വനം കൊള്ളയില്‍ അന്വേഷണം പ്രഹസനം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എംഎം ഹസന്‍
തിരുവനന്തപുരം: വയനാട്ടിലെ മുട്ടില്‍ ഉള്‍പ്പെടെ എട്ട് ജില്ലകളിലായി നടന്ന വനം കൊള്ളയില്‍ 250 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വയനാട്ടിലും പത്തനംതിട്ടയിലും തൃശൂരിലും ഇടുക്കിയിലുമായി വ്യാപകമായ വനംകൊള്ളയാണ് നടന്നത്. വനം മാഫിയ, ഉന്നത ഉദ്യോഗസ്ഥര്‍, സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കള്‍ എന്നിവരടങ്ങിയ കൊള്ളസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരികയാണെന്നും അതിനാല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലോ അതല്ലെങ്കില്‍ ജുഡീഷ്യല്‍ തലത്തിലോ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ റവന്യൂു വകുപ്പ് ഇറക്കിയ ഉത്തരവ് വനം മാഫിയക്ക് വേണ്ടിയായിരുന്നു. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ഫോറസ്റ്റ് വിഭാഗങ്ങള്‍ ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിലൂടെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയില്ല. കൊള്ളയ്ക്ക് നേതൃത്വം നല്‍കിയ വനം, റവന്യൂ തലത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കുറ്റവാളികള്‍ നടത്തുന്ന അന്വേഷണത്തില്‍ അഴിമതി കണ്ടുപിടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ റവന്യൂ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവിനെക്കുറിച്ചാണ് യഥാര്‍ത്ഥത്തില്‍ അന്വേഷണം നടത്തേണ്ടത്. വകം കൊള്ളക്കാര്‍ക്ക് വേണ്ടി പഴുതുണ്ടാക്കി തയാറാക്കിയ ഉത്തരവിന് പിന്നില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്ന് കണ്ടെത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ അങ്ങനെയൊരു ഉത്തരവ് ഇറക്കാനാകില്ല.
ലോക്ഡൗണിന്റെ മറവില്‍ നടത്തിയ ഈ ആസൂത്രിതമായ കൊള്ളക്ക് പിന്നില്‍ മുഖ്യമന്ത്രി, മുന്‍ റവന്യൂ, വനം മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് പുറത്തുവരണമെങ്കില്‍ ഇപ്പോഴത്തെ അന്വേഷണം പോര. ഉത്തരവ് സദുദ്ദേശപരമായിരുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ദുരുദ്ദേശപരമായി ഉത്തരവ് ഇറക്കിയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്‍ വാദിക്കുന്നത്. ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ഉത്തരവ് പുറത്തുവന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാവില്ല. സമഗ്രമായ അന്വേഷണത്തിലൂടെയെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുവെന്നും ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് ആയിരം കേന്ദ്രങ്ങളില്‍ 24-ന് സംസ്ഥാന തലത്തില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Recommended Video
കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം
സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങളോട് സഹകരിച്ചും ഇത്തരം കൊളളകള്‍ക്കെതിരെ സമരം നടത്തിയും ക്രിയാത്മക പ്രതിപക്ഷമായി യുഡിഎഫ് മുന്നോട്ടുപോകും. സഹകരണവും സമരവുമെന്നതാണ് യുഡിഎഫിന്റെ നയം. സെക്രട്ടറിയേറ്റിന് മുന്നിലും സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലുമാണ് യുഡിഎഫ് ധര്‍ണ നടത്തുക. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട നായിക; കനിഹയുടെ ചിത്രങ്ങൾ വൈറലാകുന്നു