'അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും', പരിഹസിച്ച് ജയരാജൻ
കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനം അടക്കമുളള ആരോപണങ്ങളിൽ ഇഡിയുടെ അന്വേഷണം നേരിടുകയാണ് ലീഗ് എംഎൽഎ കെഎം ഷാജി. മറ്റൊരു ലിഗ് എംഎൽഎ എംസി കമറുദ്ദീൻ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലാണ്. അതിനിടെ എംഎൽഎമാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ലീഗ് നേതൃത്വത്തെ വിമർശിച്ച് സിപിഎം നേതാവ് എംവി ജയരാജൻ രംഗത്ത് വന്നിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് : "വീടിന്റെ വലുപ്പം കൂടുന്നതോ തിരഞ്ഞെടുപ്പിൽ ചിലവ് കൂടുന്നതോ മഹാ അപരാധമല്ല " ഈ വാക്കുകൾ എന്റേതല്ല ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേതാണ്. ഒരു രാഷ്ട്രീയ പാർട്ടി നേതാവും എംപിയും മുൻ മന്ത്രിയും ആയ ഒരാളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം ആണിത്. അഴിമതിയും തട്ടിപ്പും നടത്താൻ പരസ്യമായി ആഹ്വാനം ചെയ്യുന്നതിന് തുല്യമാണിത്. 114 തട്ടിപ്പ് കേസുകളിൽ പ്രതിയായ എംഎൽഎ യെ ന്യായീകരിക്കുന്ന ഇക്കൂട്ടർ സ്വർണ്ണ കള്ളക്കടത്തിനെയും ന്യായീകരിക്കും. കാരണം സ്വന്തം ബന്ധു കൂടിയാണ് പ്രതി.
ലീഗ് നേതാക്കളും എംഎൽഎമാരും അഴിമതി, തട്ടിപ്പ്, വഞ്ചന കേസുകളിൽ പ്രതികളാണ് . ഒരാൾ ജയിലിൽ എത്തി അടുത്തത് ആര് എന്നാണ് ജനങ്ങളുടെ ചോദ്യം. 150 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഖമറുദ്ദീൻ എംഎൽഎ നടത്തിയത്. ചിലരിൽ നിന്നും കാശു വാങ്ങിയതിനു രേഖ പോലുമില്ല. നിക്ഷേപമായി നേടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ എല്ലാം വിറ്റ് പണം സ്വന്തമാക്കി മാറ്റി. നിക്ഷേപകർക്ക് കാശു തിരിച്ച് കൊടുക്കാൻ ഇപ്പോൾ കയ്യിൽ കാശില്ല.ഈ കേസിനെയാണ് നിസ്സാരമായി കുഞ്ഞാലിക്കുട്ടി കാണുന്നത്. നിക്ഷേപകർക്ക് പണം തിരിച്ചു കൊടുത്താൽ എല്ലാ കേസും തീരുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ലീഗുകാർ ആണ് നിക്ഷേപകർ.കാസർഗോട് ലീഗ് ജില്ലാ കമ്മിറ്റിക്ക് മാസംതോറും ഖമറുദ്ദീൻ തുക കൊടുക്കാറുണ്ടായിരുന്നു. എന്നിട്ട് പോലും നിക്ഷേപകരായ ഒരൊറ്റ ലീഗുകാരനും ഒരു നയാ പൈസ പോലും തിരിച്ചു കൊടുത്തിട്ടില്ല. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റാണെന്ന് ഈ നേതാവ് പറയുന്നു. പരാതിക്കാരിൽ മഹാ ഭൂരിപക്ഷവും ലീഗുകാർ ആണ്. ഡിവിആർ നൽകിയ പരാതിയിൽ മേൽ ലീഗ് നേതാവിൻറെ പേരിൽ കേസെടുത്തു അതെങ്ങനെ രാഷ്ട്രീയ പ്രേരിതമായി മാറും. വഖഫ് ഭൂമി തട്ടിയെടുത്ത നേതാവിനെ ന്യായീകരിക്കാൻ കുഞ്ഞാലിക്കുട്ടിക്ക് അല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ. അല്ലാഹുവിൻറെ സ്വത്താണ് ഒരു എംഎൽഎ തട്ടിയെടുത്തത്..
കെ.എം.ഷാജി ആണെങ്കിൽ ജയിലിലേക്കുള്ള യാത്രയിൽ ആണ്. ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.. അനധികൃത സ്വത്ത് സമ്പാദനവും നികുതി വെട്ടിപ്പും സംബന്ധിച്ച് കേസ് വേറെയുമുണ്ടാവും. നേരത്തെ പ്ലസ്ടു കോഴക്കേസിൽ പ്രതിയായ ഷാജിയെ അന്ന് സംരക്ഷിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്. ഇപ്പോൾ ഷാജി ഒരു മണിമാളിക പണിതതിനെ വീടിന്റെ വലിപ്പം കൂടി പോയതിനു എന്തിനിങ്ങനെ കുറ്റം പറയുന്നു എന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം.
ഇബ്രാഹിം കുഞ്ഞ് ആവട്ടെ പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ കോടികൾ ചന്ദ്രികക്കും തന്റെ പാർട്ടിയായ ലീഗിനും ലീഗ് നേതാക്കൾക്കും ആണ് നൽകിയത്. അഴിമതിയുടെയും തട്ടിപ്പിന്റെയും പങ്കുപറ്റിയ ഈ നേതാക്കൾക്ക് ഈ മൂന്ന് എംഎൽഎ മാരെ എങ്ങനെ തള്ളിപ്പറയാൻ കഴിയും. അങ്ങനെ തള്ളി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്ക് തല്ലു കിട്ടും''.