തൊഴിലാളികളെ പിരിച്ചുവിട്ട നടപടി; മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും സമരം പ്രഖ്യാപിച്ച് സിഐടിയു
കൊച്ചി:മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ വീണ്ടും അനിശ്ചിതികാല സമരത്തിലേക്ക്. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ തീർന്ന 52 ദിവസം നീണ്ടു നിന്ന അനിശ്ചിത കാല പണിമുടക്കിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചെന്നും സർക്കാർ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിട്ടതെന്നും ആരോപിച്ചാണ് സിഐടിയുവിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വീണ്ടും സമരം പ്രഖ്യാപിച്ചത്.
43 ശാഖകളില്‍ നിന്നായി 166 തൊഴിലാളികളെയാണ് മാനേജ്മെന്‍റ് ഒത്തുതീര്‍പ്പ് വ്യനസ്ഥകള്‍ ലംഘിച്ച് പിരിച്ചുവിട്ടതെന്ന് സിഐടിയു ആരോപിച്ചു. ജനവരി രണ്ട് മുതലാണ് അനിശ്ചിതകാല സമരം.
ശമ്പള വർദ്ധനവ്, കരാർ വ്യവസ്ഥകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 2019 ഓഗസ്റ്റ് 20 നാണ് സിഐടിയു സമരം പ്രഖ്യാപിച്ചത്. സമരം 52 ദിവസം നീണ്ടുന്നിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് നിരീക്ഷകനെ നിയോഗിക്കുകയും 2019 ഒക്ടോബർ 10ന് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി ത്രികക്ഷി കരാറുണ്ടാക്കി സമരം അവസാനിപ്പിക്കുകയായിരുന്നു.
സമരവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികാര നടപടിയും സ്വീകരിക്കില്ലെന്ന കരാർ വ്യവസ്ഥക്ക് വിരുദ്ധമായി സംഘടനയിലെ നേതാക്കന്മാർ ഉൾപ്പെടുന്ന ജീവനക്കാർ ജോലിചെയ്യുന്ന ബ്രാഞ്ചുകൾ അടച്ചുപൂട്ടി 166 ജീവനക്കാരെ പിരിച്ചു വിട്ടു കൊണ്ട് 7-ാം തീയതി വൈകുന്നേരം 5 മണിക്ക് ഇമെയിൽ ആയി നോട്ടീസ് നൽകുകയാണുണ്ടായത്. ഇതിൽ ഭൂരിഭാഗവും സ്ത്രീ ജീവനക്കാരാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾ ഒന്നും ബാധകമല്ല എന്ന നിലയിൽ യാതൊരു അറിയിപ്പും ഇല്ലാതെ നിയമവിരുദ്ധമായാണ് പിരിച്ചുവിട്ട നടപടി. ട്രേഡ് യൂണിയൻ പ്രവർത്തനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന മാനേജ്മെന്റിന്റെ ധാർഷ്ട്യമാണ് പ്രകടമാകുന്നത്. കോടതിയെ തെറ്റിധരിപ്പിച്ച് ഓർഡർ ഇറക്കി ജീവനക്കാർക്ക് സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിലേക്ക് പോവുകയാണ് മുത്തൂറ്റ് മാനേജ്മെന്റ്ന്റെ ക്രൂരതയാണെന്നും .നോൺ ബാങ്കിംഗ് ആന്റ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് ആരോപിച്ചു.