പിടിച്ചുനില്‍ക്കാനായില്ല; ഒടുവില്‍ ദളിത് ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് ലീഗ്
കോഴിക്കോട്: ഒടുവില്‍ ദലിത് ഹര്‍ത്താലിന് പിന്തുണ നല്കാന് നിര്‍ബന്ധിതരായി മുസ്ലിം ലീഗ്. ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ് ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രസ്താവയിറക്കി. അതേസമയം ഹര്‍ത്താലില്‍ നേരിട്ട് പങ്കെടുക്കാന്‍ ആഹ്വാനമില്ല. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
എസ്.സി/എസ്.ടി പീഢന നിരോധന നിയമം പുന:സ്ഥാപിക്കാൻ പാർലമെൻറ് ഇടപെടണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ജനാധിപത്യ മാർഗ്ഗത്തിൽ സംഘടിപ്പിക്കുന്ന സമരങ്ങൾക്ക് പിന്തുണ നൽകാൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇക്കാര്യമുന്നയിച്ച് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനോട് ചിലർ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നിൽ ജാതീയമായ വിവേചനവും ഫ്യൂഡൽ മനോഭാവവുമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രതിലോമകരമായ ഇത്തരം നീക്കങ്ങളോട് ഒരു നിലക്കും യോജിക്കാനാവില്ല. ഇന്ന് നടക്കുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ യോഗം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറർ എം.എ സമദ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന ഭാരവാഹികളായ അഡ്വ. സുൽഫിക്കർ സലാം, ഫൈസൽ ബാഫഖി തങ്ങൾ, പി. ഇസ്മായിൽ, പി.കെ സുബൈർ, പി.എ അബ്ദുൽ കരീം, പി.എ അഹമ്മദ് കബീർ, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിഖ് ചെലവൂർ, വി.വി മുഹമ്മദലി, എ.കെ.എം അഷ്റഫ്, പി.പി അൻവർ സാദത്ത് പ്രസംഗിച്ചു.