കോൺഗ്രസിനും ബിജെപിക്കുമൊപ്പം ചേർന്ന് മുസ്ലീം ലീഗും.. വിശ്വാസത്തിനൊപ്പം, റിവ്യൂ ഹർജി നൽകണം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ വോട്ട് ചോരുമെന്ന് മനസ്സിലായതോടെ കോണ്‍ഗ്രസും ബിജെപിയും നിലപാട് മാറ്റിയിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നിലപാടുകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് മുസ്ലീം ലീഗും. വിശ്വാസികള്‍ പവിത്രമെന്ന് കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീം ലീഗ് എന്നാണ് പികെ കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കിയിരിക്കുന്നത്.
കോടതികള്‍ ജനഹിതം മനസ്സിലാക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. നാളെ മറ്റൊരു മതത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടും ഇത്തരം വിധികള്‍ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കാം. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സുപ്രീം കോടതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ്. റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെടുന്നു. റിവ്യൂ ഹര്‍ജി നല്‍കില്ല എന്ന സര്‍ക്കാര്‍ നിലപാട് നിരാശാജനകമാണ് എന്നാണ് എന്‍എസ്എസിന്റെ പ്രതികരണം.
വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാനാണ് എന്‍എസ്എസ് തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. വിശ്വാസികളെ ബാധിക്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തിടുക്കവും വ്യഗ്രതയും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.