ഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽ
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ സംസ്ഥാനത്ത് വീണ്ടുമൊരു കൊലപാതകം. പാലക്കാട് മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം കുത്തിക്കൊന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ ആണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു. സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാടിനെ നടുക്കി കൊലപാതകം
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് മണ്ണാര്‍ക്കാടിനെ നടുക്കിയ കൊലപാതകം നടന്നത്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജിന്റ മകനാണ് കൊല്ലപ്പെട്ട സിറാജ്. സഫീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്ക് ജെന്‍ഡ്‌സ് എന്ന വസ്ത്രവ്യാപാരശാലയിലെത്തിയാണ് അക്രമി സംഘം സഫീറിനെ കുത്തി വീഴ്ത്തിയത്.
അഞ്ച് കുത്തുകൾ
മൂന്നംഗ സംഘമാണ് സഫീറിനെ ആക്രമിച്ചത്. സഫീറിനെ കുത്തിയ ശേഷം ഇവര്‍ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. സഫീറിന്റെ ശരീരത്തില്‍ അഞ്ച് കുത്തുകളേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
രാഷ്ട്രീയ കൊലപാതകമല്ല
സഫീറിന്റെ കൊലപാതകം രാഷ്ട്രീയ വൈരത്തിന്റെ പുറത്തല്ല എന്നാണ് പോലീസ് പറയുന്നത്. കേസില്‍ അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ സഫീറിന്റെ അയല്‍ക്കാരാണ് എന്നാണ് പോലീസ് പറയുന്നത്. വ്യക്തി വൈരാഗ്യം മൂലമാണ് കൊല നടത്തിയത് എന്നും പോലീസ് പറയുന്നു.
സിപിഐ-ലീഗ് തര്‍ക്കം
പിടിയിലായവര്‍ക്ക് ഗുണ്ടാ ബന്ധമുള്ളതായും സൂചനകളുണ്ട്. നേരത്തെയും സഫീറിനും കുടുംബത്തിനും നേര്‍ക്ക് ആക്രമണമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് നാളുകളായി സ്ഥലത്ത് സിപിഐ-ലീഗ് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊല നടത്തിയത് സിപിഐ ആണെന്ന് ലീഗ് ആരോപിക്കുന്നു.
ഹര്‍ത്താല്‍ പുരോഗമിക്കുന്നു
സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും
സഫീറിന്റെ കൊലപാതകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളെ വിമർശിച്ച് വിടി ബൽറാം എംഎൽഎ രംഗത്ത് എത്തിയിട്ടുണ്ട്. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്: കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും! മണ്ണാർക്കാട് എംഎസ്എഫ് പ്രവർത്തകൻ സഫീറിനെ സിപിഐ ക്രിമിനലുകൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു.
സിപിഎമ്മിനോട് മത്സരിക്കുന്നു
കൊലപാതക രാഷ്ട്രീയത്തിൽ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേർക്ക് ആക്രമണമുണ്ടാകുന്നത്.വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.
അധികാരത്തിൽ തുടരാൻ അവകാശമില്ല
കേരളത്തിന്റെ ക്രമസമാധാനനില സമ്പൂർണ്ണ തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളർത്തിയും മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണ് എന്നാണ് എംഎൽഎയുടെ പ്രതികരണം
ഷുഹൈബ് കൊലക്കേസിൽ വഴിത്തിരിവ്.. ഗൂഢാലോചനക്കാരും പിടിയിൽ!വെളുത്ത കാറും കണ്ടെത്തി
ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ ആകാശ് തില്ലങ്കേരിയുടെ പിതാവും! ഇത് എന്റെ വകയെന്ന് രവീന്ദ്രൻ...