അന്തസ്സായി വ്യവസായം നടത്താൻ പഠിപ്പിയ്ക്കും, ഇത് കേരളമാണെന്ന് മുത്തൂറ്റ് മറക്കരുതെന്ന് എം സ്വരാജ്
കൊച്ചി: കൊച്ചി: മുത്തൂറ്റിലെ തൊഴിലാളി സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ശമ്പള വര്‍ധനവ് നടപ്പിലാക്കുക, തടഞ്ഞ് വെച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമര രംഗത്തേക്ക് ഇറങ്ങിയത്.
സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുമെന്നാണ് മുത്തൂറ്റിന്റെ ഭീഷണി. കഴിഞ്ഞ ദിവസം പ്രശ്‌നം പരിഹരിക്കാന്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മടങ്ങിപ്പോവുകയായിരുന്നു. തൊഴിലാളി സമരത്തോടുളള മുത്തൂറ്റിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം എംഎല്‍എ എം സ്വരാജ്. ഇത് കേരളമാണെന്ന് മുത്തൂറ്റ് സ്വരാജ് മുന്നറിയിപ്പ് നല്‍കുന്നു.
സമരം തകർക്കാൻ ശ്രമം
മുത്തൂറ്റിലെ സമരം, അടിമ വേലയ്ക്കെതിരായ തൊഴിലാളി മുന്നേറ്റം എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. പൂർണരൂപം വായിക്കാം: '' മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം മുപ്പതാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. അടിമവേലയ്ക്കെതിരായ തൊഴിലാളികളുടെ ന്യായമായ അവകാശ സമരമാണ് മുത്തൂറ്റിൽ നടക്കുന്നത്. തൊഴിലാളികളുടെ ഈ ജീവൽസമരത്തെ പണത്തിന്റെ ഹുങ്കിൽ മാധ്യമങ്ങളിൽ പരസ്യം നൽകിയും നവ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയും തകർക്കാനാണ് മാനേജ്മെൻറ് ശ്രമിക്കുന്നത്.
തൊഴിലുടമകൾക്ക് അപമാനം
തൊഴിൽ വകുപ്പ് എൻഫോഴ്സ്മെൻറ് മുത്തൂറ്റിന്റെ ചെറിയൊരു ശതമാനം ബ്രാഞ്ചുകളിൽ മാത്രം നടത്തിയ പരിശോധനയിൽ മിനിമം വേതനം കൊടുക്കാതെയാണ് പല ജീവനക്കാരെ കൊണ്ടും തൊഴിലെടുപ്പിയ്ക്കുന്നതെന്നു കണ്ടുപിടിയ്ക്കുകയുണ്ടായി. മിനിമം വേതന നിയമത്തിന് പുല്ലുവില കണക്കാക്കാത്ത മാനേജ്മെന്റിന്റെ കള്ളത്തരമാണ് കയ്യോടെ പിടിയ്ക്കപ്പെട്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മിനിമം വേതനം പോലും നൽകാതെ നഗ്നമായ നിയമ ലംഘനം നടത്തുന്ന, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മാനേജ്മെന്റ് അന്തസായി വ്യവസായം നടത്തുന്ന തൊഴിലുടമകൾക്ക് അപമാനമാണ്.
ആവശ്യങ്ങൾ പുതിയതല്ല
ഇപ്പോൾ നടക്കുന്ന സമരം പുതിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ളതല്ല. ഏറെ മുമ്പ് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ധാരണയായ , മാനേജ്മെന്റ് തല കുലുക്കി സമ്മതിച്ച് കരാറായ കാര്യങ്ങൾ നടപ്പിലാക്കാതെ വഞ്ചന കാണിക്കുന്നതിനെതിരായ സമരമാണിത്. ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ശമ്പളത്തിൽ നിയമാനുസൃത വർദ്ധനവ് അനുവദിയ്ക്കുക, അനിശ്ചിതമായി പ്രൊബേഷൻ നീട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികൾ അവസാനിപ്പിയ്ക്കുക, എംപ്ലോയീസ് സ്റ്റോക് ഓപ്ഷൻ പുന:സ്ഥാപിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളെല്ലാം മാനേജ്മെന്റ് ചർച്ചയിലൂടെ സമ്മതിച്ചതാണ്.
കേരളം പഠിപ്പിയ്ക്കും
നിരവധി സൂചനാ സമരങ്ങൾക്ക് ശേഷമാണ് അനിശ്ചിതകാല സമരത്തിലേയ്ക്ക് കടക്കാൻ തൊഴിലാളികൾ നിർബന്ധിതരായത്. മാനേജ്മെന്റ് വാക്കുപാലിയ്ക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പ്രതിവർഷം രണ്ടായിരത്തിൽപരം കോടി രൂപയുടെ ലാഭം കൊയ്യുന്ന മാനേജ്മെന്റാണ് തൊഴിലാളികൾക്ക് മിനിമം കൂലി പോലും കൊടുക്കാതെ ചൂഷണം ചെയ്യുന്നത്. മുത്തൂറ്റിന്റെ ലാഭം തൊഴിലാളികളുടെ അധ്വാനവും സാധാരണക്കാരന്റെ പണവുമാണ്. മനുഷ്യപ്പറ്റില്ലാത്ത മാനേജ്മെൻറിനെ അന്തസായി ഈ വ്യവസായം നടത്താൻ കേരളം പഠിപ്പിയ്ക്കും.
