സ്ത്രീയും പുരുഷനും തുല്യരല്ല, ബസിൽ വെവ്വേറ സീറ്റല്ലേ, മൂത്രപ്പുര രണ്ടല്ലേ'; പിഎംഎ സലാം
മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.സ്ത്രീയും പുരുഷനും തുല്യമാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.യുക്തിയില്ലാത്ത വാദങ്ങൾ സമൂഹത്തിന്റെ കൈയ്യടി കിട്ടാൻ എന്തിനാണ് കൊണ്ടുവരുന്നതെന്നും പിഎംഎ സലാം ചോദിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പുരുഷ തുല്യതയല്ല, സ്ത്രീക്കും പുരുഷനും തുല്യ സാമൂഹിക നീതിയിലാണ് ലീഗിന്റെ നിലപാടെന്നും പിഎംഎ സലാം പറഞ്ഞു.
'സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യരാണെന്ന് പറയാൻ കഴിയുമോ? ലോകം അത് അംഗീകരിച്ചിട്ടുണ്ടോ? എന്തിനാണ് ഒളിമ്പിക്സിലൊക്കെ സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ മത്സരങ്ങൾ വെക്കുന്നത്, രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേ. സ്ത്രീയും പുരുഷനും തുല്യമാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്.

ബസിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത സീറ്റ് എന്തിനാണ്? സ്ത്രീക്കും പുരുഷനും വ്യത്യസ്ത മൂത്രപ്പുര അല്ലേ. പ്രായോഗികമല്ലാത്ത, യുക്തിയില്ലാത്ത വാദങ്ങൾ സമൂഹത്തിന്റെ കൈയ്യടി കിട്ടാൻ എന്തിനാണ് കൊണ്ടുവരുന്നത്. മുസ്ലീം ലീഗിന് അതിലൊക്കെ വ്യക്തമായ അഭിപ്രായം ഉണ്ട്. ഞങ്ങൾ ജെന്റർ ഈക്വാലിറ്റി വേണമെന്നല്ല പറയുന്നത്, സാമൂഹിക നീതി വേണമെന്നതാണ്. സ്ത്രീക്കും പുരുഷനും തുല്യനീതിയെന്ന അഭിപ്രായത്തിൽ നിന്നും മാറാൻ ലീഗ് തയ്യാറല്ല', സലാം പറഞ്ഞു. അതേസമയം പിഎംഎ സലാമിന്റെ പ്രതികരണത്തിൽ വിമർശനം കടുക്കുന്നുണ്ട്. ലീഗിന്റെ ഔദ്യോഗിക നിലപാട് ഇതാണോയെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന അടുത്തിടെ വലിയ വിവാദമായിരുന്നു. അന്നും കാന്തപുരത്തെ അനുകൂലിക്കുന്ന നിലപാടാണ് പി എം എ സലാം പങ്കുവെച്ചത്. അന്ന് വിഷയത്തിൽ കാന്തപുരത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അതിരൂക്ഷമായി വിമർശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഭാഗമായി ഇപ്പോഴും പൊതുവിടങ്ങളില്‍ സ്ത്രീകളുണ്ടാവരുതെന്ന് പറയുന്ന നിലപാടിലേക്ക് എങ്ങനെ പോകാനാകും. പുരോഗമന നിലപാട് സ്വീകരിച്ച് സമൂഹത്തിന് മുന്നോട്ട് പോകേണ്ടി വരും', എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ സി പി എമ്മിൻ്റെ പൊളിറ്റ് ബ്യൂറോയിൽ ആകെയുള്ളത് ഒരു സ്ത്രീ മാത്രമാണെന്നും വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനെ തടഞ്ഞവരാണ് സി പി എമ്മുകാർ എന്നുമാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പി എം എ സലാം പ്രതികരിച്ചത്.












Click it and Unblock the Notifications