അന്വേഷണം വഴിമുട്ടാൻ കാരണം പോലീസ്! ആദ്യമേ എന്തോ മറച്ചു വച്ചിരുന്നു, ജസ്റ്റിസ് കോശി പറഞ്ഞതിങ്ങനെ
തുടക്കം മുതലെ കേസുമായി ബന്ധപ്പെട്ട് പോലീസ് എന്തോ മറച്ചുവെയ്ക്കുന്നുണ്ടായിരുന്നു.
തിരുവനന്തപുരം: ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ മുൻ അധ്യക്ഷൻ ജസ്റ്റിസ് കോശി. പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ജസ്റ്റിസ് കോശി ഉന്നയിക്കുന്നത്. കേസിൽ പോലീസ് ഒത്തുകളിച്ചെന്ന് കേശി ആരോപിച്ചു. കൂടാതെ മരണവുമായി ബന്ധപ്പെട്ട് താൻ ആവശ്യപ്പെട്ട രേഖകൾ പോലീസ് നൽകാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതലെ കേസുമായി ബന്ധപ്പെട്ട് പോലീസ് എന്തോ മറച്ചുവെയ്ക്കുന്നുണ്ടായിരുന്നു. കൂടാതെ ശ്രിജീവിന്റെ മരണത്തെ കുറിച്ചുള്ള കമ്മീഷന്റെ അന്വേഷണം വഴിമുട്ടാൻ കാരണം പോലീസിന്റെ നിസ്സഹരണം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. പോലീസിനെ പ്രതിക്കൂട്ടിലാക്കി പോലീസ് കംപ്ലയന്റ്‌സ് അതോറിറ്റി മുന്‍ ചെയര്‍മാൻ ജസ്റ്റിസ് നാരായണ കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇദ്ദേഹവും കേസിൽ പോലീസിനു നേരെയാണ് വിരൾ ചൂണ്ടുന്നത്.
ഡിജിപിയോട് വിശദീകരണം തേടും
ശ്രീജീവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കിൽ ഡിജിപിയോട് വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കേസിൽ സിബിഐ അന്വേഷണത്തിനു കമ്മീഷൻ ശുപാർശചെയ്യുമെന്നും ജസ്റ്റിസ് പി മോഹന ദാസ് വ്യക്തമാക്കി
പോലീസ് കള്ളതെളിവുണ്ടാക്കി
ശ്രീജിവിന്റെ മരണം കസ്റ്റഡി മരണം തന്നെയാണെന്നു ആവർത്തിച്ച് ജസ്റ്റിസ് നാരായണ കുറുപ്പ് രംഗത്തെത്തിയിരുന്നു. കൂടാതെ കസ്റ്റഡി മരണം മറച്ചുവെയ്ക്കാൻ പോലീസ് കള്ളതെളിവ് ഉണ്ടാക്കി. താൻ അന്ന് പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നും തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ശ്രീജിവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വാദം. എന്നാൽ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ വിഷം കിട്ടിയെന്നതായിരുന്നു ഞങ്ങള്‍ ആദ്യം പരിശോധിച്ചത്. ഇതാണ് പോലീസിനു മേലുള്ള സംശയം ജനിപ്പിക്കുന്നത്. അതേസമയം ഇതിന് പിന്നില്‍ ചില ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.
പിന്തണയുമായി സോഷ്യൽ മീഡിയ
ശ്രീജിത്തിനു പിന്തുണയുമായി സോഷ്യൽ മീഡിയ കൂട്ടയ്മയും സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നുള്ളവർ നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ദിനം പ്രതി ശ്രീജിത്തിന് പിന്തുണയുമായി എത്തുന്ന ജനങ്ങളുടെ എണ്ണം വർധിച്ചു വരുകയാണ്. രാഷ്ട്രീയത്തിന് അധീതമായി ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു വർഷക്കാലമായി മഴയും വെയിലും കൊണ്ട് ഒറ്റയാൾ പോരാട്ടം നടത്തിയ ശ്രീജിത്തിന് പിന്തുണയുമായി ഇപ്പോൾ ആയിരക്കണക്കിന് പേരാണ് എത്തിയിരിക്കുന്നത്.
സത്യസന്ധമായി അന്വേഷണം
ശ്രീജിവിന്റെ മരണത്തിൽ വിശദീകരണവുമായി പോലീസ് അസോസിയേൽൻ രംഗത്തെത്തിയിട്ടുണ്ട്. കെപിഒ ജനറൽ സെക്രട്ടറി സിആർ ബിജുവാണ് ശ്രീജിവിന്റെ മരണത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുമെന്ന് പോലീസ് അസേസിയേഷൻ വ്യക്തമാക്കുന്നുണ്ട്.