വാക്ക് മാറ്റി മുങ്ങി
അടിമവേലയുടെ കാലം കഴിഞ്ഞെന്ന് മുത്തൂറ്റ് മനസിലാക്കണം. അസംബന്ധ നാടകം കളിച്ചും അപവാദ പ്രചരണം നടത്തിയും മാധ്യമങ്ങൾക്ക് വൻ തുക നൽകി പരസ്യം കൊടുത്തും അടച്ചുപൂട്ടൽ ഭീഷണി നടത്തിയും സമരത്തെ പൊളിയ്ക്കാമെന്നാണ് മാനേജ്മെന്റ് വ്യാമോഹിയ്ക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിയ്ക്കാൻ നടത്തിയ ശ്രമം ദയനീയമായി പാളിയപ്പോൾ കോടതിയിൽ നിന്ന് ഇളിഭ്യരായി മാനേജ്മെന്റിന് മടങ്ങേണ്ടി വന്നു. കോടതിയുടെ മധ്യസ്ഥതയിൽ സമരം ചർച്ച ചെയ്ത് പരിഹാരം കാണാൻ സമ്മതം അറിയിച്ച മാനേജ്മെൻറ് പിന്നീട് പറഞ്ഞ വാക്ക് മാറ്റി മുങ്ങുകയായിരുന്നു.
ഇതാണ് മുത്തൂറ്റ് മര്യാദ
ചർച്ചയിലായാലും കോടതിയിലായാലും പറയുന്ന വാക്കിന് വില കൽപ്പിയ്ക്കാത്ത, അന്തസില്ലാത്ത , ഈ മാനേജ്മെന്റിനെ അന്തസായി ബിസിനസ് നടത്തുന്നതെങ്ങനെയെന്ന് പഠിപ്പിച്ചിട്ടേ ഈ സമരം അവസാനിയ്ക്കൂ . കോടതിയുടെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തയ്യാറാണെന്ന തൊഴിലാളികളുടെ വാക്കിൽ മാറ്റമില്ല. ഞങ്ങൾ പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നു. ഇനി മാനേജ്മെൻറ് പറയട്ടെ. 3 മണിക്ക് മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുക്കാൻ അസൗകര്യമാണെന്ന് 2.46 ന് അറിയിക്കുന്ന മര്യാദയാണ് മുത്തൂറ്റ് മര്യാദ! പണമുണ്ടെങ്കിൽ എന്തുമാവാമെന്ന് മുത്തൂറ്റ് ധരിയ്ക്കരുത്.
തൊഴിലാളികൾ മുട്ടുമടക്കില്ല
അന്തസായി ജീവിയ്ക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പു നൽകുന്നതാണ്. അഭിമാനത്തോടെ ജോലി ചെയ്യാനും ന്യായമായ വേതനം കൈപ്പറ്റാനും ചൂഷണങ്ങളെ എതിർക്കാനും തൊഴിലാളിയ്ക്കവകാശമുണ്ട്. പണവും നുണയും കൊണ്ട് ഒരു സമരത്തെയും തകർക്കാനാവില്ല . അങ്ങനെ തകർന്ന ചരിത്രവുമില്ല. തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയും സാമാന്യ മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചും തൊഴിലാളികളെ അടിമകളായി കണക്കാക്കുന്ന മുത്തൂറ്റ് മാനേജ്മെന്റിന്റെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയും മുന്നിൽ തൊഴിലാളികൾ മുട്ടുമടക്കില്ല.
കേരളമാണെന്ന് മുത്തൂറ്റ് മറക്കരുത്
ഇത് കേരളമാണെന്ന് മുത്തൂറ്റ് മറക്കരുത്. പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ മനുഷ്യാവകാശങ്ങൾക്കു വില കൽപ്പിക്കാതെയും തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിയും മുന്നോട്ടു പോകാൻ ഒരു മുത്തൂറ്റിനെയും അനുവദിയ്ക്കില്ല. ഈ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ജനകീയ സമരങ്ങളുടെ നേട്ടങ്ങളനുഭവിയ്ക്കുന്ന കേരളീയ സമൂഹമൊന്നടങ്കം ഈ സമരത്തെ പിന്തുണയ്ക്കണം. സമാന ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിലും അസംഘടിത മേഖലയിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാർ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് ഈ സമരത്തെ കാണുന്നത്'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്