മുതലപൊഴി ഹാർബറിന് ആഴം കൂട്ടാൻ അദാനിയുടെ ഡ്രജർ എത്തി
തിരുവനന്തപുരം: മുതലപൊഴി ഹാർബറിന്റെ ആഴം കൂട്ടുന്നതിന് അദാനി ഗ്രൂപ്പിന്റെ 'ശാന്തി സാഗർ 14 ' ഗ്രാബ് ഡ്രജർ പെരുമാതുറ മുതലപ്പൊഴിതുറമുഖത്ത് നങ്കൂരമിട്ടു.ഇതോടൊപ്പം വിഴിഞ്ഞം തുറമുഖ നിർമാണം കാര്യക്ഷമമാക്കാൻ പെരുമാതുറ മുതലപ്പൊഴി ഹാർബറിനോട് ചേർന്ന് കൂറ്റൻ ബോട്ടുകളും കപ്പലുകളും വന്ന് പോകുന്നതിന് ബോട്ട് ജെട്ടി നിർമ്മിക്കാനുള്ള പ്രവർത്തനത്തിന് കൂടി ഇവിടെ തുടക്കമാകും.ഉൾക്കടലിൽ നിന്നും ഹാർബറിലേക്ക് അടിഞ്ഞ് കൂടുന്ന മണൽമൂടി ഹാർബറിന്റെ ആഴം കുറഞ്ഞത് കാരണം ഇതുവഴി മത്സ്യ ബന്ധനത്തിന് പോകുന്ന വള്ളങ്ങൾ തിരയിൽപ്പെട്ട് മറിഞ്ഞ് നിരവധി മത്സ്യതൊഴിലാളികളുടെ ജീവനാണ് അപകരിക്കപ്പെട്ടത്.
ഇതിന്റെ പേരിൽ നിരവധി സമരങ്ങളും പ്രതിക്ഷേധങ്ങളുമാണ് സർക്കാർ നേരിട്ടത്. വർഷങ്ങളായി ഹാർബർ അതോറിറ്റി അഴിമുഖത്തെ മണൽ ഡ്രിജ് ചെയ്യുന്നതിനായി നിരവധി തവണ കരാർ ക്ഷണിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതിനിടെയാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ നിർമ്മാണം സുഖമമാക്കാൻ പെരുമാതുറ മുതലപ്പൊഴി ഹാർബറിനെ കണ്ടെത്തിയതും സർക്കാറിനെ സമീപിച്ചതും.വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ കൂറ്റൻ പാറ കിളിമാനൂർ ഭാഗത്തെ ക്വാറികളിൽ നിന്ന് കടൽമാർഗ്ഗം വിഴിഞ്ഞ് എത്തിക്കുന്നതിന് പെരുമാതുറ തുറമുഖം പ്രയോജനപ്പെടുത്തുമ്പോൾ പകരം ഹാർബറിലെ പ്രശനങ്ങൾക്ക് പരിഹാരം കാണാനും കഴിയും.
മണൽ മാറ്റുന്നതോടൊപ്പം പെരുമാതുറ ഭാഗത്ത് കൂറ്റൻ കപ്പലുകളും ബോട്ടുകളും വന്ന് പോകാനുള്ളവാർഫിന്റെ നിർമ്മാണത്തിനും അദാനി തുടക്കം കുറിക്കും. നീണ്ട ചർച്ചക്കൊടുവിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സർക്കാരും ഹാർബർ വിഭാഗവും കൈകൊണ്ടത്. വാർഫിന്റെ നിർമ്മാണം തുടങ്ങുന്നതോടെ അദാനിയുടെ ആധുനിക യന്ത്റങ്ങൾ മുതലപ്പൊഴിയിലെത്തി തുടങ്ങും .ഇതോടെ നിലവിൽ മുതലപൊഴിഹാർബർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് പരിഹാരമുണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അദാനി ഗ്രൂപ്പിന് വേണ്ടി വിഴിഞ്ഞത്തേക്ക് കല്ല് കൊണ്ട് പോകാനായി പെരുമാതുറയിൽ നിർമ്മിക്കുന്ന വാർഫിന്റെ അവകാശവും പരിപാലനവും വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരുന്നത് വരെ അദാനി ഗ്രൂപ്പിന് ആയിരിക്കും. അത് കഴിഞ്ഞാൽ വാർഫ് സർക്കാരിന് കൈമാറുമെന്നുമുള്ളതാണ് കരാർ.നേരത്തെ പലവട്ടം മണൽ മാറ്റുന്നതിന് സർക്കാർ നേരിട്ട് ശ്രമം നടത്തിയിരുന്നു. ഒരു തവണ ഡ്രിജ് ചെയ്ത് ആയിരക്കണക്കിന് ലോഡ് മണൽ ഇവിടെ നിന്നും അധികാരികളുടെ സഹായത്തോടെ കടത്തിയിരുന്നു. ഇതും വലിയ പ്രതിഷേധത്തിന് ഇടവരുത്തി.തുടർന്ന് ഡ്രിജിംഗ് നിർത്തിവച്ചു.തുടർന്ന് അഴിമുഖത്തേക്ക് മണൽ അടിഞ്ഞ് കയറി അപകടങ്ങൾ പതിവായി.