ആയിരം തവണ ആവർത്തിച്ചാലും പുള്ളിപ്പുലിയുടെ പുള്ളി മാറില്ല, ബിജെപിക്കെതിരെ എംവി ജയരാജൻ
കണ്ണൂർ: ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് വിമർശനം. ആയിരം തവണ ആവർത്തിച്ചാലും പുള്ളിപ്പുലിയുടെ പുള്ളി മാറില്ല എന്ന തലക്കെട്ടിലാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്.
'' ബിജെപിയുടെ സ്വഭാവമാണ് ഏത് ഹീനമാർഗ്ഗം ഉപയോഗിച്ച് പണമുണ്ടാക്കൽ. അത് ആദർശ ശുദ്ധിയുള്ള കമ്മ്യൂണിസ്റ്റുകാരുടെ മാർഗ്ഗമല്ല. ജനസേവനമാണ് കമ്മ്യൂണിസ്റ്റുകാരുടെ കൈമുതൽ. തല ഉയർത്തി നിൽക്കാൻ കഴിയുന്നത് അതുമൂലമാണ്.ആന പുറത്തുള്ളവരെ താഴെയിറക്കാൻ ശുനകൻമാർ കുരച്ചാൽ കഴിയില്ല .ഇത്തരത്തിൽ പറയേണ്ടിവരുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ തുടർച്ചയായ ആക്രോശങ്ങൾ കണ്ടതുകൊണ്ടാണ്. പുള്ളിപ്പുലിയുടെ പുള്ളി മാറ്റാനോ പട്ടിയുടെ വാല് കുഴലിട്ടാൽ നിവർക്കാനോ കഴിയാത്തതുപോലെ ആയിരം വട്ടം ആക്രോശിക്കുന്നവരുടെ അക്രോശ സ്വഭാവം മാറ്റാനാകില്ല. അത് ജന്മനാ ഉള്ള സ്വഭാവമാണ്. ബിജെപി നേതൃത്വം ഇടപെട്ടാൽ അത് മാറ്റാൻ ആവുമെന്ന് കരുതാനാവില്ല.
വിശ്വാസികൾക്ക് വേണ്ടിയാണ് തങ്ങൾ രാമക്ഷേത്ര നിർമാണത്തിന് സർക്കാർ ഖജനാവിൽ നിന്നും പണം അനുവദിക്കുകയും ഭൂമി പൂജ നടത്തുകയും മത രാഷ്ട്ര നിർമ്മാണത്തിന് അടിത്തറയിട്ടത് എന്നാണ് ബിജെപി ദേശീയ നേതാക്കൾ പറയുന്നത്. എന്നാൽ രാമക്ഷേത്ര നിർമാണത്തിൻ്റെ പേരിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി പിരിച്ചെടുത്ത 1,400 കോടി രൂപ പോക്കറ്റിലാക്കിയത് ബിജെപി നേതാക്കൾ ആണെന്നാണ് പൂജക്ക് നേതൃത്വം കൊടുത്ത സന്യാസിവര്യന്മാർ തന്നെ ഈയിടെ പറഞ്ഞത്.
ഈ 1400 കോടി രൂപയിൽ എത്ര തുകയാണ് സംസ്ഥാനത്തെ ബിജെപിക്ക് കിട്ടിയതെന്ന് വ്യക്തമാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ തയ്യാറാകുമോ? UPA ഭരിക്കുബോൾ റാഫേൽ വിമാനം ഒരെണ്ണത്തിന് 526 കോടി രൂപയ്ക്ക് വാങ്ങാൻ കരാറുണ്ടാക്കിയത്. ബിജെപി അധികാരത്തിലെത്തിയപ്പോൾ കരാർ റദ്ദാക്കുകയും 1576 കോടി രൂപയ്ക്ക് വാങ്ങുകയും ചെയ്തു.കൂടിയ നിരക്കിൽ കച്ചവടം നടത്തിയതു മൂലം എത്ര കോടി കൈക്കൂലി കിട്ടിയെന്നും അതിൽ എത്ര കോടി സംസ്ഥാന ബിജെപിക്ക് വിഹിതമായി കിട്ടിയെന്നും വ്യക്തമാക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ തയ്യാറാകുമോ? അനീഷ് രാജൻ അടക്കമുള്ള 9 അന്വേഷണം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ബിജെപിയിലേക്ക് നീളുമെന്നും കേന്ദ്ര വിദേശ സഹമന്ത്രിയും ബിജെപി ചാനൽ മേധാവിയും കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് അവിടെയും അത് അവസാനിച്ചില്ല.
തുടർച്ചയായി സ്വർണം പിടികൂടുന്നതിനെ തുടർന്ന് ജ്വല്ലറി ഉടമകളും സ്വർണക്കടത്തുകാരും ചേർന്ന് ബിജെപി നേതാവിന് കോടികൾ നൽകിയെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരെ മാറ്റി തൽസ്ഥാനത്ത് കള്ളക്കടത്തിന് കുട്ട് നിൽക്കുന്നവരെ നിയോഗിക്കാൻ കോടികൾ നൽകിയെന്നാണ് വിവരം. ഇതിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനാണ് കോടികൾ ലഭിക്കുന്നത് അത് എത്രയാണെന്ന് വ്യക്തമാക്കാൻ സംസ്ഥാന ബിജെപി അധ്യക്ഷൻ തയ്യാറാകുമോ? ഇനിയും ഒട്ടേറെ ചോദ്യങ്ങൾ ഉണ്ട്. ആയിരം വട്ടം ആക്രോശിക്കുന്ന ബിജെപി അധ്യക്ഷൻ ഈ അഴിമതി കോടികളുടെ കാര്യത്തിൽ മറുപടി പറയാനാണ് സന്നദ്ധമാകേണ്ടത്''.