Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് ലീഗ് പിടിക്കാന്‍ സമസ്തയിറങ്ങുന്നു; പക്ഷേ ഫിറോസിന് 'പകരക്കാരനെ' കിട്ടാന്‍ പെടാപ്പാട്

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഒക്ടോബറില്‍ ആണ് നിലവില്‍ വരിക. പ്രധാന ഭാരവാഹി സ്ഥാനങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ സമസ്ത ഇകെ സുന്നി വിഭാഗം ചരടുവലി ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ദേശീയ കണ്‍വീനര്‍ പികെ ഫിറോസിന്റെ പേരിനാണ് മുന്‍തൂക്കം. എന്നാല്‍ സമസ്തയെ സംബന്ധിച്ച് ഫിറോസ് അനഭിമതനാണ്. അതുകൊണ്ട് തന്നെ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരത്തെ ഇറക്കി ഫിറോസിനെ വെട്ടാനുള്ള ഒരുക്കത്തിലാണ് സമസ്ത. ഫിറോസിന് സംഘടനയിലും പൊതുസമൂഹത്തിലും ഉള്ള സ്വീകാര്യതയാണ് സമസ്തയ്ക്ക് വെല്ലുവിളി. പല വിഷയങ്ങളിലും ഫിറോസ് സ്വീകരിച്ച നിലപാടുകളില്‍ സമസ്ത കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

PK Firos

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പാലക്കാട് നിന്നുള്ള നിലവിലെ സംസ്ഥാന സെക്രട്ടറി എംഎ സമദാണ് പരിഗണനയിലുള്ളത്. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടിപി അഷറഫലിയുടെ പേരും പരിഗണനയിലുണ്ട്. അഷറഫലിയും നിലവില്‍ സമസ്തയ്ക്ക് അനഭിമതന്‍ തന്നെ.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കുന്ന ഇകെ സുന്നി വിഭാഗത്തിനാണ് മുസ്ലിം ലീഗില്‍ മുന്‍തൂക്കമുള്ളത്. അവശേഷിക്കുന്നവരില്‍ കുറെപ്പേര്‍ വിവിധ മുജാഹിദ് സംഘടനകളിലുള്ളവരും ഇനിയും കുറെപ്പേര്‍ ഒരു സംഘടനയിലും ആഭിമുഖ്യം പുലര്‍ത്താത്തവരുമാണ്.

Youth League

മികച്ച സംഘാടനശേഷിയും പൊതുവിഷയങ്ങളിലെ അവഗാഹവും പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള കഴിവും ഒക്കെയാണ് പികെ ഫിറോസിന്റെ കൈമുതല്‍. രാജ്യസഭാ സീറ്റ്, പെണ്‍കുട്ടികളുടെ വിവാഹപ്രായം, പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയവയില്‍ ഫിറോസെടുത്ത നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ ഫിറോസിനെ കൂടുതല്‍ ശ്രദ്ധേയനാക്കി.

എന്നാല്‍, ഫിറോസിന്റെ ഇത്തരം നിലപാടുകള്‍ തന്നെയാണ് സമസ്തയെ ചൊടിപ്പിക്കുന്നതും. നേരത്തെ കുന്ദമംഗലം നിയമസഭാ സീറ്റ് കോണ്‍ഗ്രസിനു കൈമാറി ബാലുശേരി ഏറ്റെടുത്തതിനു പിന്നില്‍പ്പോലും സമസ്തയിലെ 'ഫിറോസ് പേടി' ആയിരുന്നെന്ന് സംസാരമുണ്ട്. 2011ല്‍ കുന്ദമംഗലത്തുനിന്ന് പികെ ഫിറോസ് ആയിരുന്നു ലീഗിനുവേണ്ടി വോട്ടുതേടിയത്.

പ്രധാന ഭാരവാഹികളില്‍ ഒരെണ്ണം മലപ്പുറം ജില്ലയ്ക്കു നല്‍കണമെന്നതാണ് ലീഗിലെ കീഴ് വഴക്കം. ഇതാണ് ട്രഷറര്‍ സ്ഥാനത്തേയ്ക്ക് ടിപി അഷറഫലിയുടെ പേര് പരിഗണിക്കപ്പെടാന്‍ കാരണം. ലീഗിന്റെ ശക്തികേന്ദ്രം മലപ്പുറമാണെങ്കിലും യൂത്ത് ലീഗില്‍ അവിടെ നേതൃദാരിദ്ര്യം രൂക്ഷമാണ്. അഷറഫലിയ്ക്ക് മലപ്പുറത്ത് പകരക്കാരനുമില്ല.

എന്നാല്‍, ഫിറോസിനെക്കാള്‍ അനഭിമതനാണ് സമസ്തയെ സംബന്ധിച്ച് അഷറഫലി എന്നതാണ് സത്യം. വിവാഹപ്രായ വിഷയത്തിനു പുറമെ വിദ്യാര്‍ഥിനികള്‍ക്കായി ഹരിത എന്ന കൂട്ടായ്മ രൂപീകരിച്ചതും സമ്മേളനം സംഘടിപ്പിച്ചതും ഉള്‍പ്പെടെ അഷറഫലിക്കെതിരായ ചാര്‍ജ് ഷീറ്റുകള്‍ നിരവധിയാണ്. അഷറഫലിക്കെതിരെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജറല്‍ സെക്രട്ടറി അമ്പലക്കടവ് ഫൈസിയുടെ നേതൃത്വത്തില്‍തന്നെയാണ് പടയൊരുക്കം. നേതൃപാടവം തെളിയിച്ച പ്രവര്‍ത്തകരെ പിന്നെ എന്തു ചെയ്യണമെന്ന ചോദ്യത്തിനും സമസ്തയ്ക്കു മറുപടിയുണ്ട്. അവരെയെല്ലാം അഖിലേന്ത്യാ കമ്മിറ്റിയിലേയ്ക്ക് തട്ടണം എന്നതാണത്രെ അത്.

സ്ഥാനമൊഴിയുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ സുബൈറിനെയും കാത്തിരിക്കുന്നത് അഖിലേന്ത്യാ കമ്മിറ്റിയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് നേതൃത്വവുമായി അകല്‍ച്ചയിലായ സികെ സുബൈറിനെ പുതിയ പദവി നല്‍കി അനുനയിപ്പിക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+