ബിഡിജെഎസിനെ യുഡിഎഫിലെത്തിക്കാൻ ലീഗിന്റെ കഠിന ശ്രമം; പക്ഷെ, വെള്ളാപ്പള്ളി...
വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും ബിഡിജെഎസ് ബിജെപിയുമായി യുദ്ധത്തിലാണ്,അടുത്ത യുഡിഎഫ് യോഗത്തില്‍ ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തെക്കുറിച്ച് സജീവ ചര്‍ച്ചയുണ്ടാകും.
മലപ്പുറം: ബിജെപിയിൽ നിന്നും അകന്ന് നിൽക്കുന്ന ബിഡിജെഎസിനെ യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മുസ്ലീം ലീഗ്. അടുത്ത യുഡിഎഫ് യോഗത്തില്‍ ബിഡിജെഎസിനെ യുഡിഎഫിലെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി തിങ്കളാഴ്ച മലപ്പുറത്ത് പറഞ്ഞു. ബിഡിജെഎസിനെ യുഡിഎഫിലെടുക്കുന്നതിന് രണ്ടാമത്തെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗിനും വിരോധമില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.
വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും ബിഡിജെഎസ് ബിജെപിയുമായി യുദ്ധത്തിലാണ്,അടുത്ത യുഡിഎഫ് യോഗത്തില്‍ ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തെക്കുറിച്ച് സജീവ ചര്‍ച്ചയുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടക്കുമ്പോഴും എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
എൽഡിഎഫിലെത്തിക്കാൻ വെള്ളാപ്പള്ളി
ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളാപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്ഥാനമാനങ്ങൾ ഒന്നും ലഭിച്ചില്ല
എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെതുടര്‍ന്നാണ് ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞത്.
കൺവെൻഷനിലും പങ്കെടുത്തില്ല
മണ്ഡലത്തിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും ബിഡിജെഎസ് പങ്കെടുത്തിരുന്നില്ല.
വിരോധമില്ലെന്ന് കാനം
ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കുന്നതില്‍ വിരോധമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.
എല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
വേങ്ങര ഉപതിരഞ്ഞെടുപ്പ് കണ്ടിട്ടാണോ രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ എന്നും സംശയങ്ങൾ ഉയരുന്നുണ്ട്.