മുസ്ലിം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തും വിവാഹ മോചനമാവാം: ചരിത്ര വിധിയുമായി ഹൈക്കോടതി
കൊച്ചി: മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനത്തില്‍ നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി. മുസ്ലിം സ്ത്രീകള്‍ക്ക് ജുഡീഷ്യൽ നടപടി ക്രമങ്ങളിലൂടെയല്ലാതെയും വിവാഹ മോചനത്തിന് അവകാശമുണ്ടെന്നാണ് തിങ്കളാഴ്ച ഹൈക്കോടതി വിധിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. 49 കീഴ്വഴക്കം റദ്ദാക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.
കോടതിയിലൂടെ മാത്രമുള്ള വിവാഹമോചനം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഒരു കൂട്ടം ഹരജികൾ തീർപ്പാക്കിയായിരുന്നു പുതിയ ഉത്തരവ്. മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ വിവാഹ മോചനത്തിനുള്ള അവകാശം മുസ്‌ലിം സ്ത്രീക്ക് ഉണ്ടെന്ന് വിലയിരുത്തലാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുസ്ലിം സ്ത്രീകള്‍ക്ക് കോടതി മുഖാന്തിരം മാത്രമേ വിവാഹ മോചനെ നേടാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു കെ.സി. മോയിൻ - നഫീസ കേസിൽ കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.
കെ.സി. മോയിൻ - നഫീസ കേസിലെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കേരള ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യൽ വിവാഹ മോചനത്തിൽ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതി വിലയിരുത്തി. മുസ്‌ലിം വ്യക്തി നിയമപ്രകാരംതന്നെ മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനായി ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. ത്വലാഖ് - എ തഫ്വിസ്, ഖുല, മുബാറത്ത്, ഖ്വാസിമാരെ പോലുള്ള മൂന്നാം കക്ഷിയുടെ സാന്നിധ്യത്തിൽ വിവാഹ മോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്.
Recommended Video
1937-ലെ ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്‌ലിം സ്ത്രീകൾക്ക് വിവാഹ മോചനത്തിനായി ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം പരിശോധിച്ചാണ് കെ.സി. മോയിൻ-നഫീസ കേസിലെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.