ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ലീഗും ഇറങ്ങുന്നു; തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ യഥാർത്ഥ കാരണം... സാധ്യതകൾ എത്ര?
മലപ്പുറം/കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 ലെ നില മെച്ചപ്പെടുത്താന്‍ പോലും ഇത്തവണ യുഡിഎഫിന് കഴിഞ്ഞിട്ടില്ല എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിലും ഇത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിക്കുന്നത്.
കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക്; എംപി സ്ഥാനം രാജിവയ്ക്കും... നേതൃയോഗത്തിൽ തീരുമാനമായാല്‍ പ്രഖ്യാപനം
എന്തായാലും തിരഞ്ഞെടുപ്പില്‍ വലിയ കോട്ടം സംഭവിക്കാത്തത് മുസ്ലീം ലീഗിന് മാത്രമാണെന്ന് പറയാം. മലബാര്‍ മേഖലയില്‍ ലീഗ് കരുത്ത് തെളിയിക്കുകയും ചെയ്തു. എന്നാല്‍ മുന്നണിയുടെ മൊത്തത്തിലുള്ള മുന്നേറ്റത്തിന് തടസ്സം സൃഷ്ടി്ച്ചത് ക്രിസ്ത്യന്‍ വോട്ടുകളില്‍ വന്ന വിള്ളലാണെന്ന് മുസ്ലീം ലീഗും തിരിച്ചറിയുന്നു. ആ വിള്ളലിന് വഴിവച്ചതില്‍ നേരിട്ടല്ലെങ്കിലും മുസ്ലീം ലീഗിനും പങ്കുണ്ട്. അത് തിരുത്താനൊരുങ്ങുകയാണ് ലീഗ് ഇപ്പോള്‍. പരിശോധിക്കാം...
യുഡിഎഫിന്റെ ശക്തി
കേരളത്തില്‍ യുഡിഎഫിന്റെ ശക്തി എന്നത് ക്രൈസ്തവ, മുസ്ലീം വോട്ടുകളാണ്. ഇക്കാര്യത്തില്‍ മുന്നണിയ്ക്കുള്ളില്‍ പോലും സംശയമുണ്ടാവില്ല. അതില്‍ ഒരു ശക്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചോര്‍ന്നുപോയത്. മധ്യതിരുവിതാംകൂറിലാണ് അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്.
ലീഗും യുഡിഎഫും
യുഡിഎഫിനെ നയിക്കുന്നത് മുസ്ലീം ലീഗ് ആണെന്ന തരത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ക്രൈസ്തവ വിഭഗങ്ങള്‍ക്ക് യുഡിഎഫില്‍ സ്വാധീനമില്ലെന്ന മട്ടിലും പ്രചാരണം കൊടുത്തിരുന്നു. ഇത് തിരിച്ചടിയായി എന്നാണ് മുസ്ലീം ലിഗിന്റെ വിലയിരുത്തല്‍.
വെല്‍ഫെയര്‍ പാര്‍ട്ടി
ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണവും മുന്നണിയെ ബാധിച്ചിട്ടുണ്ട്. ഇത് മുസ്ലീം ലീഗിന്റെ ഇടപെടലിന്റെ ഫലമാണെന്നാണ് മധ്യകേരളത്തിലെ വികാരം. കോണ്‍ഗ്രസ് ദേശീയ നേതൃത്വം എതിര്‍ത്തിട്ട് പോലും യുഡിഎഫ് വെല്‍ഫെയര്‍ ബന്ധത്തിന് വഴങ്ങിയത് ലീഗിന്റെ ശക്തിയുടെ തെളിവാണെന്നും വിലയിരുത്തപ്പെട്ടു.
മുറിവുണക്കാന്‍ ലീഗ്
എന്നാല്‍ ക്രൈസ്തവ സമുദായങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള നീക്കങ്ങളാണ് മുസ്ലീം ലീഗ് ആസൂത്രണം ചെയ്യുന്നത്. തെറ്റിദ്ധാരണകള്‍ ഉണ്ടായാല്‍ അത് പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും വലിയ തിരിച്ചടിയായേക്കും എന്നാണ് മുസ്ലീം ലീഗിന്റേയും വിലയിരുത്തല്‍.
