കണ്ടാമൃഗത്തേക്കാൾ ചർമ്മബലം..മുടിയനായ പുത്രൻ തറവാട്ടിൽ കയറിയപ്പോൾ തറവാടാകെ തകർന്നു;പരിഹസിച്ച് ജയരാജൻ
തിരുവനന്തപുരം; മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരൻ എഐസിസി അംഗത്വം രാജിവെച്ചത് പുതിയ കെപിസിസി നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്.രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ചതിൽ അനുനയനീക്കങ്ങൾ തുടരവേയാണ് ഇപ്പോഴത്തെ രാജി. അതിനിടെ സുധീരന്റെ രാജിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും കോൺഗ്രസ് നേതൃത്വത്തേയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. . പട പേടിച്ച് പന്തളത്ത് പോയപ്പോൾ പന്തം കൊളുത്തിപ്പട എന്നതുപോലൊരു അനുഭവമാണ് കോൺഗ്രസ്സിലിപ്പോൾ എന്ന് ജയരാജൻ പറഞ്ഞു.
''കോൺഗ്രസ്സിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അതെല്ലാം മാധ്യമസൃഷ്ടിയാണെന്നു''മുള്ള സുധാകരന്റെ പ്രതികരണം കണ്ടപ്പോൾ കണ്ടാമൃഗത്തേക്കാൾ ചർമ്മബലമുള്ള ഒരാളായി മാത്രമേ ആർക്കും വിലയിരുത്താനാവൂ. കോൺഗ്രസ്സിന് അന്ത്യകൂദാശയുടെ സമയമായി. ഒരു മുടിയനായ പുത്രൻ തറവാട്ടിൽ കയറിയപ്പോൾ തറവാടാകെ തകരുന്നതാണ് മലയാളികൾ കാണുന്നതെന്നും ജയരാജൻ പരിഹസിച്ചു. ജയരാജന്റെ വാക്കുകളിലേക്ക്
പ്രതിപക്ഷ നേതാവിന്റെ മാപ്പുപറച്ചിലിന് ശേഷം എഐസിസി അംഗത്വം കൂടി രാജിവെച്ച വി.എം. സുധീരൻ നൽകുന്ന സന്ദേശമെന്ത്?മുതിർന്ന് കോൺഗ്രസ്സ് നേതാവ് വി.എം. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ പ്രതിപക്ഷനേതാവ് സുധീരനുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ തുറന്നുപറയുകയും ചെയ്തു. എന്നാൽ എഐസിസി അംഗത്വം കൂടി രാജിവെച്ച് നേതൃത്വത്തിന് വിഎം സുധീരൻ നൽകിയ മറുപടി താൻ പിറകോട്ടില്ലെന്ന് തന്നെയല്ലേ? എന്നിട്ടും കെപിസിസി പ്രസിഡന്റ് കുലുങ്ങുന്നില്ല.
തന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ഹൈക്കമാന്റ് ചൂണ്ടിക്കാട്ടിയാൽ മാത്രമേ തിരുത്തുകയുള്ളൂവെന്നുമാണ് പ്രസിഡന്റിന്റെ വിശദീകരണം. പട പേടിച്ച് പന്തളത്ത് പോയപ്പോൾ പന്തം കൊളുത്തിപ്പട എന്നതുപോലൊരു അനുഭവമാണ് കോൺഗ്രസ്സിലിപ്പോൾ. പുതിയ നേതൃത്വം കോൺഗ്രസ്സിനെ രക്ഷിക്കാനായി ഹൈക്കമാന്റ് നിയമിച്ചപ്പോൾ കൂട്ട രാജിയാണുണ്ടായത്. രാജി പിൻവലിപ്പിക്കാൻ നോക്കുമ്പോൾ രാജിക്കായി ആളെക്കൂട്ടുന്ന കൂട്ടമണിയാണ് വിഎം സുധീരന്റെ ഇരട്ട രാജി.
വീമ്പുപറച്ചിലിൽ പണ്ടേ വിരുതനായ കെപിസിസി പ്രസിഡന്റിന്റെ വീൺവാക്കുകൾ ഇപ്പോൾ സ്വന്തം അണികൾ പോലും വിശ്വസിക്കുന്നില്ല. ''കോൺഗ്രസ്സിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അതെല്ലാം മാധ്യമസൃഷ്ടിയാണെന്നു''മുള്ള പ്രസിഡന്റിന്റെ പ്രതികരണം കണ്ടപ്പോൾ കണ്ടാമൃഗത്തേക്കാൾ ചർമ്മബലമുള്ള ഒരാളായി മാത്രമേ ആർക്കും വിലയിരുത്താനാവൂ. കോൺഗ്രസ്സിന് അന്ത്യകൂദാശയുടെ സമയമായി. ഒരു മുടിയനായ പുത്രൻ തറവാട്ടിൽ കയറിയപ്പോൾ തറവാടാകെ തകരുന്നതാണ് മലയാളികൾ കാണുന്നത്,ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം സുധീരന്റെ രാജിയിൽ പാർട്ടിയിൽ അസ്വസ്ഥതകൾ തുടരവെ കെ സുധാകരനെതിരെ കടുത്ത വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിലാണ് പെരുമാറുന്നതെന്ന് മുല്ലപ്പള്ള കുറ്റപ്പെടുത്തി. എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വത്തിന് കഴിയുന്നില്ല. കഴിഞ്ഞ 50 വര്ഷത്തിനിടെ സ്ലോട്ട് വെച്ച് കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ലെന്ന് മുല്ലപ്പള്ളി ആഞ്ഞടിച്ചു.
Recommended Video
ഒരുപാട് മൂല്യങ്ങൾ ഉയർത്തിപിടിച്ച് നടക്കുന്ന നേതാവാണ് വിഎം സുധീരൻ. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പൂർണമായും ഉൾക്കൊണ്ട് മാത്രമേ പാർട്ടിക്ക് മുന്നോട്ട് പോകാൻ സാധിക്കുള്ളൂവെന്നും മുതിർന്ന നേതാക്കളേയും ഉൾക്കൊള്ളാൻ പുതിയ കെപിസിസി നേതൃത്വം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് ഹൈക്കമാന്റ്. സുധീരനുമായി ചർച്ച നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരഖ് അൻവർ പറഞ്ഞു. എല്ലാവരേയും വിശ്വാസത്തിൽ എടുത്ത് കൊണ്ട് മാത്രമേ പാർട്ടി മുന്നോട്ട് പോകുകയുള്ളൂ. മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ പാർട്ടിക്ക് അനിവാര്യമാണെന്നും താരിഖ് പറഞ്ഞു.