മൂത്തൂറ്റ് വിഷയം; തൊഴിൽ തർക്കം തീർക്കേണ്ടത് ഇങ്ങനെയോ? സിഐടിയുവിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!
കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി തർക്ക വിഷയത്തിൽ സിഐടിയുവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തൊഴില്‍ പ്രശ്നം പരിഹരിക്കേണ്ടത് ഈ രീതിയിലാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മധ്യസ്ഥത ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി പറഞ്ഞിട്ട് മതി ഇനി ചർച്ചയെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. സിഐടിയു പോലൊരു തൊഴിലാളി സംഘടന ഈ രീതിയില്‍ അല്ല പെരുമാറേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ മധ്യസ്ഥ ചര്‍ച്ചകളുമായി മുന്നോട്ട് പോകണമെന്ന് സിഐടിയു കോടതിയെ അറിയിച്ചു.
അക്രമസംഭവങ്ങളെ അപലപിക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും സിഐടിയു കോടതിയില്‍ വ്യക്തമാക്കി. മുത്തൂറ്റ് കട്ടപ്പന ശാഖ മാനേജർ അനിത ഗോപാലിന്റെ തലയിലൂടെ കഴിഞ്ഞ ദിവസം സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചിരുന്നു. ഫീസിന് പുറത്തുനിന്നിരുന്ന സിഐടിയു പ്രവര്‍ത്തകരാണ് തനിക്കെതിരേ അതിക്രമം നടത്തിയതെന്ന് അനിതാ ഗോപാല്‍ ആരോപിക്കുകയായിരുന്നു.