ഷക്കീലയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്തു! പള്ളിവളപ്പിൽ പോസ്റ്റ്മോർട്ടം...
ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ കഴിഞ്ഞദിവസമാണ് മഹല്ല് ഭാരവാഹികൾ മൃതദേഹം പുറത്തെടുക്കാൻ അനുമതി നൽകിയത്.
ആലപ്പുഴ: ഒടുവിൽ കാത്തിരിപ്പിന് വിട, നാലു ദിവസത്തിന് ശേഷം വീട്ടമ്മയുടെ കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശി ഷക്കീല(33)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. പോലീസ് സർജൻ സക്കറിയയുടെ നേതൃത്വത്തിൽ പള്ളിവളപ്പിൽ വച്ചായിരുന്നു പോസ്റ്റ്മോർട്ടം.
മലപ്പുറത്ത് വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ചു; ജീവനെടുത്തത് വാട്ടർബെർത്ത്, പ്രസവമുറി പൂട്ടി....
ദിവസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ കഴിഞ്ഞദിവസമാണ് മഹല്ല് ഭാരവാഹികൾ മൃതദേഹം പുറത്തെടുക്കാൻ അനുമതി നൽകിയത്. രമേശ് ചെന്നിത്തല അടക്കമുള്ള ജനപ്രതിനിധികൾ മതപണ്ഢിതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പള്ളിക്കമ്മിറ്റി, മഹല്ല് ഭാരവാഹികൾ നിലപാട് മയപ്പെടുത്തിയത്.
സമ്മതം...
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥരുടെ നാല് ദിവസത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മതപണ്ഡിതരുമായി നടത്തിയ ചർച്ചയിലായിരുന്നു തർക്കത്തിന് പരിഹാരം കണ്ടത്. പ്രശ്നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടതോടെ പള്ളിക്കമ്മിറ്റി ഭാരവാഹികൾ നിലപാട് മയപ്പെടുത്തി.
മതപരമായി വിലക്കില്ല...
കബറടക്കിയ മൃതദേഹം പുറത്തെടുക്കുന്നതിന് മതപരമായ വിലക്കില്ലെന്ന് പണ്ഡിതർ മഹല്ല് കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഇതോടെ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും എതിർപ്പ് മാറി. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിട്ട് ഒരുകാരണവശാലും പള്ളിവളപ്പിൽ പ്രവേശിക്കരുതെന്ന് മഹല്ല് കമ്മിറ്റി ശാഠ്യംപിടിച്ചു.
മൂന്നു മണിക്കൂർ...
മഹല്ല് കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ച പോലീസ് ഉദ്യോഗസ്ഥർ സാധാരണ വേഷത്തിലാണ് പള്ളിവളപ്പിലേക്ക് പ്രവേശിച്ചത്. തുടർന്ന് പള്ളിവളപ്പിൽ കബറടക്കിയ ഷക്കീലയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പോലീസ് സർജൻ സക്കറിയയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ കൊണ്ടാണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്.
പള്ളിക്കമ്മിറ്റിക്കാരും...
പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരികെ കബറിടത്തിലേക്ക് വച്ചു. കായംകുളം ഡിവൈഎസ്പി ബിനു, ആർഡിഒ ഹരികുമാർ തുടങ്ങിയ ഉദ്യോഗസ്ഥരും, മഹല്ല് കമ്മിറ്റി ഭാരവാഹികളും സ്ഥലത്തുണ്ടായിരുന്നു.
ജനുവരി ആറിന്...
ജനുവരി ആറാം തീയതിയാണ് തൃക്കുന്നപ്പുഴ സ്വദേശി ഇർഷാദിന്റെ ഭാര്യ ഷക്കീലയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി സ്വരചേർച്ചയിലല്ലായിരുന്ന ഷക്കീല കുറേനാളുകളായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനാൽ ഷക്കീലയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
തിടുക്കത്തിൽ കബറടക്കി...
എന്നാൽ ഷക്കീലയുടെ മരണം ആത്മഹത്യ ആയിരുന്നിട്ടും ബന്ധുക്കളാരും പോലീസിൽ വിവരമറിയിച്ചിരുന്നില്ല. മൃതദേഹം ആശുപത്രിയിലേക്കും കൊണ്ടുപോയില്ല. തുടർന്ന് ജനുവരി ആറിന് തന്നെ മൃതദേഹം കബറടക്കാനുള്ള നടപടികൾ ആരംഭിച്ചു.
വീട്ടിലെത്തി...
കബറടക്കത്തിനുള്ള ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് തൃക്കുന്നപ്പുഴ പോലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥരും ചെങ്ങന്നൂർ ആർഡിഒയും ഷക്കീലയുടെ വീട്ടിലെത്തി. തുടർന്ന് അസ്വാഭാവിക മരണമായതിനാൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം മാത്രമേ കബറടക്കം നടത്താവൂ എന്ന് ബന്ധുക്കളോടും പള്ളിക്കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു.
പരാതിയില്ല...
എന്നാൽ മരണത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. മൃതദേഹം കുളിപ്പിച്ച് കബറടക്കാനുള്ള ചടങ്ങുകൾ പൂർത്തിയായതിനാൽ പോസ്റ്റ്മോർട്ടത്തിന് വിട്ടുനൽകാനാവില്ലെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
കബറടക്കം...
ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് ആർഡിഒ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുകൊടുത്തു. ഇതിനുപിന്നാലെ സമീപത്തെ പള്ളിയിൽ മൃതദേഹം കബറടക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടം...
എന്നാൽ ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നു. ഇതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളെ അറിയിച്ചു.
എതിർപ്പ്...
കബറടക്കിയ മൃതദേഹം പുറത്തെടുക്കാനാകില്ലെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും നിലപാടെടുത്തതോടെ പോലീസ് ഉദ്യോഗസ്ഥർ വെട്ടിലായി. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പള്ളിക്കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ജനുവരി എട്ടിന് ഉദ്യോഗസ്ഥസംഘം പരിശോധനയ്ക്ക് വരുന്നുണ്ടെന്ന വിവരമറിഞ്ഞ് മുസ്ലീം സമുദായംഗങ്ങൾ പള്ളിയിലും പരിസരത്തും സംഘടിച്ചു. ഇതോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പോലീസ് തൽക്കാലത്തേക്ക് ഉപേക്ഷിച്ചിരുന്നു.