മുത്തൂറ്റ് സമരം അവസാനിച്ചു; ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കും, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ഇതോടെ നാളെ മുതൽ മുത്തൂറ്റ് ഫിനാൻസിന്റെ എല്ലാ ബ്രാഞ്ചുകളും തുറന്ന് പ്രവർത്തിക്കും, തൊഴിലാളി യൂണിയനും മാനേജ്മെന്റും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
" അയോധ്യയിൽ പള്ളി നിർമിക്കുന്നത് അസാധ്യം'' കേസ് ജയിച്ചാലും ഭൂമി വിട്ടുനൽകാമെന്ന് മുസ്ലീം സംഘടന
പിരിച്ചുവിട്ട 8 തൊഴിലാളികളെ തിരിച്ചെടുക്കുമെന്നും 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുമെന്നും മാനേജ്മെന്റ് തൊഴിലാളികൾക്ക് ഉറപ്പ് നൽകി. ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്ന ആവശ്യവും മാനേജ്മെന്റ് അംഗീകരിച്ചു. താൽക്കാലികമായി 500 രൂപ ശമ്പളം വർദ്ധിപ്പിക്കും. സമരം അവസാനിപ്പിക്കുകയാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു. ചർച്ചയിലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും.
ശമ്പളവർധനയും ആനുകൂല്യങ്ങളും അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മുത്തൂറ്റ് ഫിനാൻസിലെ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. 11 റീജിയണൽ ഓഫീസുകളിലേയും 611 ശാഖകളിലേയും 1800 ലേരെ ജീവനക്കാരാണ് പണിമുടക്ക് നടത്തിയത്. ഇത്രയും ജീവനക്കാർ ഒരു മാസത്തിലേറെയായി സമരം തുടർന്നിട്ടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു.
മൂന്ന് തവണ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ സാന്നിധ്യത്തിൽ നടത്തിയ ആദ്യ ചർച്ചയും ഫലം കാണാതെ പിരിയുകയായിരുന്നു. സമരക്കാരും ജോലിക്കെത്തിയ ജീവനക്കാരും ഏറ്റുമുട്ടിയത് ഉൾപ്പെടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ജീവനക്കാരെ ജോലി ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടർ ഓഫീസിന് മുമ്പിൽ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. ഇതിനിടെ സമരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ചില ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നതായി മുത്തൂറ്റ് പ്രഖ്യാപിച്ചിരുന്നു.