കോണ്‍ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണ
മലപ്പുറം: ഇത്തവണ 35 സീറ്റുകള്‍ വരെ മുസ്ലീം ലീഗ് യുഡിഎഫിനോട് ആവശ്യപ്പെട്ടേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജോസ് കെ മാണിയും എല്‍ജെഡിയും മുന്നണി വിട്ടുപോയ സാഹചര്യത്തില്‍ ഒഴിവുവരുന്ന സീറ്റുകളെ ലക്ഷ്യമാക്കിയായിരുന്നു ഇത്. പുതിയ ഘടകക്ഷികള്‍ എത്തിയാല്‍ പോലും മുപ്പത് സീറ്റുകളെങ്കിലും ലഭിക്കണമെന്നാണ് ലീഗിന്റെ നിലപാട്.
കേരളമൊട്ടുക്ക് പടരാന്‍ മുസ്ലീം ലീഗ്, 30 പോര 35 സീറ്റ് വേണം; കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്
ഇതിനിടെയാണ് മുസ്ലീം ലീഗ് കണ്ണുവച്ചിരുന്ന കല്പറ്റയില് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത്. അതിന് പിറകെ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ടാണ് ഈ വാര്‍ത്ത വരുന്നത്. 31 മണ്ഡലങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു എന്നതാണത്. വിശദാംശങ്ങള്‍...
മികച്ച സ്ട്രൈക്ക് റേറ്റ്
യുഡിഎഫില്‍ കഴിഞ്ഞ കുറേ കാലങ്ങളായി മികച്ച സ്ട്രൈക്ക് റേറ്റ് മുസ്ലീം ലീഗിന് സ്വന്തമാണ്. 2016 ല്‍ 24 മണ്ഡലങ്ങളില്‍ മത്സരിച്ച മുസ്ലീം ലീഗ് 18 ഇടത്ത് വിജയിച്ചു. ഏറ്റവും അധികം സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് വിജയിച്ചത് 22 സീറ്റുകളില്‍ മാത്രമായിരുന്നു.
കൂടുതല്‍ സീറ്റുകള്‍ക്കായി
മുന്നണിയ്ക്കുള്ളില്‍ സീറ്റ് ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് തന്നെ ഇത്തവണ മുസ്ലീം ലീഗ് കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. താഴേ തട്ടില്‍ നിന്ന് ഓരോ സീറ്റുകള്‍ക്കും ആയുള്ള ആവശ്യങ്ങള്‍ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരമൊരു പൊതുബോധം സൃഷ്ടിച്ചതിന് ശേഷം ആയിരിക്കും സംസ്ഥാന നേതൃത്വം ഇത് യുഡിഎഫിന് മുന്നില്‍ അവതരിപ്പിക്കുക.
31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം
യൂത്ത് ലീഗിന് ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നത്. എന്തായാലും സംസ്ഥാനത്തെ 31 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയാണ് യൂത്ത് ലീഗ് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
എന്താണ് പ്രത്യേകത
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതില്‍ എന്ത് അപാകത എന്ന് സംശയിക്കാം. മുസ്ലീം ലീഗ് സ്ഥിരമായി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമല്ല, ഇത്തവണ അധികമായി ആവശ്യപ്പട്ട മണ്ഡലങ്ങളില്‍ കൂടി അവര്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു എന്നതാണ് വാര്‍ത്ത.
ഏതൊക്കെ മണ്ഡലങ്ങള്‍
തളിപ്പറമ്പ്, കൂത്തുപറമ്പ്, ബേപ്പൂര്‍, കുന്നമംഗലം, കല്പറ്റ, പട്ടാമ്പി, പൂഞ്ഞാര്‍ തുടങ്ങിയ മണ്ഡലങ്ങളാണ് ഇത്തവണ മുസ്ലീം ലീഗ് ശക്തമായി ആവശ്യപ്പെടുന്നത്. പേരാമ്പ്ര മണ്ഡലവും തെക്കന്‍ കേരളത്തിലെ പഴയ സ്വാധീന മേഖലകളും തങ്ങള്‍ക്ക് വേണം എന്ന ആവശ്യവും മുസ്ലീം ലീഗ് ഉന്നയിക്കുന്നുണ്ട്.
കണക്ക് പിഴച്ച് കല്പറ്റ
മലബാര്‍ മേഖലയില്‍ മുസ്ലീം ലീഗിന് ഒരു സീറ്റ് പോലും ഇല്ലാത്ത ജില്ലയാണ് വയനാട്. ജില്ലയില്‍ പാര്‍ട്ടിയ്ക്ക് നല്ല സ്വാധീനവും ഉണ്ട്. കല്പറ്റ മണ്ഡലത്തിന് കീഴില്‍ യുഡിഎഫ് ഭരിക്കുന്ന എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്തും മുസ്ലീം ലീഗിനാണ് പ്രസിഡന്റ് സ്ഥാനം. ഇത്തവണ കല്പറ്റ കിട്ടണം എന്ന ആവശ്യം ഉന്നയിക്കാനിരിക്കേയാണ്, മുല്ലപ്പള്ളി രാമചന്ദ്രന് അവിടെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് വാര്‍ത്തകള്‍ വരുന്നത്.
എതിര്‍പ്പ് പരസ്യമാക്കി
കല്പറ്റ മണ്ഡലം മുസ്ലീം ലീഗിന് നല്‍കണം എന്നാവശ്യപ്പെട്ട് ലീഗിന്റെ മണ്ഡലം കമ്മിറ്റി നേരത്തേ തന്നെ പ്രമേയം പാസാക്കിയിരുന്നു. മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ പ്രാദേശിക നേതൃത്വം ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.
ലീഗിന്റെ നിര്‍ദ്ദേശം
മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക എന്നത് യൂത്ത് ലീഗിന്റെ ഏകപക്ഷീയമായ തീരുമാനമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലീം ലീഗിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നീക്കം. അത് തന്നെയാണ് കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നതും.എന്തായാലും സീറ്റ് ചര്‍ച്ചകള്‍ തുടങ്ങുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്.
യൂത്ത് ലീഗിന്റെ എതിര്‍പ്പ്
ഇത്തവണ പിസി ജോര്‍ജ്ജ് യുഡിഎഫില്‍ എത്തുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഈ നീക്കത്തിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലീം യൂത്ത് ലീഗ്. കടുത്ത മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ള ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കരുത് എന്നാണ് യൂത്ത് ലീഗിന്റെ നിലപാട്.
കൂടുതല്‍ നല്കിയാല്
മുസ്ലീം ലീഗിന് ഇത്തവണ കൂടുതല്‍ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുസ്ലീം ലീഗിന് നല്കുന്ന അധിക സീറ്റുകള്‍ മധ്യ തിരുവിതാംകൂറില്‍ മുന്നണിയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാം.
തോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശം