മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് കല്ലേറിൽ പരുക്ക്, പിന്നിൽ സിഐടിയുവെന്ന് മാനേജ്മെന്റ്
കൊച്ചി: മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറ്. ജീവനക്കാർക്കൊപ്പം ഓഫീസിലേക്ക് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ഡിഐജി ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. തലയ്ക്ക് പരുക്കേറ്റ ജോർജ് അലക്സാണ്ടറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിഐടിയു ഗുണ്ടകളാണെന്ന് മുത്തൂറ്റ് മാനേജ്മെന്റ് ആരോപിച്ചു.
വിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്കൊരുങ്ങി സംസ്ഥാന സർക്കാർ; വിശദീകരിച്ച് മുഖ്യമന്ത്രി
കാറിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്നു ജോർജ് അലക്സാണ്ടർ. കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് ആക്രമണം നടന്നത്. മുത്തൂറ്റ് ശാഖകൾ അടച്ച് പൂട്ടിയതിനും ജീവനക്കാരെ പിരിച്ചു വിട്ടതിനും എതിരെ കൊച്ചിയിലെ മുത്തൂറ്റ് ആസ്ഥാനത്ത് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്.
കഴിഞ്ഞ ദിവസം ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഡിഐജി ഓഫീസിന് മുമ്പിൽ എല്ലാ ജീവനക്കാരും ഒത്തുകൂടിയ ശേഷം അവിടെ നിന്ന് ഒരുമിച്ച് പ്രത്യക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറുള്ളത്. ഇത്തരത്തിൽ ജീവനക്കാർക്കൊപ്പം ഓഫീസിലേക്ക് പോകാൻ എത്തിയപ്പോഴാണ് എംഡിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തുടർച്ചയായി സിഐടിയുവിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായെന്ന് ജോർജ് അലക്സാണ്ടറുടെ മകൻ ഈപ്പൻ അലക്സാണ്ടർ ആരോപിച്ചു. സംഭവം നടക്കുമ്പോൾ വാഹനത്തിന്റെ പിൻസീറ്റിൽ ഈപ്പൻ അലക്സാണ്ടർ ഉണ്ടായിരുന്നു. പിൻവശത്തെ ഗ്ലാസ് തകർന്നെങ്കിലും ഈപ്പൻ അലക്സാണ്ടറിന് പരുക്കേറ്റില്ല. ഇരുപതോളം പേർ കല്ലെറിഞ്ഞുവെന്നാണ് മാനേജ്മെന്റ് ആരോപിക്കുന്നത്.
അതേ സമയം മുത്തൂറ്റ് സമരങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ തീരുമാനം എടുക്കുന്നത് മാനേജ്മെന്റാണെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ ആരോപിച്ചു. എടുക്കുന്ന തീരുമാനങ്ങൾ മാനേജ്മെന്റ് നടപ്പിലാക്കുന്നില്ല. സമരം സമാധാനപരമായി പരിഹരിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മാനേജ്മെന്റ് തൊഴിലാളികളോട് സൗഹാർദ്ദപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.