കൂടിക്കാഴ്ചകള്‍ നടത്തും
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്താനും മുസ്ലീം ലീഗ് തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും എംകെ മുനീറും ഇടി മുഹമ്മദ് ബഷീറും എല്ലാം ചേര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചിരുന്നു. സമാനമായ സന്ദര്‍ശനങ്ങളും കൂടിക്കാഴ്ചകളും ചര്‍ച്ചകളും തുടരാനാണ് ലീഗിന്റെ തീരുമാനം.
മുഖ്യമന്ത്രിയുടെ പരാമര്‍ശം
ഇതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റും മുസ്ലീം ലീഗിനും യുഡിഎഫിനും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോ എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. കോണ്‍ഗ്രസിലെ നേതൃമാറ്റത്തില്‍ വരെ ലീഗ് ഇടപെടുന്നു എന്നും പിണറായി വിജയന് പറഞ്ഞു. ഇത് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു.
ഹാഗിയ സോഫിയയും പ്രശ്നം
ഹാഗിയ സോഫിയ വിവാദവും കേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് വിട്ടുപോകാന്‍ കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ എര്‍ദോഗന്റെ തീരുമാനത്തെ മുസ്ലീം ലീഗ് നേതാക്കള്‍ തന്നെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതിനെതിരെ യുഡിഎഫോ കോണ്‍ഗ്രസോ പ്രതികരിച്ചതും ഇല്ല. ഇത് ക്രൈസ്തവ വിഭാഗങ്ങളെ അകറ്റിനിര്‍ത്തി എന്നും വിലയിരുത്തലുണ്ട്.
പരിഗണനയില്ലെങ്കില്‍
കോണ്‍ഗ്രസ്, യുഡിഎഫ് നേൃത്വത്തില്‍ വേണ്ടത്ര പരിഗണനയില്ലെങ്കില്‍ ക്രൈസ്തവ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് ഒഴുകുമെന്ന് തന്നെയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് യുഡിഎഫിന് നല്കുന്ന പാഠം. അതേസമയം, ബിജെപിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിനാണ് കൂടുതല്‍ ശക്തിയെന്ന വിലയിരുത്തല്‍ മലബാര്‍ മേഖലയിലെ ചില തിരഞ്ഞെടുപ്പ് വിജയങ്ങളും സൂചിപ്പിക്കുന്നു. ഇത് മുസ്ലീം ലീഗിനും വലിയ വെല്ലുവിളി തന്നെയാണ്.
സിപിഎമ്മിന്റെ കളി
കേരളത്തില്‍ ക്രൈസ്തവ- മുസ്ലീം വോട്ടുകള്‍ യുഡിഎഫില്‍ നിന്ന് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് എന്നാണ് മുസ്ലീം ലീഗിന്റെ ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ പോലും ഇതിന്റെ ഭാഗമാണെന്ന് ലീഗ് ആക്ഷേപിക്കുന്നുണ്ട്. ഈ നീക്കം ബിജെപിയ്ക്കാണ് ഗുണം ചെയ്യുക എന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ബിജെപിയും കളത്തില്‍
കേരളത്തില്‍ ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങള്‍ ബിജെപിയും നടത്തുന്നുണ്ട്. ഇതും ഇപ്പോഴത്തെ ലീഗ് തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. സഭാതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി തന്നെ രംഗത്തിറങ്ങുന്നു എന്നാണ് വാര്‍ത്തകള്‍.
സുഗതകുമാരിയുടെ വിവാദങ്ങള്‍... വംശീയത മുതല്‍ സ്ത്രീ വിരുദ്ധത വരെ; ഉയർന്ന വിമർശനങ്ങൾ
Recommended Video