കോണ്‍ഗ്രസ് സീറ്റുകളില്‍ കണ്ണുവച്ച് മുസ്ലീം ലീഗ്; തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്, പ്രതീക്ഷ ജോസഫിൽ
മലപ്പുറം/തിരുവനന്തപുരം: യുഡിഎഫില്‍ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും സീറ്റ് വിഭജനം ഒരു കീറാമുട്ടിയാകാറുണ്ട്. ഇത്തവണ അത് കുറച്ച് കൂടി രൂക്ഷമാകാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗവും എല്‍ജെഡിയും മുന്നണി വിട്ടതോടെ ആ സീറ്റുകള്‍ ആര്‍ക്കൊക്കെ എന്നതായിരിക്കും തര്‍ക്കം.
ഇനി മുസ്ലീം ലീഗിന്റെ സുവര്‍ണകാലം; രണ്ടാമന് ആരെന്ന ചോദ്യമുയരില്ല... ആഞ്ഞുപിടിച്ചാല്‍ ഒന്നാമതും!
ഇത്തവണ കരുതിയിറങ്ങുന്നത് മുസ്ലീം ലീഗാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചതിന്റെ ഏറെക്കുറേ നാലില്‍ ഒന്ന് സീറ്റുകളില്‍ മാത്രമാണ് മുസ്ലീം ലീഗ് മത്സരിച്ചിരുന്നത്. ഒടുവില്‍ ഫലം വന്നപ്പോള്‍ മുസ്ലീം ലീഗിനേക്കാള്‍ മൂന്ന് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് കൂടുതല്‍ കിട്ടിയത്.
ഇത്തവണ, കോണ്‍ഗ്രസിന്റെ സ്ഥിരം സീറ്റുകളില്‍ കൂടി മുസ്ലീം ലീഗ് കണ്ണുവയ്ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംങ്ങള്‍...
പട്ടാമ്പിയോ ഒറ്റപ്പാലമോ...
പാലക്കാട് ജില്ലയില്‍ മുസ്ലീം ലീഗിന് അത്യാവശ്യം സ്വാധീനം അവകാശപ്പെടാനുണ്ട്. എന്നാല്‍ ജില്ലയില്‍ ആകെ ഒരു സീറ്റ് മാത്രമാണ് മുസ്ലീം ലീഗിനുള്ളത്. മണ്ണാര്‍ക്കാട് മണ്ഡലം ആണത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ലീഗിന്റെ എന്‍ ഷംസുദ്ദീന് ആണ് ഇവിടെ നിന്ന് ജയിച്ചെത്തിയത്.
ഇത്തവണ പാലക്കാട് ജില്ലയില്‍ ഒരു സീറ്റ് കൂടി വേണം എന്നതാണ് ലീഗിന്റെ ആവശ്യം.
രണ്ടും കോണ്‍ഗ്രസിന്റെ സീറ്റുകള്‍
കോണ്‍ഗ്രസിന്റെ ഷുവര്‍ സീറ്റുകളില്‍ ഒന്നായിരുന്ന പട്ടാമ്പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസാണ് ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരു സീറ്റ് വിട്ടുകിട്ടണം എന്നതായിരിക്കും ഇത്തവണ ലീഗിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.
കരുനാഗപ്പള്ളി വേണം
തെക്കന്‍ കേരളത്തില്‍ മുസ്ലീം ലീഗ് ആവശ്യപ്പെടുന്നത് കരുനാഗപ്പള്ളി മണ്ഡലം ആണ്. വര്‍ഷങ്ങളായി സിപിഐയുടെ സിറ്റിങ് സീറ്റായ കരുനാഗപ്പള്ളി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. മുസ്ലീം ലീഗിന് സ്വാധീനമുണ്ടെന്ന് കരുതുന്ന തെക്കന്‍ കേരളത്തിലെ മണ്ഡലമാണ് ഇത്.
എന്നാല്‍ സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതും ചോദ്യമാണ്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥിയുടെ വിജയം.
പേരാമ്പ്ര പിടിക്കാന്‍
സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണ് പേരാമ്പ്ര. യുഡിഎഫില്‍ സ്ഥിരമായ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലം. ജോസ് കെ മാണി പോയ സ്ഥിതിയ്ക്ക് ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്, ടി സിദ്ദിഖ്, കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്ത് എന്നിവര്‍ രംഗത്തുണ്ട് എന്നാണ് വിവരം.
ഈ മണ്ഡലം കൂടി തങ്ങള്‍ക്ക് കിട്ടണം എന്നതാണ് മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാല്‍ ഇത് പരിഗണിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമ്പലപ്പുഴയിലും കണ്ണ്
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളായി സിപിഎമ്മിന്റെ കുത്തകയാണ് അമ്പലപ്പുഴ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ജെഡിയുവിനായിരുന്നു സീറ്റ്. എന്നാല്‍ 2011 ല്‍ കോണ്‍ഗ്രസ് ആയിരുന്നു ഇവിടെ മത്സരിച്ചത്. 1987 ലും 2001 ലും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലം കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമുണ്ടാവില്ല.
