ്മിന് മറുപടിയുണ്ട്.
Recommended Video
വികെ പ്രശാന്ത് മുതല്‍
മേയര്‍ ബ്രോ എന്ന് വിളിക്കപ്പെട്ടിരുന്ന കഴിഞ്ഞ തവണത്തെ മേയര്‍ വികെ പ്രശാന്തിന്റെ ജാതി എന്താണെന്ന് അറിയമോ എന്നാണ് ചോദ്യം. ഇപി ഈപ്പനും, എമുഹമ്മദ് കാസിമും ഫ്രെഡ്ഡി പെരേരയും പി മാക്‌സ് വെല്ലും സ്റ്റാന്‍ലി സത്യനേശനും ഒക്കെ നായര്‍ സമുദായത്തില്‍ പെട്ടവരാണോ എന്നാണ് മറ്റൊരു മറുചോദ്യം.