സിംസാറുൽ ഹഖ് ഹുദവിയുടെ പഴയ വിദ്വേഷപ്രസംഗം പുറത്ത്: മുസ്ലിങ്ങൾ ഓണം ആഘോഷിക്കരുതെന്ന് ഉപദേശം
കോഴിക്കോട്: മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിയുടെ പഴയ വിദ്വേഷ പ്രസംഗം പുറത്ത്. ഓണം ക്രിസ്തുമസ്, പോലുളള അന്യമതസ്ഥരുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾ പങ്കെടുക്കരുതെന്നും ഇത്തരം രീതികൾക്ക് ഇസ്ലാം മതം എതിരാണെന്നുമാണ് സിംസാറുൽ ഹഖ് ഹുദവി പറയുന്നത്. എസ്കെഎസ്എഫ് എഫ് വേദിയിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നതെന്ന വാദവും ഉയരുന്നുണ്ട്.
കോളേജിൽ നടക്കുന്ന ഓണം, ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന് വേദിയിൽ നിന്നും ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് സിംസാറുൽ ഹഖ് ഹുദവിയുടെ വിശദീകരണം. മറ്റ് മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നമുക്ക് കഴിയില്ല, പക്ഷെ ഇതിനെയെല്ലാം ഒരു തന്ത്രപരമായ രീതിയിൽ കൈകാര്യം ചെയ്യണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഓണ സദ്യ കഴിക്കുന്നിടത്ത് എത്തിപ്പെട്ടാൽ മിഠായി വായിലിട്ട് തന്ത്രപരമായി അവിടെനിന്നും ഒഴിഞ്ഞുമാറുകയാണ് വേണ്ടതെന്ന് തുടങ്ങിയ തന്ത്രങ്ങളും സിംസാറുൽ ഹഖ് ഹുദവി തന്റെ പ്രസംഗത്തിൽ ഉപദേശിക്കുന്നുണ്ട്.

പ്രസംഗത്തിന്റെ പൂർണരൂപം
കോളേജിൽ ഓണം, ക്രിസ്മസ് ആഘോഷങ്ങൾ വരുമ്പോൾ പങ്കെടുക്കാൻ പറ്റുമോയെന്നത് നല്ലൊരു ചോദ്യമാണ്. ഒരു പ്രശ്നം വരുന്ന വിഷയമാണത്. കാരണം ഇഫ്താർ പാർട്ടി പോലെ നമ്മൾ എന്തെങ്കിലും ചടങ്ങ് വെച്ചാൽ അവർ വരുന്നുണ്ട്. പെരുന്നാളിന് സ്വീറ്റ്സ് തരുന്നുണ്ട്. അപ്പോൾ നമ്മൾ അവരോടും അങ്ങോട്ട് അങ്ങനെ ആവണ്ടെയെന്നൊരു ചോദ്യം വരും. വളരെ നല്ലൊരു ചോദ്യമാണത്. ഇവിടെ വിഷയം നമുക്കത് സെലിബ്രേറ്റ് ചെയ്യാൻ പറ്റില്ല എന്നതാണ്.
നമുക്ക് ഓണവും, ക്രിസ്മസും മറ്റ് മതങ്ങളുടെ ആഘോഷങ്ങളൊന്നും സെലിബ്രേറ്റ് ചെയ്യാൻ പാടുള്ളതല്ല. അത് ഡിപ്ലോമാറ്റിക്കായിട്ട് ചെയ്യണം. നമ്മൾ ഒരു പിരിവുമായി ചെന്നാൽ എല്ലാ ഹിന്ദുക്കളും എല്ലാ ജാതിക്കാരും പൈസ തരുന്നുണ്ട്. അപ്പോൾ അവരുടെ അമ്പലത്തിലെ പൂരം നടക്കുമ്പോൾ അവർ വരും. നമ്മൾ എന്താ ചെയ്യുക? നിങ്ങൾക്ക് തരാൻ പറ്റില്ലെന്ന് എന്റെ ഉസ്താദ് പറഞ്ഞിട്ടുണ്ടെന്ന് പറയാൻ പറ്റില്ലല്ലോ? അവിടെ വർഗീയ കലാപം വരെ സംഭവിച്ചേക്കാം.
അപ്പോൾ നമ്മൾ എന്താണ് ചെയ്യുക, ഡിപ്ലോമാറ്റിക്കായി പ്രവർത്തിക്കുക എന്ന് പറയില്ലേ, പൂരത്തിന് പിരിവിന് വരുന്ന ആളുകളോട് നമ്മൾ എന്താ പറയുക, എന്റെ ചങ്ങായി.. ഒന്നിങ്ങ് അകത്തേയ്ക്ക് വരൂ, ഒരു സ്വകാര്യം പറയാനുണ്ടെന്ന് പറയാം, പിന്നെ പൂരത്തിന് പലരും പൈസ തരും, ഇത് നിനക്ക് ചായകുടിക്കാനാ, 50 രൂപ പിടിച്ചോ, ഇത് അതിലേക്ക് കൂട്ടണ്ട, അവന് ഭയങ്കര സന്തോഷമേ ഉണ്ടാകുള്ളു. നിങ്ങൾ പൂരത്തെ സഹായിച്ചിട്ടില്ല, ആ വ്യക്തിയേയാണ് സഹായിച്ചത്. എന്നാൽ പൈസ കൊടുത്തോ കൊടുത്തു. എല്ലാരും 10 രൂപ വെച്ചെടുത്തോ എന്ന് അഞ്ചാളോടും പറയുമ്പോൾ അവർ ഹാപ്പിയായും. ഇങ്ങനെ നിങ്ങൾ അതിനെ ഡൈവേർട്ട് ചെയ്യണം. ഞാൻ തരൂല എന്ന് പറയണ്ട, നമ്മളെ അങ്ങനെയല്ല നബി പഠിപ്പിച്ചത്. സ്നേഹം കൊടുത്ത് മനുഷ്യർക്ക് ഹിദായത്തിന്റെ വഴി കാണിച്ചുകൊടുക്കണമെന്നാണ്.
ഒരു ക്രിസ്മസ് ആഘോഷം നടക്കുകയാണ്, അതിൽ നമ്മൾക്ക് പങ്കെടുക്കാൻ പറ്റില്ല. ഓണ സദ്യ നടക്കുകയാണ്. വേഗം ചെന്ന് ഒരു മിഠായി വായിലിട്ട് പോവുക. പിന്നെ ഇപ്പോ തിന്നിട്ടെയുള്ളു മിഠായി, മധുരം ഇനി ഇങ്ങനെ തിന്നാൻ വയ്യ എന്ന് പറയുക. ഒരു മിഠായി കഴിക്കാതെ പോയി നുണ പറയേണ്ട, നുണ പറയാൻ പാടില്ല. നമ്മൾ അത് പറയില്ല. സത്യം പറഞ്ഞിട്ട് തന്നെ ഒരു ട്രിക്കിലൂടെ ഒഴിഞ്ഞ് മാറണം. അത് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരേണ്ട ആവശ്യം ഇല്ലല്ലോ? നമുക്ക്ത് ലൈവ് പാർട്ടിസിപ്പേറ്റ് ചെയ്യാൻ പറ്റുന്നതല്ല- പ്രസംഗത്തിൽ സിംസാറുൽ ഹഖ് ഹുദവി പറയുന്നു. നേരത്തെയും സമാനമായ പരാമർശങ്ങൾ നടത്തുകയും വിവാദമാവുകയും ചെയ്തിട്ടുണ്ട്. പ്രസംഗത്തിനെതിരെ വലിയ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.












Click it and Unblock the Notifications