ജി സുധാകരന് മൂന്ന് ടേം പൂര്‍ത്തിയാക്കുന്നതോടെ ഇത്തവണ ഇവിടെ സിപിഎമ്മിന് പുതിയ സ്ഥാനാര്‍ത്ഥിയാകും ഉണ്ടാവുക എന്നതും ഏറെക്കുറേ ഉറപ്പാണ്.
പൂഞ്ഞാര്‍ എന്തിന്
കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലം ഇത്തവണ തങ്ങള്‍ക്ക് വേണം എന്നതാണ് മുസ്ലീം ലീഗിന്റെ മറ്റൊരു ആവശ്യം. പിസി ജോര്‍ജ്ജ് ആണെങ്കില്‍ യുഡിഎഫ് പ്രവേശനത്തിനായി കാത്ത് നില്‍ക്കുകയും ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജിന്റെ വിജയത്തിന് സഹായിച്ചത് പൂഞ്ഞാറിലെ മുസ്ലീം വോട്ടുകള്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൂഞ്ഞാര്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്സിനാണ് യുഡിഎഫ് നല്‍കിയത്.
കൂത്തുപറമ്പോ തളിപ്പറമ്പോ
കൂത്തുപറമ്പ് മണ്ഡലം കഴിഞ്ഞ തവണ സിപിഎം തിരിച്ചു പിടിച്ചതാണ്. ജെഡിയു ആയിരുന്നു കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും യുഡിഎഫിന് വേണ്ടി മത്സരിച്ചത്. ഇത്തവണ ഈ മണ്ഡലം തങ്ങള്‍ക്ക് വേണം എന്നാണ് ലീഗിന്റെ ആവശ്യം.
കേരള കോണ്‍ഗ്രസ് എം സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമാണ് തളിപ്പറമ്പ്. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ ഈ മണ്ഡലത്തിനായും ലീഗ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും എന്നാണ് വിവരം.
ഇരവിപുരത്ത് വേണ്ടി...
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരവിപുരം സീറ്റ് മുസ്ലീം ലീഗില്‍ നിന്ന് പിടിച്ചെത്ത് ആര്എസ്പിയ്ക്ക് നല്‍കിയിരുന്നു. അതിന് പകരം പുനലൂര്‍ സീറ്റ് ആയിരുന്നു ലീഗിന് നല്‍കിയത്. എന്നാല്‍ ഇവിടെ ഒരു ചലനവും സൃഷ്ടിക്കാന്‍ ലീഗിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരവിപുരം സീറ്റ് തിരിച്ച് ചോദിക്കാനും സാധ്യതയുണ്ട്.
1991 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ പികെകെ ബാവ മത്സരിച്ച് വിജയിച്ച മണ്ഡലം ആണ് ഇരവിപുരം. ആര്‍എസ്പിയുടെ അതികായനായ വിപി രാമകൃഷ്ണപിള്ളയെ അട്ടിമറിച്ചുകൊണ്ടായിരുന്നു ആ വിജയം.
സീറ്റുകള്‍ കൊടുക്കേണ്ടി വരും
മുസ്ലീം ലീഗിന് നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കാം എന്നൊരു ധാരണ നേരത്തേ തന്നെ യുഡിഎഫില്‍ ഉണ്ടായിട്ടുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്തരം ഒരു ഒത്തുതീര്‍പ്പ്. രണ്ട് പാര്‍ട്ടികള്‍ മുന്നണി വിട്ട സാഹചര്യത്തില്‍ സീറ്റിന്റെ എണ്ണത്തില്‍ ലീഗിന്റെ ആവശ്യം അംഗീകരിക്കുകയേ കോണ്‍ഗ്രസിന് നിവൃത്തിയുള്ളു.
30 സീറ്റുകള്‍
നിലവിലെ സാഹചര്യത്തില്‍ പുതിയതായി ആറ് സീറ്റുകള്‍ ആണ് മുസ്ലീം ലീഗ് ആവശ്യപ്പെടുന്നത്. അതോടെ ലീഗ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ആറ് ആകും. കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്റില്‍ 19 എണ്ണത്തിലും മുസ്ലീം ലീഗ് വിജയിച്ചിരുന്നു. അതില്‍ 11 എണ്ണവും മലപ്പുറത്തായിരുന്നു.
പ്രതീക്ഷ ജോസഫിൽ
ജോസ് കെ മാണി പോയതുകൊണ്ട് സീറ്റുകൾ ഒന്നും വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പിജെ ജോസഫ് ഇപ്പോൾ. എന്നാൽ ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അല്ലാത്ത പക്ഷം മുസ്ലീം ലീഗിനെ തൃപ്തിപ്പെടുത്താൻ മുന്നണിയ്ക്ക് സാധിക്കുകയും ഇല്ല.
Recommended Video