കൂട്ടിലിട്ട തത്തയെപ്പോലെ സിബിഐ മാറിയോ? 2ജി സ്പെക്ട്രം കേസ് വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍
തിരുവനന്തപുരം: 2ജി സ്പെക്ട്രം അഴിമതി കേസില്‍ ദില്ലി പ്രത്യേക സിബിഐ കോടതിയുടെ വിധി വന്നതിനുപിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എംവി ജയരാജന്‍ രംഗത്ത്. കൂട്ടിലിട്ട തത്തയെപ്പോലെ സിബിഐ മാറിയോ എന്ന സംശയം ഉയര്‍ന്നുവരുന്നതെന്ന് ജയരാജന്‍. രാഷ്ട്രീയവേട്ടക്കായി അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപവും നേരത്തെ ഉയർന്നുവന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
സിബിഐ പോലുള്ള അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകരുന്നത് ആശാസ്യമല്ലെന്നും. അഴിമതിക്കേസുകളുടെ അന്ത്യം ഇത്തരത്തിലാവുന്നത് അഴിമതി നടത്തുന്നവർക്ക് പ്രചോദനമാവുകയും ചെയ്യുന്നു. സുപ്രീംകോടതി വിധി സിബിഐക്ക് ഒരു പാഠവും താക്കീതുമാണിതെന്ന് ജയരാജന്‍ അഭിപ്രായപ്പെട്ടു. ടുജി സ്‌പെക്ട്രം അഴിമതിക്കേസിൽ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടത് ജനങ്ങളിലാകെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ടുജി സ്‌പെക്ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നായിരുന്നു. രാജ്യത്തെ മികച്ച അന്വേഷണ ഏജൻസിയാണ് സിബിഐ.
കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കാൻ കാരണമായത് ഫലപ്രദമായി കേസ് അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുകൊണ്ടാണ്. ലേലമൊന്നും നടത്താതെ സ്വന്തക്കാർക്ക് സ്‌പെക്ട്രം ലൈസൻസ് നൽകുകയായിരുന്നു. അതുവഴി സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. അഴിമതിക്കാരെ തുറുങ്കിലടക്കാൻ കഴിയാത്തവിധത്തിലാണ് പല അഴിമതിക്കേസുകളുടെയും നടത്തിപ്പ് എന്നാണ് മൂന്ന് ടുജി സ്‌പെക്ട്രം കേസുകളിൽ ഒന്നിന്റെ വിധി നൽകുന്ന സൂചനയെന്നു എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.