'പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ല'; വിമർശിച്ച് എം വി ജയരാജൻ
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ വിമർശനമുന്നയിച്ച് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ വിവാദ പരാമർശത്തിലായിരുന്നു എം വി ജയരാജന്റെ പ്രതികരണം. പന്തീരാണ്ട് കാലം പട്ടിയുടെ വാൽ കുഴലിൽ ഇട്ടാൽ നേരെയാവില്ലെന്ന് എം വി ജയരാജൻ കെ സുധാകരനെ കുറ്റപ്പെടുത്തി.
ജനങ്ങൾ ഇതിന് ബാലറ്റിലൂടെ മറുപടി നൽകും. സുധാകരൻ നടത്തിയത് പദവിക്ക് നിരക്കാത്ത പ്രയോഗമാണ്. പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിന് ആവില്ലെന്ന് എം വി ജയരാജൻ വിമര്‍ശിച്ചു.
'തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ആണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം'. ഇതിന് പിന്നാലെയാണ് എം വി ജയരാജൻ വിമർശനം ഉന്നയിച്ചത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു വിവാദ സംഭവം നടന്നത്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമാണ് നടത്തിയെന്നാരോപിച്ച് മന്ത്രിമാരും സി പി എം നേതാക്കളും കടുത്ത വിമർശനം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.
സംഭവം വലിയ രീതിയിലുള്ള വിവാദ തലത്തിലേക്ക് മാറി. അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ഇടത് യുവജന സംഘടനകൾ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും ആവിശ്യപ്പെട്ടു. സംഭവം വിവാദമായി മാറിയതിനു പിന്നാലെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയാണ് ചെയ്തത്.
ഇന്നലെയാണ് കെ സുധാകരന്റെ പ്രതികരണം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനെ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മലബാറിലെ പ്രാദേശിക ഭാഷ പ്രയോഗമായാണ് ഉപയോഗിച്ചതെന്നും പരാമര്‍ശം അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ആ പരാമർശം താൻ പിന്‍വലിക്കുന്നെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
'താൻ പറഞ്ഞത്, അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചാണ്. ഞാനിപ്പോള്‍ എന്നെ കുറിച്ച് പറയാറുണ്ട്, ഞാൻ പട്ടിയെ പോലെ ഓടുകയാണഅ എന്ന്. അങ്ങനെ പറഞ്ഞാൽ, ഞാന്‍ പട്ടിയാണെന്ന് അര്‍ത്ഥമില്ലല്ലോ. അതൊരു ഉപമയാണ്. ആരെ പറ്റിയാ ഞാന്‍ പറഞ്ഞത്. പിണറായി വിജയനെ പറ്റി. അദ്ദേഹം പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നി എങ്കിൽ തന്റെ ആ പരാമർശം, താൻ പിന്‍വലിക്കുന്നു. ഞാന്‍ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല' - കെ സുധാകരന്റെ വാക്കുകൾ.
അതേസമയം, സുധാകരന്റെ പരാമര്‍ശം അപലപനീയം ആണെന്നാണ് സി പി എമ്മും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും വ്യക്തമാക്കിയത്. സംഭവത്തിൽ കെ പി സി സി അധ്യക്ഷൻ കെ. സുധാകരനെതിരെ വിമർശനമുന്നയിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഇന്ന് രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ പദവിക്കു നിരക്കാത്ത പ്രയോഗമാണ് മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ നടത്തിയതെന്ന് വിജയരാഘവൻ പറഞ്ഞു. വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയം എൽ ഡി എഫ് പിടിച്ചെടുക്കുമെന്ന് പരിഭ്രാന്തിയാണ് സുധാകരനെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തിയിരുന്നു.
പങ്കാളിയുമായുള്ള ബന്ധം വഷളാകും; ചൊവ്വ മീനം രാശിയിൽ; ഈ രാശിക്കാർക്ക് പണം ഏതു വഴിയും കിട്ടും !
മുഖ്യനെ അധിക്ഷേപിച്ച് സ്വയം ആളാകാൻ ശ്രമിക്കുകയാണ് കെ സുധാകരൻ. അദ്ദേഹത്തിന്റെ പദവിക്ക് പോലും നിരക്കാത്ത മര്യാദ കാണിക്കാത്ത പ്രയോഗമാണ് നടത്തിയത്. ഇടതുമുന്നണിയുടെ നിലപാടിന് അനുകൂലമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ ഡി എഫിന് വേണ്ടി വോട്ട് രേഖപ്പെടുത്തും. 100 സീറ്റ് തൃക്കാക്കരയിൽ എൽ ഡി എഫ് തികയ്ക്കുമെന്ന് വിജയരാഘവൻ മനോരമ ന്യൂസിനോട് വ്യക്തമാക്കി. കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയിൽ പ്രതിപക്ഷം പല കാര്യങ്ങളും ഉന്നയിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.