ചിദംബരത്തേയും ഡികെയേയും വേട്ടയാടി, ഇഡി കോൺഗ്രസിന് ഹൈക്കമാന്റ്; ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി ജയരാജൻ
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പ്രതിപക്ഷം വൻ രാഷ്ട്രീയ വിവാദമാക്കിയിരിക്കുകയാണ്. മന്ത്രി ജലീൽ രാജി വെയ്ക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. സംസ്ഥാന വ്യാപകമായി ജലീലിനെതിരെ വലിയ പ്രതിഷേധം നടക്കുകയാണ്. ഇതേസമയം ഇഡിയെ ജലീലിനെതിരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുകയാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
കേരളത്തിന് പുറത്ത് ഇഡിയെ രാഷ്ട്രീയമായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നു എന്ന് പറയുന്ന കോൺഗ്രസിന് കേരളത്തിൽ ബിജെപിയുടെ നിലപാടാണ് എന്നും സിപിഎം വിമർശിക്കുന്നു. കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ രംഗത്ത് എത്തിയിട്ടുണ്ട്.
ഇ ഡിയെ രാഷ്ട്രീയ വേട്ടക്ക്
'ഇ ഡി - കോൺഗ്രസിന് ഹൈക്കമാൻ്റും വലതുപക്ഷ മാധ്യമങ്ങൾക്ക് വ്യാജവാർത്തക്കുള്ള സോഴ്സും' എന്ന തലക്കെട്ടിലാണ് എംവി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്. '' എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED) കേന്ദ്ര ഭരണ കക്ഷിയുടെ ചട്ടുകമായി അധ:പ്പതിച്ചു എന്നാണ് അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം പറയുന്നതെങ്കിൽ കേരള നേതൃത്വം ഇഡിയെ ഹൈക്കമാൻറായി കാണുകയാണ്. ബിജെപി ആവട്ടെ ഇ ഡിയെ രാഷ്ട്രീയ വേട്ടക്കാണ് ഉപയോഗിക്കുന്നത്.
രാജിക്കായി രാഷ്ട്രീയ മുറവിളി
രണ്ടു പാർട്ടികളും കേരളത്തിൽ സയാമീസ് ഇരട്ടകളെ പോലെ ആണല്ലോ. മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി രാഷ്ട്രീയ മുറവിളി ഇക്കൂട്ടർ കൂട്ടുകയാണ്. കേന്ദ്ര ഏജൻസികളായ സിബിഐയും ഇഡിയും യജമാനന്റെ മുൻപിൽ വാലാട്ടി നിൽക്കുന്ന പട്ടികളെ പോലെയാണെന്ന് നിരവധി തവണ തെളിഞ്ഞിട്ടുണ്ട്. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരത്തെ സിബിഐ ഉദ്യോഗസ്ഥന്മാർ അറസ്റ്റ് ചെയ്തത് വീട്ടിലെ മതിൽ ചാടി കടന്നാണ്. അഴിമതി കേസിലെ പ്രതിയെ പിടികൂടുന്നതിന് ആരും എതിരല്ല.
ചിദംബരത്തോട് മാന്യത കാട്ടിയില്ല
ചിദംബരത്തോട് മാന്യത കാട്ടിയില്ലെന്നാണ് അന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞത്. രാജസ്ഥാനിലെ ഗതാഗതമന്ത്രിയെ ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ആഗസ്റ്റ് മാസം മണിക്കൂറുകളോളം ചോദ്യം ചെയ്തു. മറ്റ് മന്ത്രിമാരെയും എംഎൽഎമാരെയും മുഖ്യമന്ത്രിയുടെ സഹോദരനെ പോലും ഇഡി ചോദ്യം ചെയ്യുകയുണ്ടായി. ഒപ്പം മുഖ്യമന്ത്രിയുടെ സഹോദരൻറെ വീട് റെയ്ഡ് ചെയ്തു . രാജസ്ഥാനിലെ ഈ വേട്ടയാടലിനെ കുറിച്ച് അശോക് ഗെലോട്ട് പറഞ്ഞത് എന്താണ്? ഭരണം അട്ടിമറിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ ചട്ടുകമായി ഉപയോഗിക്കുന്നു എന്ന്.
ഡികെയും വഡേരയും
കർണാടകയിൽ സമാനമായ സംഭവമുണ്ടായി. കോൺഗ്രസ് നേതാവ് ശിവകുമാറിന്റെ പേരിൽ ഇഡി കേസ് എടുക്കുകയും ജയിലിൽ അടക്കുകയും ചെയ്തു. ജയിൽ മോചിതനായപ്പോൾ ശിവകുമാറിനെ കോൺഗ്രസ് നേതൃത്വം പ്രൊമോഷൻ നൽകി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടാക്കി. മുൻപ് അഹമ്മദ് പട്ടേലിനെ 25 മണിക്കൂറും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബെർട്ട് വടേരയെ 70 മണിക്കൂറും ഇഡി ചോദ്യം ചെയ്തു.
മടിയിൽ കനം ഇല്ല
അന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞത് ഇഡിയെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നു എന്നാണ്. ഇപ്പോൾ ഇഡി ഇക്കൂട്ടർക്ക് ഹൈക്കമാൻഡായി മാറി. കെടി ജലീലിനോട് ഇഡി ചോദിച്ച ചോദ്യം ആവട്ടെ സ്വത്ത് വിവരങ്ങളെ കുറിച്ചാണ്. അത് രേഖകൾ സഹിതം ജലീൽ മറുപടിയായി നൽകുകയും ചെയ്തു. അന്വേഷണ ഏജൻസികളോട് സഹകരിക്കുന്ന പാരമ്പര്യമാണ് ഇടതുപക്ഷത്തിന്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നത് മടിയിൽ കനം ഇല്ലാത്തതു കൊണ്ടാണ്.
കോൺഗ്രസ് ഇരട്ടതാപ്പ്
ആ ഇടതുപക്ഷത്തിന് സുതാര്യമായ രാഷ്ട്രീയ നിലപാട് തിരിച്ചറിയാതെ സ്വന്തം പാർട്ടി നേതാക്കന്മാർ എതിരായി സിബിഐയും ഇഡിയും നടപടി സ്വീകരിക്കുമ്പോൾ അത് തെറ്റും. മറ്റു രാഷ്ട്രീയ പാർട്ടികൾക്കെതിരെ രാഷ്ട്രീയ പ്രേരിതമായി വിധത്തിൽ ഇതേ അന്വേഷണ ഏജൻസികൾ നടപടി സ്വീകരിക്കുമ്പോൾ അത് ശരിയും എന്ന് പറയുന്ന ഇരട്ടതാപ്പ് കോൺഗ്രസ് ഉപേക്ഷിക്കുമോ?''